2008, ഡിസംബർ 23, ചൊവ്വാഴ്ച

യുദ്ധമേഘങ്ങളോ വാനില്‍?

രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി. സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി.ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍. പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍.വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം. യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം.

ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല. നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം. വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു. ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട്. ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും
അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം.

അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു. വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു. എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു. അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു - ആക്രമണ്‍. ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി. ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി.ജെ.പി. പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു. മാലെഗാവിലെ അലമാരിയില്‍ നിന്നും ബി.ജെ.പി. യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഒരു പക്ഷെ ബി.ജെ.പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ്.

ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ.

ഒരു യുദ്ധം. അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍. രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍
അതേല്‍പ്പിക്കുന്ന താങ്ങാ‍നാകാത്ത ഭാരം. വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച്
ബോധവാന്മാരാകണമെന്നില്ല. ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക, അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും, സലാസ്‌ക്കര്‍മാരെയും, സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും. ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും, ഇന്ത്യയും വീമ്പു പറയും. രണ്ടു ഗവര്‍മ്മെന്റുകളും ‘വീരമൃത്യു’ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്, സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും,രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ
വികാരത്തെ ഊതി വീര്‍പ്പിക്കല്‍. മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട
കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍. അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളിലും, കക്ഷിരാഷ്ട്രീയ വഴക്കുകളിലും, മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ? അപ്പോള്‍ ദാരിദ്ര്യമാകുന്നു, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ‍. ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ, നേതാവോ, മതമോ, ആത്മീയ ഗുരുവോ, ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

War does not determine who is right, only who is left.
– Bertrand Russell

2008, ഡിസംബർ 3, ബുധനാഴ്‌ച

ശ്വാനപര്‍വ്വം

ഹാവൂ..

അങ്ങനെ അതും കഴിഞ്ഞു.

സഖാവ് അച്ചുമ്മാവനും, സന്ദീപിന്റെ അച്ഛനും വിവാദങ്ങളവസാനിപ്പിച്ച് വാതിലടച്ചു.

ഇതു വരെ നായയുടെ വാലില്‍ത്തൂങ്ങി നടന്നവരും,പട്ടിയുടെ കഴുത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കെട്ടിത്തൂക്കി എഴുന്നള്ളിപ്പൂ
നടത്തിയവരും നിരാശരായി, ഇനിയും വല്ല എല്ലിന്‍ കഷണവും ബാക്കിയുണ്ടോ എന്നറിയാന്‍ മണത്തു മണത്ത് ഒന്നു കൂടി മോങ്ങി നോക്കുകയാണ്.

ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയും മീഡിയകള്‍ക്ക് എന്നത് ഒരു പുതിയ കാര്യമല്ല. തങ്ങളുദ്ദേശിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച്, അതിനനുയോജ്യമായ രീതിയില്‍ ദൃശ്യങ്ങളെ മുറിച്ചു ചേര്‍ത്ത് വീണ്ടും വീണ്ടും സം‌പ്രേക്ഷണം ചെയ്ത്, ഒരു കള്ളം സത്യമായി വിശ്വസിപ്പിക്കുന്ന വിദ്യയില്‍ ചില ചാനലുകള്‍ ആറാടുന്നത് അടുത്ത കാലത്തായി കൂടിക്കൊണ്ടിരിക്കുന്നു. അതിനു പിറകേ വെള്ളം കലങ്ങുമ്പോള്‍ മീന്‍ പിടിക്കാന്‍ രാഷ്ട്രീയക്കാരിറങ്ങുന്നു.പ്രകടനങ്ങള്‍, കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍. എല്ലാം കൂടി ആകെ ബഹളമയം.

മത, രാഷ്ട്രീയ , മീഡിയ കൂട്ടുകെട്ടിന്റേതായ ഒരു സിന്റിക്കേറ്റ് നേരറിയാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നു കയറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം കണ്ടില്ലെന്നു നടിച്ചു കൂടാ. മുംബൈ ഭീകരാക്രമണത്തിനു ശേഷം കൂടുതല്‍ ശക്തി പ്രാപിച്ച ചാനലുകള്‍ തങ്ങള്‍ക്കു കൈ വന്ന ജനപിന്തുണ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തികളില്‍‍ നിന്നും പിന്തിരിഞ്ഞ് ക്രെഡിബിലിറ്റി യുള്ള പ്രശ്നങ്ങള്‍ മാ‍ന്യമാ‍യ രീ‍തിയില്‍ അവതരിപ്പിക്കുവാന്‍ ചങ്കൂറ്റം കാ‍ണിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയും, ഉണ്ണിക്കൃഷ്ണനും ഉയര്‍ത്തിയ വിവാദം അവസാനിച്ചെങ്കിലും, ശ്വാനന്മാര്‍ ഇനിയും കാത്തിരിപ്പുണ്ട്. ചാനലുകളിലേക്കു കണ്ണുകള്‍ നട്ട്, എല്ലിന്‍ കഷണങ്ങള്‍ക്കായി വിശന്ന് വലഞ്ഞ് ...

2008, ഡിസംബർ 1, തിങ്കളാഴ്‌ച

മതമാണോ ചന്ദ്രാ എല്ലാ യാതനകള്‍ക്കും കാരണം?

പനാജി: മനുഷ്യന്‍ ഇന്ന്‌ അനുഭവിക്കുന്ന എല്ലാ യാതനകള്‍ക്കും മൂലകാരണം മതമാണെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മതവും മതാചാരങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്‌ നാം നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ മുംബൈയിലും നാം അത്‌ അനുഭവിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം പ്രദര്‍ശിപ്പിച്ച ശേഷം വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയില്‍ കണ്ട വാര്‍ത്ത
http://www.mathrubhumi.com/php/newsFrm.php?news_id=1267665&n_type=HO&category_id=10&Farc=&previous=Y

ടി.വി. ചന്ദ്രന് വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ടീയവുമുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ സാക്ഷി.സ്വാഭാവികമായും നമ്മള്‍ ചോദിച്ചു പോകുന്നു, മതമാണോ എല്ലാ യാതനകള്‍ക്കും കാരണം?. ശരിയാണ്, എല്ലാ യാതനകള്‍ക്കും കാരണം മതമാവണമെന്നില്ല. പക്ഷേ മതം മനുഷ്യനു നല്‍കുന്ന യാതനകള്‍ അളവറ്റതാണെന്ന് ഒന്നു പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകാവുന്നതേയുള്ളൂ. ഇത് മത വിശ്വാസികള്‍ അംഗീകരിക്കുകയില്ലെന്നറിയാം. അവരുടെ കണ്ണടകള്‍ അവരെ അതിനനുവദിക്കുകയില്ല.

മുംബായ് നഗരം ശാന്തമായിട്ടില്ല. ഭീതിയും, വേദനയും, വെറുപ്പും എല്ലാറ്റിനുപരി നിസ്സാഹായാവസ്ഥയും മുംബായ് വാസികളെ മാത്രമല്ല ഇന്ത്യക്കാരായ എല്ലാവരെയും വേട്ടയാടുന്നു. വിരലിലെണ്ണാവുന്ന, മത ഭ്രാന്തരായ ആയുധ ധാരികളെ കീഴ്പ്പെടുത്താന്‍ ഒരു മഹാരാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് അത്യന്തം നിരാശാജനകമായ, സ്തോഭകരമായ, വസ്തുതയാണ്. എന്തു കൊണ്ടിതു സംഭവിക്കുന്നു എന്ന് രോഷാകുലരായി ഒന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരാളും ഉണ്ടാകില്ല. പക്ഷെ ചോദിച്ചതു കൊണ്ടു മാത്രമായില്ല, ചോദ്യത്തിന്റെ ദിശ അത് ഉത്ഭവിച്ചിടത്തേക്കു തന്നെ തിരിച്ചു വച്ച് ആവര്‍ത്തിക്കേണ്ടതുണ്ട്. പുറം ലോകത്തോടല്ല, നപുംസക സമാനമായ രാഷ്ടീയ നിസ്സംഗത്വത്തോടല്ല, സ്വയം, സ്വന്തം ആത്മാവിലേക്കു തോക്കുകള്‍ ചൂണ്ടി നമ്മള്‍ ഈ ചോദ്യത്തിന്റെ കാഞ്ചിയില്‍ വിരലമര്‍ത്തേണ്ടതുണ്ട്. ആത്മാവിലെ നമ്മള്‍ സ്നേഹിക്കുന്ന തുടലുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായേണ്ടതുണ്ട്.

ബോംബെയില്‍ നടത്തിയ ആക്രമണങ്ങളിലൂടെ, മതം തലക്കു പിടിച്ചാല്‍ മനുഷ്യന് എത്ര മാത്രം ക്രൂരനാകാമെന്നും ഏതറ്റം വരെ പോകാം എന്നും നമുക്ക് കാണിച്ചു തന്നു ഭീകരരെന്നു വിളിക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരുടെ മെഷീന്‍ ഗണ്ണിനു മതമുണ്ടായിരുന്നില്ല. മുസ്ലീമെന്നൊ, ക്രിസ്ത്യാനിയെന്നൊ, ഹിന്ദുവെന്നൊ, യഹൂദനെന്നൊ വേര്‍ തിരിവുകളില്ലാത ജനാധിപത്യപരമായിത്തന്നെ സത്യസന്ധതയോടെ അതു പെരുമാറി തന്റെ കഴിവു തെളിയിച്ചു. തീരാദു:ഖത്തിന്റെ ഗണ്‍പോയിന്റിലൂടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് ഇനി രക്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ടവര്‍. മതമുള്ളവര്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെയെല്ലാം ഭാരം പേറാന്‍ തല കുനിക്കേണ്ടി വന്നത് നമ്മുടെ ഗവര്‍മ്മെന്റിന്, എന്നു പറഞ്ഞാല്‍ നിരവധി നികുതികളിലൂടെ നമ്മളെ പിഴിഞ്ഞ് നമ്മളുടെ ചിലവില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്. അപ്പോള്‍ ചോരുന്നത് നമ്മുടെ മടിശീല തന്നെ.

എന്നുമില്ലാത്ത വിധം മത വികലതകളും, രാഷ്ട്രീയ മുതലെടുപ്പുകാരും, ഗുണ്ടാ മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ട് ഇന്ന് ലോകത്ത് ഉയര്‍ന്നു വരുന്നുണ്ട്. അതിനു കിട്ടുന്ന ‘വിപണി’ ജനജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതിനു പകരം ‘എന്റെ മതത്തില്‍പ്പെട്ടവര്‍ മാത്രം മതി ഈ ഭൂമുഖത്ത് ‘ എന്ന സങ്കുചിതത്വത്തിലേക്ക് നാം കുതിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി നാളുകള്‍. എല്ലാ മതങ്ങളും തങ്ങളുടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഹീനമാര്‍ഗ്ഗങ്ങള്‍ തേടുന്നിടത്താണ് എല്ലാം തുടങ്ങുന്നത്. വിശ്വസിപ്പിച്ച്, മനസ്സു മാറ്റി മതത്തില്‍ ചേര്‍ക്കപ്പെടുന്നവന് തനിക്ക് അനുചിതമായത് തിരഞ്ഞെടുക്കുവാനുള്ള അവസരങ്ങളോ, മാര്‍ഗ്ഗങ്ങളോ ലഭിക്കുന്നില്ല. ജന്മനാ ഒരു മതത്തില്‍ പെട്ടുപോകുന്നവന് ചിന്തിക്കാന്‍ പോലും അവസരം കിട്ടുന്നില്ല. ജന്മങ്ങളുടെ ബന്ധനങ്ങള്‍ അവനെ അത്രമാത്രം അടിമയാക്കുന്നു. ഒരു ത്വക്കു പോലെ അതവന്റെ മേല്‍ ഒട്ടിപ്പോകുന്നു. ബന്ധനത്തെ സ്നേഹിക്കുന്ന, മനസ്സാ വരിക്കുന്ന അവസ്ഥ. ബന്ധനങ്ങള്‍ തിരിച്ചറിഞ്ഞ് പുറത്തു പോകാന്‍ വെമ്പുന്നവരെക്കൂടി വരിഞ്ഞു മുറുക്കി നിര്‍ത്തുവാന്‍ ഇത്തരം ശക്തികള്‍ക്കു കഴിയുന്നു.പുരോഗമനം എന്നത് ആശയറ്റ ഒരു രോദനമായി തളര്‍ന്നിരിക്കുന്നു. അധിനിവേശത്തിന്റെ ഭീതിദമായ വിവിധ മുഖങ്ങള്‍ തന്നെയാണിവയെല്ലാം. ആത്മാവുകളെ കീഴ്പ്പെടുത്തുന്ന ഇത്തരം ശക്തികള്‍ ശരീരത്തിലേക്കു കൂടി കടക്കുമ്പോള്‍
അര്‍ബുദം പോലെ ചികിത്സകളില്ലാത്ത മാറാവ്യാധികളായി വളര്‍ന്നു സമൂഹ ശരീരത്തെ ഗ്രസിക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ മുംബെയായും,മാറാടായും, ഗുജറാത്തായും, ഒറീസ്സയായും, മാലെഗാവായും നമ്മുടെ മുന്നില്‍ കുരുതിയണിഞ്ഞു നില്‍ക്കുന്നു. മാലെഗാവ് സ്ഫോടനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നത് അഴുകിക്കൊണ്ടിരിക്കുന്ന ഇത്തരം അര്‍ബുദങ്ങളുടെ സാന്നിധ്യമാണ്. അതിനു പടര്‍ന്നു കയറാന്‍ അധികം സമയം വേണ്ട.

ടി.വി. ചന്ദ്രന്‍ മാത്രമല്ല ഒട്ടനവധി പേര്‍ മതം അഴിച്ചു വിടുന്ന അക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്. എന്നിട്ടും നാമ്പു നീട്ടിത്തുടങ്ങിയ മാറ്റങ്ങളെയെല്ലാം വാട്ടിക്കളയാന്‍ നമുക്കായിട്ടുണ്ട്. നാളെ വേറൊരു മതത്തിന്റെ പേരില്‍ കുറച്ചു പേര്‍ ഇവിടെ വന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ ആരേറ്റെടുക്കും ഉത്തരവാദിത്വം? ഏറ്റവും ആധുനിക ഉപകരണങ്ങളുമായി ഇപ്പോള്‍ വന്നവര്‍ അടുത്ത തവണ ആണവായുധങ്ങളുമായായിരിക്കും വരിക. അതിനുള്ള എല്ലാ സാധ്യതകളും ഇന്നു നില നില്‍ക്കുന്നു എന്നത് നമ്മള്‍മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇതു പോലൊരു കുറിപ്പെഴുതാനോ അതു വായിക്കാനോ ആരും ബാക്കിയുണ്ടായെന്നു വരില്ല. അങ്ങിനെയുണ്ടാവാതിരിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പരുവപ്പെടുത്തേണ്ടതുണ്ട്. മതമെന്ന അടിമത്വത്തില്‍ നിന്നും നാം തന്നെ നമ്മളെ മുക്തരാക്കേണ്ടതുണ്ട്. (മലര്‍ന്നു തുപ്പിയാല്‍ മാറത്ത് എന്ന് ഇതെഴുതിക്കഴിയുമ്പോള്‍ തോന്നുന്നുണ്ട്)

2008, നവംബർ 29, ശനിയാഴ്‌ച

16 മിനിറ്റില്‍ പുറത്തു വരേണ്ടിയിരുന്ന സത്യം

അഭയ കേസ്സ് പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള സഭയുടെ എല്ലാ വാദങ്ങളും പൊള്ളയെന്നു കാണിക്കുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കോടതി തന്നെ നടത്തിയത് എല്ലാവരും ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞതാണെങ്കിലും മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഒന്നു കൂടി താഴെ കൊടുക്കുന്നു.


http://www.mathrubhumi.com/php/newsFrm.php?news_id=1267429&n_type=NE&category_id=3&Farc=

സഭ സഹകരിച്ചാല്‍ 16 മിനുട്ടില്‍ സത്യം പുറത്തുവരും

കൊച്ചി: ''സിബിഐയും സഭയും ഒന്നിച്ചുനീങ്ങിയാല്‍ അഭയ കേസിലെ സത്യം പുറത്തുവരും. 16 കൊല്ലം കൊണ്ട്‌ സാധിക്കാതിരുന്നത്‌ 16 മിനുട്ടുകൊണ്ട്‌ സാധിക്കും'' - ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ 16 വര്‍ഷം കഴിഞ്ഞു. ക്‌നാനായ കത്തോലിക്ക സഭാംഗമായിരുന്നു സിസ്റ്റര്‍ അഭയ. സംന്യാസിനിയോ സാധാരണക്കാരനോ വൈദികനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന ആപ്‌തവാക്യം പൊള്ളയായ സ്വപ്‌നം മാത്രമാവും. ന്യായാധിപനെന്ന നിലയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഭരണഘടനയനുസരിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ബസന്ത്‌ തുടര്‍ന്നു പറഞ്ഞു. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനംപാലിച്ചാല്‍ അവര്‍ക്കു കിട്ടുന്നത്‌ കൂരിരുട്ടിന്റെയും പൊള്ളുന്ന ചൂടിന്റെയും ഇടങ്ങളാണ്‌. സത്യം പുറത്തുകൊണ്ടുവരാന്‍ സഭയുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണം കാണുന്നില്ലെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍വെന്റ്‌അധികൃതരുടെ ഭാഗത്തുനിന്ന്‌ തുടക്കത്തിലെങ്കിലും നീതിക്കുവേണ്ടിയുള്ള നീക്കം നടന്നു. സിസ്റ്റര്‍ അഭയയ്‌ക്ക്‌ യഥാവിധിയുള്ള സംസ്‌കാരച്ചടങ്ങാണ്‌ ലഭിച്ചത്‌. അവരുടേത്‌ ആത്മഹത്യയാണെന്ന്‌ അന്ന്‌ കോണ്‍വെന്റ്‌ അധികൃതര്‍ കരുതിയിരുന്നില്ല എന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌. എന്നാല്‍ അതിനുശേഷം സത്യം കണ്ടെത്താന്‍ എന്തു ശ്രമമാണ്‌ സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന്‌ കോടതി ആരായുന്നു. കേസന്വേഷണത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാന്‍ സിബിഐക്ക്‌ സാധിക്കണം. ആത്മീയാധികൃതരില്‍നിന്ന്‌ സഹകരണം ഉണ്ടാവുകയും വേണം - കോടതി പറഞ്ഞു.

--------------------

സി.ബി.ഐ മാത്രമല്ല കോടതിയും പറയുന്നത് തെറ്റാണെന്നു അണികളെ വിശ്വസിപ്പിക്കുവാന്‍ എന്തെല്ലാം കുതന്ത്രങ്ങളുമായായിരിക്കും പ്രതികളെ സംരക്ഷിക്കുവാന്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തുന്നവര്‍ ഇനി വരിക? കാത്തിരുന്നു കാണുക തന്നെ അല്ലേ? അത്യന്തം വികലവും, പരിഹാസ്യവുമായ നിലപാടുകള്‍ എടുക്കുക മൂലം സഭയുടെ പ്രതിഛായ വിശ്വാസിക്കള്‍ക്കിടയില്‍ അനുദിനം തകരുന്നതില്‍ ഇവര്‍ക്കു പ്രയാസമില്ലായിരിക്കുമെന്നു കരുതാം. എന്തു വില കൊടുത്തും പ്രതികളെ രക്ഷിക്കുക എന്നതാണല്ലോ ലക്ഷ്യം.

2008, നവംബർ 23, ഞായറാഴ്‌ച

കുരിശ്ശിലേറ്റേണ്ടത് ആരെ?

വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുമണ്ണടിഞ്ഞ കന്യാസ്ത്രീയായ അല്‍‌ഫോണ്‍സാമ്മയെ ദിവ്യയാക്കി ഉയര്‍ത്തുകയും, അതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ഭരണാധികാരികള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലൂടെ തെന്നി നടക്കുമ്പോഴാണ് കുറച്ചു നാളത്തെ മൌനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഉണര്‍ന്ന് സി.ബി.ഐ. ഒരു സ്ഫോടനം നടത്തിയത് - “അഭയകേസില്‍ പ്രതികളെ കണ്ടെത്തി. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റില്‍“.

അനുബന്ധ സ്ഫോടനങ്ങളുടെ ഒരു പരമ്പര പുറകേ -
“പയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്ക് വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സാക്ഷിയായ സഞ്ജു
കേസൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നുവെന്ന് കെ. എം. മാണിയുടെ പേരെടുത്തു പറഞ്ഞു കൊണ്ട് ജോമോന്‍
അഭയ കേസുമായി ബന്ധപ്പെട്ട് വൈദികരേയും കന്യാസ്ത്രീയേയും അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്നെ ക്നാനായ കത്തോലിക്കാ സഭാ കോട്ടയം അതിരൂപത ജാഗ്രതാസമിതി“

ദുരൂഹതകളുടെ മറകള്‍ നീക്കി ഒടുവില്‍ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ സംഭവ വികാസങ്ങള്‍. അതിനിടയില്‍ ഇത് സി.ബി.ഐയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന പ്രത്യാരോപണങ്ങള്‍. പ്രതികളെ എത്രയും വേഗം പിടി കൂടണമെന്നും, എല്ലാ അന്വേഷണവുമായും സഹകരിക്കുന്നുണ്ടെന്നും പറയുന്ന സഭ അന്വേഷണം ശരിയായ വിധത്തിലല്ല മുന്നേറുന്നതെന്നും, പിടിക്കപ്പെട്ടവരല്ല യഥാര്‍ത്ഥ പ്രതികളെന്നും വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം പാടുപെടുന്നതായാണ് വ്യക്തമാ‍യിക്കൊണ്ടിരിക്കുന്നത്.

അതേ സമയം സി.ബി.ഐ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിങ്ങെന്ന ‘നിര്‍ബ്ബന്ധ
കുമ്പസാരത്തിലൂടെ‘ അച്ചനില്‍ നിന്നും ചോര്‍ത്തിയെടുത്തതെന്നു പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ കറങ്ങുന്നുണ്ട്. പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ തന്നെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും ലൈംഗികവേഴ്ചകള്‍ക്കു ദൃക്‌‌സാക്ഷിയാകേണ്ടി വന്നതിനാലാണ് സിസ്റ്റര്‍ അഭയയ്ക്ക് ഈ ദുര്‍വ്വിധി സംഭവിച്ചതെന്നാണ് ഭാഷ്യം. (http://kungikka.blogspot.com/2008/11/blog-post.html)

പരിപാവനമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ ദൈവത്തിനും പച്ചമനുഷ്യര്‍ക്കും നടുവില്‍ വഴികാട്ടികളായി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴി വിട്ട ബന്ധങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? വഴിവിട്ട ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന നാണക്കേടില്‍ നിന്നും, വിശ്വാസരാഹിത്യത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുന്നതിലും നല്ലത് തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക് അങ്ങോട്ട് വേണ്ടെന്നു വയ്ക്കുകയല്ലേ? ദൈവം ശരീരത്തിനു കനിഞ്ഞു നല്‍കിയത് ധര്‍മ്മങ്ങള്‍
അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് എന്തു മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്തു കൊണ്ട് സഭ ഇനിയും തിരിച്ചറിയുന്നില്ല?

പ്രായപൂര്‍ത്തിയെത്തിയ ഒരാണും പെണ്ണും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഒരു ദൈവമോ, ഒരു ദൈവ പുത്രനോ വിലക്കിയിട്ടില്ല. അതു വിലക്കിയത് മനുഷ്യപുത്രന്മാര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സഭയാണ്. മനുഷ്യപുത്രന്മാരെഴുതിയ സഭാ നിയമങ്ങളാണ്. അതു പരമ കാരുണികനായ ദൈവത്തിന്റെ ഇച്ഛയായിരുന്നില്ല. ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛ മാത്രമായിരുന്നു.

ളോഹ ധരിച്ചതു കൊണ്ടോ, സഭാ വസ്ത്രം അണിഞ്ഞതു കൊണ്ടോ ദൈവം നല്‍കിയ വിശപ്പും ദാഹവും മനുഷ്യനില്‍ ഇല്ലാതാകുന്നില്ല എന്നതു പോലെ സ്വാഭാവികമായുണ്ടാകുന്ന ലൈംഗിക ചോദനകളും ഇല്ലാതാകുന്നില്ല. പകരം അതിനെ ക്രൂരമായി അടിച്ചമര്‍ത്തി ഇല്ല എന്നു ഭാവിക്കുകയാണ് ചെയ്യുന്നത്. ഓരോ അടിച്ചമര്‍ത്തലുകളിലും, അകത്തു കിടന്ന് ശ്വാസം മുട്ടുന്ന, പുറത്തു വരാന്‍
നിഗൂഢമായ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഒരു അസ്വസ്ഥതയായി അത് വളരും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വീണു കിട്ടുന്ന അപൂര്‍വ്വാവസരങ്ങളില്‍ ചിലതെല്ലാം അതുപയോഗപ്പെടുത്തുകയും ചെയ്യും എന്നതിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേറെ.

സ്വന്തം പാപം മനസ്സിലൊളിപ്പിച്ചു വച്ച് അച്ചന്മാര്‍ക്ക് മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ കുമ്പസാരം കേള്‍ക്കാം. അവരെ പാപമോചിതരാക്കാന്‍ ദൈവത്തോടപേക്ഷിക്കാം. കൈകളില്‍ നിന്നും രക്തക്കറകള്‍ വീഞ്ഞൊഴിച്ചു കഴുകിക്കളയാം.

ക്രിസ്തീയ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും, ബാല പീഠനങ്ങളെ ക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. ആദ്യമെല്ലാം സഭ അത് കണ്ടില്ലെന്നു നടിക്കുകയോ, പൂഴ്ത്തി വയ്ക്കുകയോ ചെയ്യാറാണ് പതിവ്. അടുത്തയിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ദത്തെടുത്ത കേസ്സില്‍ അകപ്പെട്ട വൈദികന്റെ കാര്യത്തിലും ഇതു തന്നെ ചെയ്തു സഭ. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോളായിരുന്നു അച്ചനെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞത്.

ഈ കേസ് ഒരു പക്ഷേ ഇനിയും തെളിയിക്കപ്പെടാതെ തേച്ചു മാച്ചു കളയാന്‍ ഇതിനുപിന്നിലെ ശക്തികള്‍ക്കു കഴിഞ്ഞെന്നു വരാം. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നും ഉയര്‍ന്നു കൊണ്ടിരിക്കും. എന്തു കൊണ്ടിതെല്ലാം സംഭവിക്കുന്നു എന്നത്. തങ്ങളെപ്പോലെ തങ്ങളുടെ മാതാപിതാക്കളും, പൌരോഹിത്യം തിരഞ്ഞെടുത്തിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായി
സഭാവസ്ത്രമണിയാന്‍ നിങ്ങളുണ്ടാകുമായിരുന്നില്ല എന്ന സത്യം അച്ചന്മാരും കന്യാസ്ത്രീകളും എന്തേ മറക്കുന്നു. പച്ച മനുഷ്യരായി, കല്യാണം കഴിച്ച്, തങ്ങളുടെ ഇഷ്ടാനുസരണം ഇരുട്ടത്തും വെളിച്ചത്തും ആരെയും പേടിക്കാതെ ഇണചേര്‍ന്ന് (അടുക്കളയാണ് ഇനി പത്ഥ്യമെങ്കില്‍ അവിടെയും), സന്തതി പരമ്പരകളെ സൃഷ്ടിച്ച് ജീവന്റെ ലക്ഷ്യം നിറവേറ്റേണ്ട ദൈവമക്കള്‍ എന്തിനാണ് ഈ അരമനകളുടെയും, മഠങ്ങളുടേയും തടവറകളില്‍ സ്വയം തളച്ചിടപ്പെടുന്നത്?

വീടും കുടുംബവുമായി ജീവിക്കുന്ന എത്രയോ പേര്‍ നല്ല രീതിയില്‍ മതപ്രചരണങ്ങള്‍ നടത്തി ജീവിക്കുന്നു. മനുഷ്യത്തപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതാക്കുന്ന സഭ തന്നെയല്ലേ സത്യത്തില്‍ തെറ്റുകളുടെ പ്രതിരൂപമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്? ആരെയാണ് നാം കുരിശ്ശിലേറ്റേണ്ടത്?

2008, സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഓണാശംസകള്‍

“മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്‍ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്‍
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.

2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച

ദൈവം തിരിച്ചു മേടിച്ച കണ്ണ്


കണ്ണുകളില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയും. അതു കാഴ്ചയെന്തെന്ന് അറിവുള്ളതിനാലാണ്. അന്ധനായ ഒരാളോട് വര്‍ണ്ണശബളമായ ഈ ലോകത്തെപ്പറ്റി ചോദിച്ചാലോ? കുരുടന്‍ ആനയെ വിവരിക്കുന്ന കഥ നമുക്കെല്ലാവര്‍ക്കുമറിയാം.


മനുഷ്യസൃഷ്ടിയില്‍ കാഴ്ച എന്ന പ്രതിഭാസത്തെ ഉള്‍പ്പെടുത്തിയത് ദൈവം തന്നെ എന്നു കരുതുന്നവരാണ് എല്ലാ വിശ്വാസികളും. ഈ വിധത്തില്‍ എന്തിനെന്നെ ജനിപ്പിച്ചു എന്ന് പരിതപിക്കാത്തവനും എനിക്കു കാഴ്ച തരണേ എന്ന് ഈശ്വരനോട് നൊന്തു പ്രാര്‍ത്ഥിക്കാത്തവനും ആയ ഒരന്ധനും ഈ ലോകത്ത് ഉണ്ടാകില്ല. അപ്പോള്‍പ്പിന്നെ കണ്ണു തന്ന ദൈവം തന്നെ കണ്ണ് തിരിച്ചു ചോദിച്ചാലോ? അങ്ങിനെ സംഭവിച്ചാല്‍ പാവപ്പെട്ട ഒരു ഭക്തന്‍ എന്തു ചെയ്യും? കൊടുക്കാതിരിക്കാന്‍ പറ്റുമോ? അങ്ങിനെയാണ് കര്‍ണ്ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലുള്ള അദ്ഗല്‍ ഗ്രാമ നിവാസിയായ മുതുകപ്പ യെല്ലപ്പാ എന്ന 41 കാരനു തോന്നിയതും വിശ്വസിച്ചതും. സ്വപ്നത്തിലൂടെ വന്നാണ് ദൈവം മുതുകപ്പയോട് കണ്ണുകള്‍ ആവശ്യപ്പെട്ടത്. ഭക്തനായ മുതുകപ്പയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ‘ജയ് വീരഭദ്രാ’ എന്നുറക്കെ പ്രാര്‍ത്ഥിച്ച് ഞൊടിയിടയിലാണ് കണ്ടു നില്‍ക്കുന്നവരെ സ്ത്ബ്ധരാക്കിക്കൊണ്ട് കത്തിയെടുത്ത് സ്വന്തം വലതുകണ്ണു ചൂഴ്ന്നെടുത്ത് വിഗ്രഹത്തിനു മുമ്പിലയാള്‍ അര്‍പ്പിച്ചത്. രണ്ടാമത്തെ കണ്ണു കൂടി ചൂഴ്ന്നെടുക്കാനുള്ള ശ്രമം ബന്ധുക്കളെത്തി പരാജയപ്പെടുത്തി എന്നും വിഗ്രഹത്തിനു മുന്നിലര്‍പ്പിച്ച കണ്ണിലേക്ക് ഉച്ചയായപ്പോഴേക്കും എറുമ്പുകള്‍ കയറാന്‍ തുടങ്ങിയെന്നും പത്രറിപ്പോര്‍ട്ടുകള്‍. (അവലംബം: മാതൃഭൂമി, ഡെക്കാന്‍ ഹെറാള്‍ഡ്,ദീപിക)


വാര്‍ത്തകേട്ട് ഓടിക്കൂടിയ ഭക്തര്‍ മുതുകപ്പയുടെ പ്രവര്‍ത്തിയെ വാഴ്ത്തുവാനും ദൈവത്തെയെന്ന പോലെ അയാളെ ഭക്തിപൂര്‍വ്വം തൊഴുവാനും, നമസ്കരിക്കുവാനും ശ്രമിക്കുകയാണുണ്ടായതെന്ന് പറയുന്നു. ചികിത്സക്കായ് വിസമ്മതിച്ച ഇയാളെ പോലീസ്സെത്തിയാണ് ആശുപത്രിയിലെത്തിച്ചതത്രെ. വരും നാളുകളില്‍ ഇയാള്‍ വലിയൊരു ദിവ്യനോ മനുഷ്യദൈവമോ ആയിത്തീര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. വിവരമറിഞ്ഞ മുതുകപ്പയുടെ ഭാര്യയും ഭര്‍ത്താവിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു. “ദൈവം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യാനാവുമെന്നും, അതിലെന്താണ് തെറ്റ് എന്നും അവര്‍ ചോദിക്കുന്നു.” ഇയാളെ ആരാധിക്കുവാന്‍ അവിടെ തടിച്ചു കൂടിയ ഗ്രാമവാസികളില്‍ മിക്കവര്‍ക്കും ഇതു തന്നെയായിരുന്നിരിക്കണം അഭിപ്രായം.

പുറം ലോകം ഇത്തരം വാര്‍ത്തകള്‍ കേട്ട് ചിരിച്ചേക്കാം. അന്ധവിശ്വാസമെന്നു പുച്ഛിച്ചു തള്ളിയേക്കാം. പക്ഷേ എട്ടു മക്കളുടെ പിതാവായ മുതുകപ്പ എന്ന ഗ്രാമീണകര്‍ഷകന് ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കിനാവില്‍ വന്ന ദൈവം അയാളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്. വിശ്വാസത്തിന്റെ പേരില്‍ സ്വയം ബലിയാകുന്നതിനെ അയാള്‍ തന്റെ കര്‍ത്തവ്യമായി കാണുന്നു, വിശ്വസിക്കുന്നു, തന്റെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നു, അതേല്‍പ്പിച്ച ശാരീരിക വേദനയില്‍ സന്തോഷിക്കുന്നു. ഇതയാളുടെ മാത്രം കാര്യമല്ലേ എന്തിനതില്‍ തലയിടുന്നു എന്ന് നമ്മള്‍ സ്വാഭാവികമായും ചോദിച്ചേക്കാം. വിശ്വാസത്തിന്റെ പേരില്‍ സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി എളുപ്പം സ്വര്‍ഗ്ഗത്തിലെത്താം എന്നു വിശ്വസിക്കുന്നവരുടെ ലോകം വളരെ വലുതാണ്. ഇത്തരക്കാര്‍ ദൈവപ്രീതിക്കായി മറ്റുള്ളവരെക്കൂടി കുരുതി കൊടുക്കാന്‍ മടിക്കില്ലെന്നു നമുക്കു വിശ്വസിക്കാമോ.
കണ്ണിനു പകരം സ്വന്തം മക്കളിലൊരാളെയായിരുന്നു ബലിയായി ദൈവം മുതുകപ്പയോട്ആവശ്യപ്പെട്ടിരുന്നതെങ്കിലോ ? (അബ്രഹാമിന്റെ കഥ നമ്മുടെ മനസ്സിലേക്ക് പൊടുന്നനെ കയറി വരുന്നുവോ?) അല്ലെങ്കില്‍ ഒരു ശിശുവിനേയോ, കന്യകയേയോ, ബാലനെയോ ആയിരുന്നെങ്കിലോ? കുറച്ചുകൂടി മുന്നോട്ടു കടന്നു ചിന്തിച്ചാല്‍ ഒരു ഗ്രാമത്തേയോ, ഒരു പ്രത്യേക മതവിഭാഗക്കാരെയോ ആയിരുന്നുവെങ്കിലോ? അതിനുള്ള പ്രാപ്തിയോ പണമോ ഒന്നും പാവപ്പെട്ട ഒരു കര്‍ഷകനുണ്ടാവില്ല എന്നു നമുക്കു സമാധാനിക്കാമെന്നു വയ്ക്കാം. പക്ഷേ ചെയ്യാന്‍ മനസ്സും ധൈര്യവുമുള്ള ആള്‍ക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാനും പടക്കോപ്പുകളണിയിക്കാനും സന്നദ്ധരായി നില്‍ക്കുന്നവരുടെ നിരകള്‍ ശക്തമായിത്തന്നെ നമുക്കു
ചുറ്റും വളര്‍ന്നു നില്‍ക്കുന്നുണ്ടല്ലോ. വിശ്വാസമാണല്ലോ മനുഷ്യനെ ശക്തനാക്കുന്നതും നമ്മള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും.

2008, ജൂലൈ 20, ഞായറാഴ്‌ച

പ്രതിഷേധിക്കുന്നു.

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇതാ
ഇപ്പോള്‍‍ ഒരു ഗുരുനാഥന്റെ പൈശാചികമായ കൊലപാതകത്തിലെത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കത്തോടെയല്ലാതെ നമുക്ക് കാണുവാന്‍ വയ്യ.

ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്. ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ?

ഒരു കുടുംബത്തിന്റെ എല്ലാമായ ഒരു പാവം മനുഷ്യനെയാണ് നിങ്ങള്‍ ക്രൂരമായി ചവിട്ടിക്കൊന്നത്. ആ കുടുംബത്തിന്റെ കണ്ണീരിനോട് നിങ്ങളെന്താണ് പറയുക?

ജയിംസ് അഗസ്റ്റിനെന്ന ആ സാധു അധ്യാപകന്റെ ചേതനയറ്റ ശരീരം പള്ളിപ്പറമ്പിലെത്തുമ്പോള്‍ പുരോഹിതന്മാരെ നിങ്ങളാരെയാണ് പഴി പറയുക?

മരിച്ചത് ചവിട്ടുകിട്ടിയിട്ടല്ല എന്നും, ഹൃദയാഘാതം മൂലമായിരുന്നെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരും പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നവരുമായ നേതാക്കള്‍ നമ്മുടെ നാടിന്റെ ശാപമാണ്.

കിരാതത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ഒരു സംഘടനയ്ക്കും ഭൂഷണമല്ല. അക്രമ സമരത്തിനു പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.

ദൈവത്തിനു നിരക്കാത്ത ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

2008, ജൂൺ 27, വെള്ളിയാഴ്‌ച

കന്യാസ്ത്രീ വിവാദവും അനുബന്ധ പ്രശ്നങ്ങളും.

ജസ്റ്റീസ് ശ്രീദേവിയുടെ നിര്‍ദ്ദേശങ്ങളുയര്‍ത്തിയ പൊടിപടലങ്ങളടങ്ങും മുമ്പെ 37 കാരിയായ ഒരു കന്യാസ്ത്രീയും, ഡ്രൈവറും മൊബയില്‍ ക്യാമറ എന്ന വില്ലനും രംഗപ്രവേശം ചെയ്തത് ആകസ്മികമാകാം. സഭയുടെ അധികാരദണ്ഡ് അതി ദ്രുതം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിലക്കപ്പെട്ട കനി തിന്ന് പാപം ചെയ്തവളെ നിഷ്ക്കരുണം പിടിച്ചു പുറത്താക്കി തങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതു കൊണ്ടു മാത്രം കാര്യം തീര്‍ന്നുവെന്നു കരുതാമോ? 18 വയസ്സുമുതല്‍ (അച്ചന്മാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാല്‍ തന്നെ) 37 വയസ്സു വരെ സഭ ഒരു പാവം സ്ത്രീയില്‍ അടിച്ചമര്‍ത്താ‍ന്‍ ശ്രമിച്ച വികാരങ്ങളെല്ലാം ഒരു ദിവസം ദൈവം തന്നെ പുറത്തു ചാടിച്ചതല്ലെന്നു പറയാനാവുമോ?

മനുഷ്യനേയും മറ്റു ജീവജാലങ്ങളെയും ആണായും പെണ്ണായും ദൈവം സൃഷ്ടിച്ചു വിട്ടത് ഭൂമിയില്‍ ജീവന്റെ കണ്ണികള്‍ വിട്ടുപോകാതെ നില നിര്‍ത്തുക എന്ന കര്‍മ്മം നിറവേറ്റാനായിട്ടു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടോ? ദൈവം അര്‍പ്പിച്ച കര്‍മ്മം നിറവേറ്റാതിരിക്കാന്‍ ഒരു മനുഷ്യ ജന്മത്തെ അനുവദിക്കാതിരിക്കുന്നതില്‍പ്പരം ദൈവ നിഷേധം വേറെ എന്താണുള്ളത്? അതല്ല ദൈവത്തിനു വേണ്ടി പണിയെടുക്കാന്‍ ആള്‍ക്കാരെ വേണമെന്ന് ദൈവത്തിനാവശ്യമുണ്ടെങ്കില്‍ അങ്ങനെയൊരു കര്‍മ്മത്തിന് പറ്റിയ മനുഷ്യരെ - തീരെ ആവശ്യമില്ലാത്തതും, വിനാശകാരികളുമായ നികൃഷ്ടവികാരവിചാരങ്ങളെ മുഴുവന്‍ നീക്കം ചെയ്ത് ‘വെറും പ്ലെയിന്‍‘ കന്യാസ്ത്രീയായോ, അച്ചനായോ അതല്ല മറ്റു വല്ല സന്യാസിയുമായോ കുറെ പേരെ - ദൈവത്തിനു സൃഷ്ടിച്ചു വിടാമെന്നത് നിഷ്പ്രയാസമായ കാര്യമല്ലെ?

സന്തോഷ് മാധവനെപ്പൊലെയുള്ള വ്യാജന്മാരായ ഒരു പറ്റം ദൈവദല്ലാള്‍മാരുടെ ഉദയത്തിന് ഇത്തരം സൃഷ്ടികള്‍ വിഘാതമാവുക വഴി ഈ പ്രക്രിയ സമൂഹത്തിനൊന്നടങ്കം സ്വീകാര്യവും ആശ്വാസകരവുമാവും. ദൈവത്തിനതാവില്ലെങ്കിലും, ഭാവിയില്‍ ശാസ്ത്രജ്ഞന്മാരുടെ ലാബുകളിലൂടെ അങ്ങനെയുള്ള സൃഷ്ടികളുടെ ആവിര്‍ഭാവവും സംഭവിച്ചേക്കാം. പൂജാരിയുടെ മിഴിയും മനസ്സും ദൈവസന്നിധിയിങ്കലല്ല ഭക്തകളുടെ മാംസ ചൈതന്യ്യമുണര്‍ത്തുന്ന സംഘര്‍ഷങ്ങളിലാണ് എന്ന അവസ്ഥ ഇതു കൊണ്ട് മാറിക്കിട്ടും. ഭാവി തലമുറ ഇത്തരത്തിലൊരു മാറ്റത്തിനു ചിന്തിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വമോ, ക്രമാനുഗതമായ മസ്തിഷ്കപ്രക്ഷാളണ തന്ത്രങ്ങള്‍ വഴിയൊ ഉപായത്തില്‍ കന്യകമാരെ ദൈവശുശ്രൂഷക്കായി നേര്‍ച്ചക്കോഴികാളാക്കുന്ന വിദ്യ പ്രയോഗിക്കുവാന്‍ സഭകള്‍ക്കും നിര്‍ബ്ബന്ധിതരാവേണ്ടി വരില്ല. വിദേശ രാജ്യങ്ങളില്‍ ദൈവശുശ്രൂഷകര്‍ക്കായുള്ള ക്ഷാമവും ഈ വിധത്തില്‍ പരിഹരിക്കാനാവും.

ഇനി സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പാവം സ്ത്രീയുടെ അവസ്ഥയിലേക്കു തിരിച്ചു വന്നാലോ. മൊബയിലുകളിലൂടെയും വെബ് സൈറ്റുകളീലൂടെയും മറ്റു മീഡിയാകളിലൂടെയും ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ട അവരുടെ കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ കണ്ട് തലക്കു മത്തു പിടിച്ച ഒരു പുരുഷവൃന്ദം അവരെ സ്വൈര്യമായി ജീവിക്കുവാന്‍ വിടുമോ? ഒരു സ്ത്രീയുടെ സ്വകാര്യത ഏറ്റവും ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് ഒരു ബ്ലോഗര്‍ എഴുതിയതിനോട് യോജിക്കാതെ വയ്യ. അതേ സമയം എപ്പോഴായിരുന്നു സ്ത്രീക്ക് സ്വന്തമായി ഒരു സ്വകാര്യതയുണ്ടായിരുന്നത് എന്ന ചോദ്യവും ഉണ്ട്? നടക്കുന്നതിനിടെ ഒന്നു കുനിഞ്ഞാള്‍, സാരിയുടെ തല തോളില്‍ നിന്നൊന്നറിയാതെ ഊര്‍ന്നു പോയാല്‍, ബസ്സില്‍ കയറുന്നതിനിടെ കാലുകളിത്തിരി അനാവൃതമായാല്‍ എവിടെയെല്ലാം ആരുടെയെല്ലാം മോബയില്‍ ക്യാമറകള്‍ കണ്ണുചിമ്മി സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഒപ്പീടുക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും? ഇക്കാരണത്താല്‍ തന്നെ സാരിക്കു പകരം ചുരിദാര്‍ ധരിക്കുവാന്‍ഭാര്യയെ നിര്‍ബ്ബന്ധിക്കുന്ന ചില സുഹൃത്തുക്കളെ എനിക്കറിയാം. രക്ഷാകവചമാകേണ്ട വസ്ത്രങ്ങള്‍ തന്നെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്കു കാരണമകുന്നുവെന്നു പറയുമ്പോഴെല്ലാം സ്ത്രീകള്‍ വാളോങ്ങി വരുന്നത് നമ്മള്‍ നിത്യേനെ കാണുന്നതാണ്. അവരിപ്പോഴും മാനസികമായും, ശാരീരികമായും തലമുറകളായി തുടര്‍ന്നു വരുന്ന പുരുഷാധിപത്യത്തിന്റെ ബന്ധുര ബന്ധനത്തില്‍ത്തന്നെയാണ്. ഒരു മധുരനിമിഷത്തിന്റെ ആലസ്യത്തിനിടയില്‍ അവളുടെ നഗ്നത കവര്‍ന്നെടുക്കപ്പെടുന്നത് ഒരു പക്ഷേ ഏറ്റവും വിശ്വസ്ഥനായ ഭര്‍ത്താവിന്റേയോ, അകമഴിഞ്ഞു സ്നേഹിക്കുന്ന കാമുകന്റേയോ മോബയില്‍/ഡിജിറ്റല്‍ ക്യാമറകളാകാം.

ടീ.വി. ചാ‍നലുകളുടെയും, ഇന്റര്‍നെറ്റിന്റേയും വരവോടെ സ്ത്രീ ശരീരത്തിന്റെ അശ്ലീലമായ ക്ലോസപ്പുകളും, രതിവൈകൃതങ്ങളുടെ വന്യാവിഷ്‌ക്കരണങ്ങളും ബെഡ് റൂമുകളുടെ സ്വകാര്യതയില്‍ ആസ്യദിക്കുവാന്‍ തക്ക സൌകര്യങ്ങള്‍ ഇന്നുള്ളപ്പോള്‍ സ്ത്രീ കേവലം ഒരുലൈംഗിക ഉപകരണം മാത്രമാണെന്ന ബോധം ഇളം തലമുറയിലൂടെ ഭീതിദമായി പടരുകയാണ്.ഇന്റര്‍നെറ്റില്‍ കയറി ‘മലയാളി’ യെന്നൊ ഇന്നത്തെ ഫാഷന്‍ വാക്കായ ‘മല്ലു’ വെന്നോഎഴുതി ‘ഇമേജ് സെര്‍ച്ച്’ ചെയ്തു നോക്കൂ. കിട്ടുന്നതില്‍ 80 ശതമാനവും മലയാളി(?)യുടെ സ്ത്രൈണ നഗ്നതയോ ലൈംഗിക ചിത്രീകരണങ്ങളോ മാത്രമായിരിക്കും. യുവതലമുറയുടെ ഹരമായി മാറുന്ന‘യൂ ട്യൂബ്’‘ സൈറ്റില്‍ മലയാള കവിത എന്നെഴുതി തിരക്കിയപ്പോള്‍ വന്നത് കവിത എന്ന ഏതൊ നടിയുടെ നീലച്ചിത്രമായിരുന്നു.

പീഡന കഥകളുടേയും, അക്രമണോത്സുകതയുടേയും നിരന്തരാവര്‍ത്തനങ്ങളും‍, ഷണ്ഡത്വം ബാധിച്ച, ഉപജാപക സംഘങ്ങളായി അധപതിച്ച രാഷ്ട്രീയ സംഘടനകളും, എല്ലാം കണ്ടിട്ടും പ്രതികരിക്കാതെ നീങ്ങുന്ന സമൂഹവും ഈ അപചയത്തിന്റെ ഉത്തമ ദൃഷടാന്തങ്ങളാണ്.

ഈ അവസരത്തില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പച്ചയായ സ്ത്രീയോട് ഒരു വേട്ടമൃഗത്തോടെന്ന പോലെ പെരുമാറാതെ മാനുഷികമായ അനുകമ്പയും സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിക്കുവാന്‍ പൊതുജനം ബാദ്ധ്യസ്തരാണ്. നമ്മുടെ നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവര്‍ ഈയവസരത്തിലെങ്കിലും മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാമോ?

2008, ജൂൺ 12, വ്യാഴാഴ്‌ച

കന്യാസ്ത്രീ വിവാദങ്ങൾ ....

ഒരു ഉൾവിളി. സക്ഷാൽ ദൈവത്തിൽ നിന്ന്. കർത്താവിന്റെ മണവാട്ടിയാവാനാണ് നിന്നെ ഭൂമിയിലേക്കു പറഞ്ഞു വിട്ടത്. നിന്റെ ജീവിതം എനിക്കുള്ളതാണ്. നീയൊരുങ്ങി വരിക. ..

മേരിക്കുട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എരിയുന്ന മെഴുകു തിരികളിലൂടെ വരുന്നത് ദൈവത്തിന്റെ കണ്ണിലെ പ്രകാശമാണ്, സ്നേഹമാണ്. അൾത്താരയിൽ ദൈവത്തിന്റെ ചുണ്ടുകൾ.. മേഘപാളികളിലൂടെ കർത്താവിന്റെ കരങ്ങൾ നീണ്ടു നീണ്ടു വരുന്നു ... ആ വിരൽത്തുമ്പുകൾ സ്പർശിക്കുന്നത് നേരെ ആത്മാവിന്റെ അത്യഗാധതയിലാണ്... ഒരു കോരിത്തരിപ്പ്, കുളിര്. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിയുന്നുണ്ട്. ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രർത്ഥനകൾ ഒരു കോറസ്സായി ശ്രവണപുടങ്ങളിൽ മുഴങ്ങുന്നുണ്ട്. .. . അടുത്തു നിന്നും കേൾക്കുന്നത് അപ്പന്റെ ദുർബലമായ ശബ്ദമാണൊ? അമ്മയുടെ ശബ്ദത്തിന് എന്താണിത്ര വിറയൽ ? പക്ഷെ ചുറ്റും കൂടി നിൽക്കുന്ന മറ്റുള്ളവരുടെ ശബ്ദങ്ങൾ അവയെ അമർത്തിക്കളയുന്നുണ്ട്. പ്രത്യേകിച്ചും സൈമണച്ചന്റെ മുഴങ്ങുന്ന ശബ്ദം. ദൈവത്തിന്റെ ശബ്ദമാണച്ചനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് വശീകരണ ശക്തിയുണ്ടതിന്.

ദൈവത്തിന്റെ പിറകിൽ തലകുനിച്ചു നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നും പൊഴിയുന്നത് കണ്ണുനീരാണോ ? ജോയിച്ചാ ക്ഷമിച്ച് മാപ്പു തരണേ. കോളേജിന്റെ വെളിച്ചം കുറഞ്ഞ ഇടനാഴികളിലും, ഇടവഴിയിലെ വിജനതയിലും വച്ച് അറിയാൻ കഴിഞ്ഞ ആ മുഖത്തിന്റെ ആസ്വാദ്യകരമായ സാമീപ്യം ഈ നിമിഷത്തിലെന്തിനാണ് മനസ്സിലേക്കു തിക്കിത്തിരക്കി കടന്നു വരുന്നത്? ഈശോയെ... ശരീരം തളരുകയാണോ? ഇത് പരീക്ഷണമാണോ?

ഏതായാലും അധികനേരം പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നില്ല മേരിക്കുട്ടിക്ക്. ഒരു ബോധക്ഷയമായി വന്ന് കർത്താവവളെ തുണച്ചു. ...

----------

മുകളിലഴുതിയത് വെറും ഭാവനയിൽ നിന്ന്. ജസ്റ്റിസ് ശ്രീദേവി കുടത്തിൽ നിന്നും പുറത്തുവിട്ടതും, പിണറായിയടക്കം എല്ലാവരും കൈ വിട്ടതുമായ ഒരു ഭൂതത്തിനോട് കടപ്പാട്.


പ്രാരാബ്ധങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷ നേടാൻ കന്യാസ്ത്രീകളാകാൻ സന്നദ്ധകളായവരുടെ കഥകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. പൊൻ‌കുന്നം വർക്കിയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ ഒരു വിസ്മയത്തോടു കൂടിയല്ലാതെ ഈ പാവങ്ങളെ നോക്കിക്കാണാനാവില്ല.

പിന്നെ ‘ഉൾവിളി’ ‘ദൈവവിളി’ എന്നതൊക്കെ ഒരു ‘ബ്രെയിൻ വാഷിങ്ങ്’ എന്നതിനപ്പുറം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. വെറും ഒരു ‘റിക്രൂട്ടിങ്ങ് ‘ സ്റ്റണ്ട്. ലോകത്താകമാനം ഡിമാ‍ന്റുള്ള ഒരു തസ്തികയാണ് കന്യാസ്ത്രീകളുടേത്. ശമ്പളം കൊടുക്കേണ്ട. ഓജസ്സറ്റു പോകാതിരിക്കാൻ ‘സ്പിരിച്വലിസം‘ മാത്രം പകർന്നു കൊടുത്താൽ മതി. സത്യത്തിൽ ജസ്റ്റിസ് ശ്രീദേവി പറഞ്ഞ പതിനെട്ട് എന്ന പ്രായം തീരെ കുറവാണ് . ചുരുങ്ങിയത് അത് ഇരുപത്തൊന്ന് എങ്കിലും ആക്കണമായിരുന്നു. അപ്പോഴേക്കുമല്ലെ ശരിക്കും പക്വത വന്നുവെന്ന് പറയാൻ പറ്റൂ. പതിനെട്ടിനും ഇരുപത്തൊന്നിനുമിടയിൽ കുറേ പേർക്കെങ്കിലും കല്യാണം കഴിച്ച് സാധാരണ ജീവിതത്തിലേക്കു് രക്ഷപ്പെടാം.

ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും ലോകത്തുള്ള എല്ലാവരേയും ഒരു മതത്തിൽ കീഴിൽ കൊണ്ടുവരാ‍മെന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. ഒരുപാട് നീരാളിക്കൈകളുള്ള മത സ്ഥാപനങ്ങളുടെ നിലനിൽ‌പ്പിനു വേണ്ടി ജീവിതം ബലി കൊടുക്കേണ്ടി വരുന്ന പാവങ്ങളാണ് വൈദികരും, കന്യാസ്ത്രീകളും. നമുക്കവരുടെ വിധിയിൽ സഹതപിക്കുക.

2008, മാർച്ച് 5, ബുധനാഴ്‌ച

ആനപ്പേടി




ആനയെക്കാണുമ്പോള്‍ എനിക്കെന്നും പേടിയായിരുന്നു. കൂര്‍ത്ത കൊമ്പുകളും, വലിയ ശരീരവും, ചങ്ങലയില്‍ ബന്ധിച്ച തടിച്ച കാലുകളും - എന്തോ വലിയൊരു ആപത്തിനെ മുന്നില്‍ കാണുന്ന പോലെ. എപ്പോഴും ആടിക്കൊണ്ടിരിക്കുന്ന ചെവികള്‍ക്കരുകില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ കണ്ണുകള്‍. കൊമ്പുകളില്‍ കോര്‍ത്തുപിടിച്ച പനമ്പട്ടകള്‍ ദൂരെയെറിഞ്ഞ് ‘ഇടത്താനെ, വലത്താനെ” എന്നു പറഞ്ഞു നടക്കുന്ന തോട്ടി പോലുള്ള പാപ്പാനെ എപ്പോഴാണതെടുത്ത് നിലത്തടിക്കുക എന്ന ഭീതിദമായ ചിന്ത എന്നെ പലപ്പോഴും പിടി കൂടിയിട്ടുണ്ട്.

ചെറുപ്രായത്തില്‍ സ്കൂളിലേക്കു റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ എതിരെ ആന വരുന്നതു കാണുമ്പോഴേക്കും വയറു കത്താന്‍ തുടങ്ങും. ആനയില്‍ നിന്നും കഴിയുന്നത്ര അകന്ന്, റോഡിന്റെ ഓരം ചേര്‍ന്ന് കടന്നു പോകുമ്പോള്‍ ശ്രദ്ധ മുഴുവന്‍ ആനയുടെ കണ്ണുകളിലേക്കായിരിക്കും. അതെന്നെയാണാവോ നോക്കുന്നത്? പെട്ടെന്നൊന്നു തിരിഞ്ഞാല്‍ പാപ്പാനെ ധിക്കരിച്ച് പുറകിലൂടെയെങ്ങാനും ഓടി വന്നാല്‍, എവിടെയാ‍ണീശ്വരാ ഓടി ഒളിക്കുക? ഇനി ഓടാന്‍ തുടങ്ങിയാല്‍ തന്നെ പുറകേ കലി കൊണ്ടു വരുന്ന ആനയേക്കാള്‍ വേഗത്തില്‍ എവിടെയെങ്കിലും ഓടിപ്പോയൊളിക്കാനാവുമോ? ഓട്ടത്തിനിടയിലെങ്ങാനും കാല്‍ തെറ്റി വീണു പോയാലത്തെ അവസ്ഥയോ? ആനക്ക് നമ്മളോടൊപ്പം ഓടിയെത്താനാവുമോ?


ഉറക്കത്തില്‍ പലപ്പോഴും ആനയെ സ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്.പാപ്പാനേയും കൊന്ന്, മതിലു തകര്‍ത്ത് ദേഷ്യത്തോടെ മുന്നില്‍ കണ്ടതെല്ലാം ചവുട്ടിയരച്ച് വീടു തകര്‍ത്ത് അകത്തേക്കു വരുന്നതായി, ചിലപ്പോള്‍ പുരക്കു പുറത്ത് അരിശം തീര്‍ക്കാന്‍ ഒരാളെക്കാത്ത് പതുങ്ങി നില്‍ക്കുന്നതായി,
ഒളിച്ചിരിക്കുന്നിടത്തേക്കൊരു തുമ്പിക്കൈ നീണ്ടു വരുന്നതായി, രാത്രി മൂത്രമൊഴിക്കാനായി തെങ്ങിന്‍ തടത്തിലേക്കു നീങ്ങവേ ഇരുട്ടിനുള്ളില്‍ മറ്റൊരിരുട്ടായി ... ആനപ്പേടി മൂലം മൂത്രമൊഴിക്കേണ്ടതില്ല എന്നു തീരുമാനിച്ചിട്ടുള്ള രാത്രികള്‍ ഏറെ. എരിതീയില്‍ എണ്ണ പകരാനായി മുത്തശ്ശിയുടെ വക ‘കവിളപ്പാറ’ ആന മദിച്ച് പാപ്പാനെ കുത്തിക്കൊന്ന കഥയും.രാത്രികള്‍ കാളരാത്രികളാകാന്‍ ഇനിയെന്തു വേണം.

വളര്‍ന്നു കഴിഞ്ഞപ്പോള്‍ പേടി കുറഞ്ഞുവെങ്കിലും, ആനെയെക്കാണുമ്പോള്‍ എന്തൊ ഒരു വല്ലായ്മ,ഒരു സംഭ്രമം, അതു പുറത്തു കാണിക്കാറില്ലെങ്കിലും അകത്തതിന്റെ അനുരണങ്ങള്‍ അനുഭവപ്പെടാറുണ്ട് എന്നതായിരുന്നു നേര്.നാടുവിട്ടു കഴിഞ്ഞപ്പോള്‍ ആനകളെക്കാണല്‍ കുറഞ്ഞു. ആനപ്പേടിയും കുറഞ്ഞു.
പക്ഷെ ഈ അടുത്ത കാലങ്ങളിലായുണ്ടാകുന്ന ആനകളുടെ പരാക്രമങ്ങള്‍ കാണുമ്പോള്‍ ആ പഴയ സ്വപ്നങ്ങള്‍ മനസ്സിലേക്കു തികട്ടി വരുന്നു.ഉത്സവങ്ങള്‍ക്കിടയില്‍ ഇടഞ്ഞ ആനയും പ്രാണനും കൊണ്ടോടുന്ന ജനങ്ങളും ചാനലുകള്‍ക്ക് ഒരു റിയാലിറ്റി ത്രില്ലറിനുള്ള അവസരമൊരുക്കുന്നു. തിടമ്പെഴുന്നെള്ളിക്കാന്‍ ആന തന്നെ വേണമെന്ന് ഒരു ദൈവമോ, പള്ളിപ്പെരുന്നാളിന് ആന തന്നെ വേണമെന്ന് ഒരു പുണ്യാളനോ പറഞ്ഞിട്ടുള്ളാതായറിവില്ല. ഉത്സവങ്ങള്‍ക്കിടയില്‍ നിത്യസംഭവമാകുന്ന ആനയിടച്ചിലും, പാപ്പാന്മാരെ നിഷ്കരുണം ചവുട്ടിക്കൊന്ന് രക്താഭിഷിക്തരായി ഭ്രാന്തു പിടിച്ചോടുന്ന ആനകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും മന:പൂര്‍വ്വം കാണാന്‍ കൂട്ടാക്കാതെ,ആനയില്ലാതെ ഇതൊന്നും സാധ്യമല്ല എന്ന മട്ടാണ് ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക്.

കാട്ടുജീവിയായി സ്വൈരവിഹാരം ചെയ്തു നടക്കുന്ന ആനകളെ ക്രൂരമായ ചതിയിലൂടെ കെണിവച്ചു പിടിക്കുന്നിടത്തു തുടങ്ങുന്നു മനുഷ്യന്‍ സാധുവായൊരു ജീവിയോടു കാട്ടുന്ന നെറികേടിന്റെ ചരിത്രം.അതിനെ പീഡിപ്പിച്ചും പ്രീണിപ്പിച്ചും മെരുക്കി,യാതൊരു മയവുമില്ലാതെ പണിയെടുപ്പിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുതലാളിമാര്‍ ഒരു വശത്തും, ആനപ്രേമികളും, പൊങ്ങച്ചക്കാരും, സാധാരണക്കാരുമടങ്ങുന്ന വലിയൊരു ജനാവലി മറുവശത്തും. ഇതിനിടയില്‍ ആനകള്‍ക്കു മാത്രമല്ല ആനച്ചങ്ങലകള്‍ക്കും ഭ്രാന്തു വന്നില്ലെങ്കിലേയുള്ളു അത്ഭുതം.

വലിയൊരു ഉടലും കാണാന്‍ ചന്തവും തലയെടുപ്പും സര്‍വ്വോപരി അനുസരണയുമുള്ള ഒരു സാധു ജീവിയായതുമായിരുന്നു ആനയുടെ ദുര്യോഗം.പുലിവാഹനനായ സാക്ഷാല്‍ അയ്യപ്പന്റെ ഉത്സവങ്ങള്‍ക്ക് ഒരു പുലിയെയിറക്കി പരീക്ഷിക്കാമെന്നാരും വ്യാമോഹിക്കാത്തതെന്തേ? സ്വാമി വാഹനമായാലും, സാദാ പുലിയായാലും, പുലി പുലി തന്നെ. വിവരമറിയും. അതിനാല്‍ ഒരു മൃഗത്തിന്റേയും പുറത്തേറാതെ തന്നെ അയ്യപ്പസ്വാമിയെ എഴുന്നെള്ളിക്കുമ്പോള്‍ സ്വാമിക്കുമില്ല പ്രശ്നം, ഉത്സവക്കാര്‍ക്കുമില്ല, നാട്ടുകാര്‍ക്കുമില്ല.

അറിയാതെയാണെങ്കിലും,ചെറുപ്പനാളില്‍ പേടി സ്വപ്നങ്ങളായി മനസ്സില്‍ തറഞ്ഞു നിന്ന “ആന“ക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി ടീ.വി.സ്ക്രീനിനിലൂടെ ഇന്നു മുന്നിലെത്തുമ്പോള്‍ മനസ്സറിയാതെ ചോദിച്ചു പോകുന്നു - ഇതെവിടെച്ചെന്നാണവസാനിക്കുക? ഇതിനൊരു പരിഹാരമില്ലെ? ഇതെല്ലാം കണ്ടു കൈയ്യും കെട്ടി നില്‍ക്കാന്‍ അധികാരികള്‍ക്കെങ്ങിനെ കഴിയുന്നു.ഇനിയെങ്കിലും നമുക്കീ പാവം ജീവികളെ അതിന്റെ പാട്ടിനു വിട്ടുകൂടെ?

2008, ഫെബ്രുവരി 26, ചൊവ്വാഴ്ച

ശബരിമലയും പെണ്ണുങ്ങളും

‘വിവേകം‘ എന്ന ബ്ലോഗറുടെ ‘ശ്രീനാരായണ ഗുരു ഒന്നാം പ്രതി’ എന്ന പോസ്റ്റിനിട്ട പ്രതികരണമാണിത്. ചെറിയ മിനിക്കുപണികളോടെ ഇവിടെ എടുത്തെഴുതുന്നു ....

പെണ്ണു പെറുന്നതും, തീണ്ടാരിയാകുന്നതും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ആ പെണ്ണുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് അയ്യപ്പസ്വാമിക്ക് അമ്പലം പണിയാനും ആരാധന നടത്താ‍നും ആണുങ്ങളുണ്ടായത്.

പിന്നെ പണ്ടത്തെപ്പോലെ തറ്റുടുത്തും തുണിവച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ ആര്‍ത്തവരക്തം താഴെവീണു അശുദ്ധമാകുമെന്ന പേടി വേണ്ട ... വിസ്‌പ്പറും, കോട്ടക്കും, ആള്‍വേയ്സും പോലെ എന്തെല്ലാം സന്നാഹങ്ങളാ ഇന്ന്. ഇതൊന്നുമില്ലാതിരുന്ന പുരാ‍തന കാലത്ത് എഴുതി വച്ചിരുന്ന ചട്ടങ്ങളാണിതൊക്കെ. അന്നതിന് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ടായിരുന്നിരിക്കാം. ഇന്നതില്‍ കടിച്ചു തൂങ്ങുന്നത് വിവരമില്ലായ്മയാണ്. എന്നു വച്ച് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാതിരിക്കുന്നതുപോലെ ആ സമയത്ത് വേണമെങ്കില്‍ സ്ത്രീകള്‍ക്കു പോകാതിരിക്കുകയുമാവാം.

ഇപ്പോള്‍ കാലം മാറി, കഥ മാറി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടാന്‍ പണ്ടൊരു കവിയുണ്ടായിരുന്നു നമുക്ക്... ഇന്നു പെണ്ണുങ്ങള്‍ക്ക് അയ്യപ്പനെ കാണണമെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സ് പണ്ടത്തേക്കളും ഇടുങ്ങിയതാണെന്നു വരുന്നത് എത്ര ലജ്ജാകരം.

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കുകയില്ല ... എല്ലാ പെണ്ണുങ്ങളും കെട്ടും നിറച്ച് ശബരിമലയിലേക്ക് ഒരു മാര്‍ച്ച് നടത്തുകയാണ് വേണ്ടത്. ദൈവകോപം എന്നു പറഞ്ഞ് ആണുങ്ങളും, പെണ്ണുങ്ങള്‍ തന്നെയും പേടിപ്പിക്കാന്‍ നോക്കും. അതില്‍ പതറേണ്ടതില്ല. ധൈര്യമുള്ള സ്ത്രീകള്‍ ധാരാളം ഉണ്ട്. പദം പദം ഉറച്ചു നാം ..... മുന്നോട്ടു പോവുക

വിപ്ലവകരമായ മറ്റൊരു ക്ഷേത്രപ്രവേശനത്തിന് കേരളം സാക്ഷിയാകട്ടെ ...

2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

പൊന്നമ്പലമേടും കന്യാമറിയവും.

പൊന്നമ്പലമേട്

ശബരിമലയിലെ പൊന്നമ്പലമേടില്‍ വിദേശികളടക്കം സന്ദര്‍ശനം നടത്തി, പൂജ നടത്തി എന്നതാണല്ലോ പുതിയ വിവാദം. അരിക്കും, പാലിനും പഞ്ഞമാണെങ്കിലും വിവാദങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു വിധ കുറവും സംഭവിക്കുന്നില്ല എന്നത് എത്ര ആശ്വാസകരം. വിശപ്പും ദാഹവും മറന്ന് വിവാദങ്ങള്‍ക്കു പിറകേ പാഞ്ഞുകൊണ്ടിരിക്കുവാന്‍ നമ്മള്‍ക്കുള്ള കഴിവ് അപാരം തന്നെ.

മകരജ്യോതിയെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇന്നും വ്യക്തമായ ഉത്തരമില്ലാതെ നില നില്‍ക്കുന്നുണ്ട്. ഓരോ മണ്ഡല കാലത്തും അതൊന്നു പുകയും, പിന്നെ കുറേയേറെപ്പേര്‍ ചേര്‍ന്ന് അതിനെ തല്ലിക്കെടുത്തുകയോ, പുകയുയര്‍ത്തിയവര്‍ തന്നെ തീയില്‍ വെള്ളമൊഴിച്ച് പിന്‍‌മടങ്ങുകയോ ചെയ്യുന്ന കാഴ്ചയില്‍ എല്ലാവരും മൌനികളാകും. അതങ്ങനെ തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും നില നില്‍ക്കുമായിരിക്കും. എന്തു തന്നെയായാലും പൊന്നമ്പലമേട്ടില്‍ എന്തു നടക്കുന്നു എന്ന് അറിയാനുള്ള അധികാരം ജനങ്ങള്‍ക്കും അതറിയിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുമുണ്ട്.

കന്യാമറിയം

കന്യാമറിയത്തെ കാണാന്‍ ആകാശത്തേക്കു നോക്കിയവരുടെ കാഴ്ച സൂര്യതാപമേറ്റ് തകരാറിലായെന്നും പലരും ആശുപത്രിയില്‍ ചികിത്സക്കായെത്തിയെന്നും പത്രവാര്‍ത്ത. എരുമേലിക്കടുത്ത് മഞ്ഞളരുവി എന്ന സ്ഥലത്താണ് സംഭവം. കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി എന്ന പ്രചരണവും ജനങ്ങള്‍ വിശ്വസിച്ചുവെന്നും വാര്‍ത്തയിലുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതുന്ന കേരളജനതയില്‍ കുറേപ്പേരെയെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഏതവസരത്തിലും പറ്റിക്കാന്‍ എത്ര എളുപ്പം കഴിയുന്നു എന്നത് ലജ്ജാവഹമാണ്. പാലുകുടിക്കുന്ന ഗണപതികള്‍ക്കും, കരയുന്ന വിഗ്രഹങ്ങള്‍ക്കും ഇനി ഊഴമനുസ്സരിച്ച് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുക്കാം. അന്ധവിശ്വാസങ്ങളെപ്പറ്റിപ്പറയുമ്പോള്‍ ജാതിഭേതം നോക്കാതെ വാളെടുക്കുന്ന വിശ്വാസത്തിന്റെ കാവല്‍പ്പോരാളികള്‍ എന്തു പറയുന്നുവോ ആവോ? അന്ധവിശ്വാസം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അന്ധരാക്കുന്ന കാഴ്ചക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അവരിലെന്തങ്കിലും മാറ്റമുണ്ടാകുമെന്നു കരുതാമോ?