2013, ഡിസംബർ 31, ചൊവ്വാഴ്ച

ചൂലിന്റെ വഴി

   

2011-ല്‍ അണ്ണാ ഹസാരെയുടെ ലോക് പാല്‍ ബില്ലിനു വേണ്ടിയുള്ള സമരമായിരുന്നെങ്കില്‍, 2012 പടിയിറങ്ങിയപ്പോള്‍ തണുത്തു വിറങ്ങലിച്ചിരുന്ന ദില്ലിയെ ചൂടു പിടിപ്പിച്ചത് മനുഷ്യമനസ്സാക്ഷിയെ സ്തബ്ധമാക്കും വിധം അതിക്രൂരമായ പീഢനത്തിനു വിധേയയായ പെണ്‍കുട്ടിക്കു വേണ്ടി തെരുവുകളില്‍ സാധാരണക്കാരായ മനുഷ്യര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന ഒരു പാട് സമസ്യകള്‍ക്കു മീതെ അതിന്റെ ചൂടു പടര്‍ന്നു. ആലസ്യത്തില്‍ നിന്നും ഒരു ജനത പൊടുന്നനെ ഉണരുന്നതും കൂ‍ട്ടായ ഒരു ദൌത്യത്തിലേക്ക് വളരുന്നതും നാം കണ്ടു. ആ പ്രതിഷേധം ആളിക്കത്തിച്ച തീയിനെ വളരെ പണിപ്പെട്ടാണെങ്കിലും തണുപ്പിക്കുവാന്‍ അധികാരത്തിന്റെ ജലപീരങ്കികള്‍ക്കും അവരുടെ ദല്ലാളര്‍ക്കും കഴിഞ്ഞുവെന്നത് നേര്. 


എന്നിരുന്നാലും 2013 പടിയിറങ്ങുമ്പോള്‍ വീണ്ടും ഒരുണര്‍വ്വിന്റെ നിറവിലാണ് ദില്ലി. ലോക് പാല്‍ ബില്‍ സമരത്തിലൂടെ അണ്ണാ ഹസാരെയ്ക്കൊപ്പം ജനശ്രദ്ധ നേടിയ അരവിന്ദ് കേജരിവാള്‍ എന്ന മനുഷ്യന്‍ നല്‍കുന്ന പ്രതീക്ഷകളുടെ ഊര്‍ജ്ജമാണ് ആ ഉണര്‍വ്വിന്റെ ചാലകമായി വര്‍ത്തിക്കുന്നത്. എന്തൊക്കെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഹസാരെയുടെ സമരത്തിന് അഴിമതിയില്‍ മുങ്ങിനീരാടുന്ന ദുര്‍ഭരണത്തിനെതിരെ സാധാരണക്കാരുടെ മനസ്സില്‍ വളരെക്കാലമായി അടക്കിനിര്‍ത്തിയിരുന്ന കടുത്ത അമര്‍ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഹസാരെയുടെ സമരത്തിനെ തുരങ്കം വയ്ക്കുന്നതിലും ദിശമാറ്റി വിടുന്നതിലും ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്കും മത അരാജകത്ത ഹിജഡകള്‍ക്കും കഴിഞ്ഞുവെങ്കിലും അരവിന്ദ് കേജരിവാളിന്റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ അവര്‍ക്കായില്ല എന്നത് വളരെ ആശാവഹമായ കാര്യം തന്നെ. 


രാഷ്ട്രീയത്തില്‍ മുന്‍ പരിചയം തീരെയില്ലാത്ത ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക വഴി ദില്ലി വീണ്ടും ഒരു പരീക്ഷണശാലയാവുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകളുമായിതുലനം ചെയ്യുമ്പോള്‍ ഇതൊരുപക്ഷേ വളരെ ചെറിയ തോതിലുള്ളതാകാമെങ്കിലും യാതൊരു വിധ പ്രത്യയശാസ്ത്രങ്ങളുടെയും ലേബലുകളില്ല്ലാതെ സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലുവാന്‍ ആം ആദ്മിയുടെ ചൂലിനു കഴിഞ്ഞിരിക്കുന്നു എന്ന വസ്തുത തഴമ്പുവീണ രാഷ്ട്രീയ പൃഷ്ഠങ്ങളില്‍ ഓര്‍ക്കാപ്പുറത്തു സൂചിക്കുത്തു കിട്ടുമ്പോഴുണ്ടാകുന്നതുപോലെയുള്ള ഞെട്ടലുകളുണ്ടാക്കിയത് നാം കണ്ടു കഴിഞ്ഞു. അപ്രതീക്ഷിതമായുണ്ടായ ഈ ആഘാതത്തില്‍ നിന്നും മുഖം രക്ഷിക്കുവാനുള്ള തീവ്രയജ്ഞത്തിലാണ് ഇടതു വലതു പാര്‍ട്ടികളിപ്പോള്‍. കോണ്‍ഗ്രസ് ഒരഴിച്ചുപണി ആരംഭിച്ചു കഴിഞ്ഞു. കാലിത്തീറ്റ കുംഭകോണകമുടുത്ത് ജയിലിലായിരുന്ന ലാലുപ്രസാദ് യാദവ്, ജാമ്യത്തില്‍ പുറത്തു വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മഹിമയ്ക്കു മുന്നില്‍ കേജരിവാള്‍ ആരുമല്ല എന്ന് പ്രഖ്യാപിച്ച് തന്റെ മണ്ടത്തരങ്ങളുടെ വെടിക്കെട്ടിനു തിരി കൊളുത്തിയിട്ടുമുണ്ട്. ആണ്ടവസാനമല്ലേ - സഹിക്കാം. അഴിമതിപ്പാര്‍ട്ടികള്‍ക്ക് അഴിമതിക്കെതിരേ ചൂലെടുക്കുന്നവരെ തീണ്ടപ്പാടകലെ നിര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ.  

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ പ്രമുഖന്‍ രാഹുല്‍ ഗാന്ധിതന്നെയായിരുന്നു. അത്രയൊന്നും രാഷ്ട്രീയ അനുഭവ സമ്പത്തില്ലാത്ത അമൂല്‍ ബേബിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ അഴുക്കുചാല്‍ പോലെ പടര്‍ന്നു കിടക്കുന്ന അഴിമതി സംസ്കാരത്തില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന കൊണ്‍ഗ്രസ്സിന്റെ അനുയായികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. പക്ഷേ അതല്ല കര്‍ശനമായ സ്വയം വിമര്‍ശനങ്ങളും, തെറ്റു തിരുത്തലുകളും പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിട്ടുള്ള കെട്ടുറപ്പുള്ള പാര്‍ട്ടികളെന്നഭിമാനിക്കുന്നവരുടെ കാര്യം.  വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടു കൂടി സ്വന്തം തെറ്റുകളില്‍ നിന്നു കാര്യമായൊന്നും പഠിക്കാതെ ധാര്‍ഷ്ഠ്യത്തിനു സിന്ദാബാദ് വിളിച്ച് അനുദിനം ക്ഷയിക്കുകയും, ജനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയായി അധപതിച്ചു കൊണ്ടിരിക്കുന്നൊരു പാര്‍ട്ടിയുണ്ട് നമുക്ക്.  അരിവാള്‍ ചുറ്റിക ചിഹ്നമായുള്ള പ്രസ്തുത പാര്‍ട്ടിയുടെ, ലണ്ടനില്‍ നിന്നും വിദ്യാഭ്യാസം നേടി വന്ന നേതാവാകട്ടെ ഇപ്പോഴിതാ പിഞ്ചുശിശുവായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന ബോധോദയവുമായി വന്നിരിക്കുന്നു. ഇതെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെ കൃത്യമായി എടുത്തു കാണിക്കുന്നവയാണ്.


പണ്ട് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സ് ജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ഒരു ചിഹ്നമുണ്ടായിരുന്നു. സ്വന്തം നഗ്നത മറയ്ക്കുവാന്‍, സ്വയം നൂല്‍ നൂറ്റ്, സ്വയം വസ്ത്രമുണ്ടാക്കി ധരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഒരു ജനതയ്ക്ക് ആവേശവും കരുത്തും പകര്‍ന്ന ആ ചിഹ്നം ലളിതമായ ചര്‍ക്കയായിരുന്നു. ഗാന്ധി വധത്തിനു ശേഷമുണ്ടായ ശൂന്യതയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച കോണ്‍ഗ്രസ്സ് ചര്‍ക്കയില്‍ നിന്നും അകന്നു. നുകം പൂട്ടിയ കാളയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. വിദേശിയരുടെ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജനതയുടെ പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും മീതെ മറ്റൊരു നുകമായിത്തീരാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചതു മുഴുവന്‍. പിന്നെക്കിട്ടിയ പശുവിനേയും കിടാവിനേയും തൊഴുത്തില്‍ കെട്ടേണ്ടതായും വന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തു കണ്ടു പിടിച്ച ആശീര്‍വദിക്കുന്ന കൈപ്പത്തിയാകട്ടെ ഫലത്തില്‍, എന്തിലും ഏതിലും ഇട്ടു വാരാവുന്ന ഒരു ഭീകര യന്ത്രമായി പരിണമിക്കുകയായിരുന്നു.

സ്വയം പര്യാപ്തതയുടെ പ്രതീകമായിരുന്ന ചര്‍ക്കയുടെ സ്ഥാനം കയ്യാളാന്‍ തൊഴിലാളിപ്പാര്‍ട്ടികളെന്ന ലേബലില്‍ വന്നവര്‍ക്കാര്‍ക്കും സാധ്യമായില്ലെന്ന ദയനീയത ചരിത്രമായി നമുക്ക് മുന്നിലുണ്ട്. കതിരു കൊയ്യുന്ന തൊഴിലാളികളുടെ അരിവാള്‍ ഉയിരു കൊയ്യുന്ന ഗുണ്ടകളുടെ ആയുധമായപ്പോള്‍ വിപ്ലവം കൈവിട്ട പാര്‍ട്ടിയുടെ പോക്കു കണ്ട് നാം അമ്പരന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുവാന്‍ കെല്പുള്ള ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ ആവശ്യകത ഇന്നുണ്ട്. ആ സ്ഥാനം ആം ആദ്മിയുടെ ചൂല്‍ ഏറ്റെടുക്കുമോ? ചര്‍ക്കയേക്കാള്‍ പ്രാധാന്യമുണ്ട് അഴുക്കു വൃത്തിയാക്കുന്നതിനു വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തിലെ അത്യാവശ്യ ഉപകരണങ്ങളിലൊന്നായി നാം കയ്യാളുന്ന ചൂലിന്. ചര്‍ക്കയുടെ അത്ര കുലീനത്വമില്ലെങ്കിലും കാര്യങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ‘ചൂലെടുത്തടിക്കുക‘ എന്ന കൃത്യം വളരെ പ്രയോജനം ചെയ്യാറുണ്ട്. ഇപ്പോള്‍ ചൂലിനാണു പ്രസക്തി. ചൂലാണ് വേണ്ടത്. അജീര്‍ണ്ണം ബാധിച്ചവരുടെ പൂരീഷം കൊണ്ട് അത്രമേല്‍ വൃത്തിഹീനമായിരിക്കുന്നു നമ്മുടെ രാഷ്ട്രീയ പരിസരം.  


ദില്ലിയില്‍ തുടങ്ങിയ തൂപ്പ് മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുമോ? കേരളത്തില്‍ അക്കൌണ്ടു തുറക്കുവാന്‍ നേര്‍ച്ചകള്‍ നേര്‍ന്ന് ചേറില്‍ നോമ്പും നോറ്റിരിക്കുന്ന താമരപ്പാര്‍ട്ടിക്കു മുമ്പേ ആം ആദ്മി അക്കാര്യം സാധിച്ചെടുക്കുമോ? നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കിയ കേരളത്തില്‍ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച് ജനങ്ങളെയൊട്ടാകെ പമ്പര വിഡ്ഡികളാക്കിത്തീര്‍ത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് കക്ഷികളും അവരുടെ മൂടു താങ്ങിപ്പാര്‍ട്ടികളും അവരറിയാതെ തന്നെ അങ്ങിനെയൊരു സാധ്യതയ്ക്കുള്ള വളം ഇട്ടു വച്ചിട്ടുണ്ട്. ദില്ലിയില്‍ നാമ്പെടുത്ത മാറ്റത്തിന്റെ വിത്തുകള്‍ ഇന്ത്യയിലൊട്ടാകെ മുളച്ചു വളരട്ടെ എന്നും മേല്‍ക്കൂര നഷ്ടപ്പെട്ടു നര്‍കിക്കുന്ന ജനതയ്ക്കൊരു തണലായി ഭവിക്കട്ടെ എന്നും നമുക്കാശിക്കാം. 2014 പ്രത്യാശകള്‍ നിറവേറ്റപ്പെടുന്ന വര്‍ഷമാകട്ടെ എന്നാശംസിക്കാം.    

(ചിത്രങ്ങള്‍ക്ക് ‘ഇന്റര്‍നെറ്റിനോട് കടപ്പാട്)

2013, മാർച്ച് 18, തിങ്കളാഴ്‌ച

കൂമന്‍ കാവും വിഷപ്പാമ്പുകളും


കൂമന്‍ കാവ് വിവാദവും, ഓ.വി. വിജയന്റെ പ്രതിമ തകര്‍ക്കലും എല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയെ ഒന്നു കൂടി വായിക്കുവാന്‍ നിമിത്തമാക്കി.

ഓ.വി. വിജയന്റെ മാസ്റ്റര്‍ പീസായി എല്ലാവരും വിലയിരുത്തിയിട്ടുള്ള ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്നതിങ്ങനെയാണ്.

കൂമന്‍ കാവില്‍ ബസ്സു ചെന്നു നിന്നപ്പോള്‍ ആ സ്ഥലം രവിയ്ക്കപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കിടയില്‍ നാലഞ്ച് ഏറുമാടങ്ങളുടെ നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം.“


നോവലിന്റെ അവസാന ഭാഗത്ത് രവി തിരിച്ചു പോകാനുള്ള യാത്ര തുടങ്ങുമ്പോള്‍ കൂമന്‍ കാവിലെത്തുന്ന രംഗം വര്‍ണ്ണിക്കുന്നതിങ്ങനേയും.

കൂമന്‍ കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാ‍ടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാര്‍ ഉപയോഗിച്ചിരുന്ന ഒരു മണ്‍പുര ഇടിഞ്ഞുവീണിരുന്നു“.

‘കാവ്‘ എന്ന വാക്കിന് മരക്കൂട്ടം, വൃക്ഷലതാദികള്‍ ഇട തൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന സ്ഥലം, തോപ്പ്, ഉദ്യാനം എന്നെല്ലാം അര്‍ത്ഥങ്ങളുണ്ട്. കൂടാതെ കേരളത്തിലെ പ്രാചീനദവതകളായ കാളി, വേട്ടക്കരന്‍, അയ്യപ്പന്‍, നാഗത്താന്മാര്‍ മുതാലയവരെ കുടിവച്ച സ്ഥലങ്ങള്‍ക്കു പൊതുവേ കാവ് എന്നു പറയുന്നു എന്നും വിവരിക്കുന്നു ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി.  കാവെന്ന പേരില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളീയര്‍ക്ക് സുപരിചിതമാണ്  മുളങ്കുന്നത്തു കാവ്, വട്ടിയൂര്‍ക്കാവ് എന്നിവ ഉദാഹരണങ്ങള്‍. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് കാവുകള്‍.

കൂമന്‍ കാവാകട്ടെ,  ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ഒരു സാങ്കല്പിക സ്ഥലം മാത്രമാണെന്നും,  ഇതിനു ദൈവങ്ങളെ കുടിയിരുത്തിയ കാവുമായി യാതൊരു ബന്ധവുമില്ലെന്നു നോവല്‍ വായിച്ചവര്‍ക്കൊക്കെ മനസ്സിലാകുമെന്ന കാര്യം ഒരു പാട് പേര്‍ ഇതിനകം ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.  ഈ സ്ഥലത്തിന്റെ ഒരു പ്രതീകാത്മക രൂപം ഇപ്പോള്‍ കോട്ടക്കല്‍ രാജാ ഹൈസ്കൂളില്‍ പുന:സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം എല്ലാവരുടേയും ശ്രദ്ധയിലേക്കു വന്നത് അതൊരു വിവാദമായപ്പോഴാണ്. 

തങ്ങളുടെ സ്കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എഴുത്തുകാരന്റെ ഓര്‍മ്മ നില നിര്‍ത്താനുള്ള ഒരു സ്മാരകമായാണ്  ‘കൂമന്‍ കാവെന്ന’ സ്മൃതി വനമൊരുക്കാനും അതില്‍ വിജയന്റെ പ്രതിമ സ്ഥാപിക്കുവാനുമുള്ള തീരുമാനമുണ്ടായത്. ഏതൊരു സ്ഥാപനത്തിനും,  ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രത്യേകിച്ചും,  അഭിമാനിക്കാവുന്നതാണ് ലോകനിലവാരത്തിലുള്ള ഒരെഴുത്തുകാരനുമായുള്ള  ഇത്തരമൊരു പൂര്‍വ്വ ബന്ധം. വിദ്യാര്‍ത്ഥികളും, പി.ടി.ഏ. യും ചേര്‍ന്നു നടത്തിയത് വളരെ ശ്ലാഘനീയമായ ഉദ്യമം എന്നതിനു രണ്ടു പക്ഷമുണ്ടാകില്ല. എന്നിരുന്നിട്ടും, സ്കൂളിനും, ദേശത്തിനും, രാജ്യത്തിനുമെല്ലാം മാതൃകയാകേണ്ടിയിരുന്ന ഈ ശ്രമം എങ്ങിനെ വിവാദങ്ങളുടെ കാറ്റിലകപ്പെട്ടു എന്നറിയുമ്പോഴാണ് നാം സാക്ഷര കേരളത്തിലാണോ അതോ അതിപുരാതനമായ ഏതോ അപരിഷ്കൃത ദ്വീപിലാണോ ജീവിക്കുന്നത് എന്ന സംശയം ബലപ്പെടുന്നത്.

വിവാദങ്ങള്‍ എന്നും ചുഴലിക്കാറ്റു പോലെ വിജയനെ പിന്തുടര്‍ന്നിരുന്നു എന്നു കാണാവുന്നതാണ്. എല്ലാ വിവാദങ്ങളേയും ഋഷിതുല്യമായ ശാന്തതയോടെ നേരിടാനുള്ള കെല്‍പ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. മരിച്ചു കിടക്കുമ്പോഴും വിവാദം കൂടെയുണ്ടായിരുന്നു. ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തില്‍ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചത് ചരിത്രം. ഇകഴ്ത്തിയും പുകഴ്ത്തിയും ഒട്ടനവധി പേര്‍.  ഇതിഹാസം മോഷണമാണെന്നു വരെയുള്ള ചന്ദ്രഹാസങ്ങളുയര്‍ന്നു. അര്‍ഹതപ്പെട്ടെ ‘ജ്ഞാനപീഠ’ പുരസ്കാരം ലഭിക്കാതെ പോയപ്പോഴും വിവാദങ്ങളുണ്ടായി. നിരോധിക്കപ്പെട്ട മുസ്ലീം സംഘടനായായ സിമിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതു വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനെതിരേ ഉയര്‍ന്നു വന്നിരിക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു തര്‍ക്കമാണെന്നത് വിചിത്രമായി തോന്നാം.


പ്രതിമകള്‍ എപ്പോഴും ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയും വര്‍ത്തമാനത്തെ പഴമയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മരിച്ചു പോയ മഹാരഥന്മാരില്‍ തുടങ്ങി പ്രതിമാ വിവാദത്തിലകപ്പെട്ട ജീവിച്ചിരിക്കുന്ന മായാവതിക്കു വരെയുണ്ട് ഇന്ത്യാ‍ മഹാരാജ്യത്ത് പ്രതിമകള്‍.  

പ്രതിമകളോട് വിരോധമുള്ളവര്‍ക്ക് അത് സ്ഥാപിക്കാതിരിക്കാം. സ്ഥാപിക്കണമെന്നുള്ളവര്‍ക്ക് അതുമാവാം. അതിനാണല്ലോ ജനാധിപത്യം എന്നു പറയുന്നത്.  ഒരു വിഭാഗം ജനങ്ങളുടെ മത വിശ്വാസത്തില്‍ പ്രതിമകള്‍ക്കു സ്ഥാനമില്ല എന്നതിനാല്‍ അവര്‍ക്കു പ്രാമുഖ്യമുള്ള സ്ഥലങ്ങളില്‍ ഒരാളെക്കൊണ്ടും പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്ന മര്‍ക്കടമുഷ്ടി ന്യായീകരിക്കാനാവാത്തതാണ്.   മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ മലപ്പുറത്തു സ്ഥാപിക്കുന്ന കാര്യത്തില്‍ പോലും ചിലര്‍ പ്രതിമ പോലെ നിന്നതിനു പിറകില്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതിയായിരുന്നെന്ന കാര്യം സുവിദിതമാണല്ലോ. 

ഓ.വി.വിജയന്റെ പ്രതിമ മാറ്റിയാല്‍ മാത്രമേ സ്മൃതിവനത്തിന് അംഗീകാരം നല്‍കൂ എന്ന നിലപാടുമായി  മുനിസിപ്പാലിറ്റി രംഗത്തെത്തി എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമാണ് കാവുകള്‍ എന്നോ മറ്റോ ഉള്ള മിഥ്യാ ധാരണ കൊണ്ടാവം കൂമന്‍ കാവ് എന്ന പേരിനോടുമുണ്ടായിരുന്നത്രെ വിരോധം. സംഗതി പുറത്തറിഞ്ഞ് വിവാദമായപ്പോള്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടാവുകയും മുനിസിപ്പാലിറ്റി വാക്കുകള്‍ മാറ്റുകയും ചെയ്തതാണത്രെ. പ്രതിമ സ്ഥാപിക്കുവാന്‍ മുനിസിപ്പാലിറ്റിയുടെ സമ്മതം മുന്‍ കൂട്ടി വാങ്ങിയിരുന്നില്ല എന്ന സാങ്കേതിക കാരണത്തിലേക്ക് ശാഠ്യങ്ങള്‍ ലോപിച്ചു.   

അബ്ദുസമദ് സമദാനി തുടങ്ങിയ പ്രമുഖരുടെ ഇടപെടല്‍ ഉണ്ടായിട്ടു പോലും പ്രതിമ വികൃതമാക്കപ്പെട്ടു. ഇപ്പോള്‍ പ്രതിമ പുനര്‍ നിര്‍മ്മിക്കുവാനും സ്മൃതി വനം സംരക്ഷിക്കുവാനുമായി ഒരു പ്രത്യേക കമ്മറ്റിയെ തിരഞ്ഞെടുത്തതായാണ് ഒടുവില്‍ വായിച്ച വാര്‍ത്തകള്‍. പുതുതായുണ്ടാക്കുന്ന പ്രതിമയും തകര്‍ക്കപ്പെടുകയില്ല എന്നാരെങ്കിലും ഉറപ്പു കൊടുത്തിണ്ടോ ആവോ? ഏതായാലും മനുഷ്യരെപ്പോലെത്തന്നെ പ്രതിമകളും ‘നോട്ടപ്പുള്ളി’കളുടെ ലിസ്റ്റില്‍ അകപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും ഈ ഭൂമുഖത്തു നില നില്‍ക്കാന്‍ പാടില്ലെന്നു കുറേപ്പേരെങ്കിലും വിശ്വസിക്കുന്നു എന്നു സാരം.

“അന്നു രാത്രി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടര്‍ന്നു വീശി. പനകള്‍ കട പുഴങ്ങി. പുളിങ്കൊമ്പുകള്‍ പൊട്ടി, മഴ ചൊരിഞ്ഞു”.  

കാറ്റിന്റെ സാന്നിദ്ധ്യം ഖസാക്കിന്റെ ഇതിഹാസത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നുണ്ട്. കൂമന്‍ കാവെന്നെ സ്മൃതിവനത്തിലേക്കു വീശിയ അസുഖകരമായ കാറ്റിന്റെ ഉറവിടം എവിടെ നിന്നായിരുന്നാലും അതു നമ്മുടെ നാടിനു യോജിച്ചതല്ല‍. നാം ജീവിക്കുന്ന ഈ ലോകത്ത് മനുഷ്യര്‍ ഒരു പാട് മതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ലോക ജനതയെ ആകമാനം ഒരൊറ്റ മതത്തിന്റെ ചിറകിന്‍ കീഴിന്‍ കൊണ്ടു വരാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ എത്രകാലം നടത്തിയിട്ടും ഒരു മതത്തിനും ഇതു വരെ അതിനു കഴിഞ്ഞിട്ടില്ല എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്.  മഹത്തായൊരു ആശയമാണെങ്കിലും അതേപോലെത്തന്നെ ദുഷ്കരമാണ് മതരഹിതമായൊരു സമൂഹത്തിലേക്കുള്ള പരിവര്‍ത്തനവും.

അതിനാല്‍ എല്ലാ മതങ്ങള്‍ക്കും മറ്റു മതങ്ങളിലുള്ളവരുമായും, മതരഹിതരുമായും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ട ബാധ്യതയുണ്ട്.  സ്വന്തം മത വിശ്വാസങ്ങള്‍ ഹനിക്കപ്പെടും എന്ന മിധ്യാ ധാരണയില്‍ ഒരു രാജ്യത്തിന്റെ സംസ്കാരത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വിശ്വാസങ്ങളോട് മുഖം തിരിക്കുമ്പോള്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന സന്തുലിതാവസ്ഥയ്ക്ക് മുറിവേല്‍ക്കുകയാണ്. ഈ മുറിപ്പാടുകള്‍ അടുത്ത കാലത്തായി കൂടിക്കൂടി വരുന്നു എന്നതിന് ഒരു പാട് തെളിവുകള്‍ നമുക്കു മുന്നിലേക്ക് ദിവസേനെ കടന്നു വരുന്നുണ്ട്.

ഏതൊരു മതവും മനുഷ്യന്റെ കണ്ണു തുറപ്പിക്കുന്നതിനു പകരം കണ്ണു മൂടിക്കെട്ടാന്‍ തുടങ്ങുമ്പോഴാണ് അബദ്ധങ്ങളിലേക്കു വഴുതുവാന്‍ തുടങ്ങുന്നത്. മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ അധികാരകേന്ദ്രങ്ങളുടെ ചതുപ്പിലൂടെ ഇത്തരം ഒരു പാട് വഴുക്കുന്ന പാതകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട് . ഇതിലൂടെയൊക്കെ അന്ധരായി നീങ്ങുന്നവര്‍ക്ക് തങ്ങള്‍ സ്ഥലകാല ബോധവും, ചിന്താശക്തിയും നഷ്ടപ്പെട്ട അതി വൈകാരികതയുടെ ചതുപ്പുകളിലൂടെയാണ് നീങ്ങുന്നതെന്ന ബോധം ഉണ്ടായിരിക്കില്ല. ഇത്തരം ചതുപ്പുകളില്‍ നിന്നും സ്വന്തം അനുയായികളെ നേര്‍വഴിക്കു നടത്തേണ്ട ഉത്തരവാദിത്വം ഓരോ മതത്തിന്റെയും തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടാകേണ്ടതുണ്ട്. അതിനവര്‍ തുനിയുന്നില്ലെന്നു മാത്രമല്ല അണികള്‍ക്കായി കൂടുതല്‍ ദുസ്സഹമായ പാതകള്‍ ഒരുക്കുന്ന മത്സരങ്ങളിലാണ് നേതാക്കള്‍. ഇത്തരം ബുദ്ധിശുന്യതകള്‍ തത്തുല്യമായ ചതുപ്പുകളേയും, വഴുക്കുന്ന പാതകളേയും മറ്റു മതങ്ങളിലും വളര്‍ത്തും എന്നതിന് ഉദാഹരണങ്ങള്‍ തേടി ദൂരെ പോകേണ്ടതില്ല.    

ബി.ജെ.പി എന്ന ജാതിപാര്‍ട്ടിയുടെ (പേരില്‍ ജാതിയില്ലെങ്കിലും പോരില്‍ ഉണ്ടെന്നത് ഏവര്‍ക്കുമറിയാം) ഉദയവും, സ്വാതന്ത്ര്യത്തിനു ശേഷം വളരെയൊന്നും പച്ച പിടിക്കാതിരുന്ന ആര്‍.എസ്.എസ്സിന്റെ ഉയിര്‍ത്തെഴുന്നേല്ക്കലും, ശ്രീരാമ സേന, ബജരംഗ് ദള്‍ തുടങ്ങിയ പാര്‍ട്ടികളുടെ മുള പൊട്ടലും, ശിവസേന പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ ഊര്‍ജ്ജ സംഭരണവുമെല്ലാം ഇത്തരം കിടമത്സരങ്ങളുടേയും വൈരങ്ങളുടെയും വിത്തുകളില്‍ നിന്നായിരുന്നു എന്നതല്ലെ സത്യം?

മതമേതായാലും ‘മനുഷ്യന്‍’ നന്നായാല്‍ മതി എന്നതിനു പകരം മനുഷ്യനെങ്ങനെയായാലും  ‘മതം’ നന്നായാല്‍ മതി എന്ന പുതിയ സൂക്തത്തിന്റെ ലഹരിയിലാണെല്ലാവരും‍. എല്ലാ മതങ്ങള്‍ക്കും, മതരഹിതര്‍ക്കും തുല്ല്യതയോടെ നിലനില്‍ക്കുവാന്‍ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം ഇങ്ങിനെ ദുരുപയോഗപ്പെടുത്തുന്നവരെല്ലാം‍, ഇന്ത്യയുടെ മതേതരത്വത്തിലൂന്നിയ സവിശേഷ സ്വത്വത്തെത്തന്നെ കീറി മുറിക്കുകയാണ് ചെയ്യുന്നത്.  

ഓ.വി. വിജയനെപ്പോലെയുള്ള ഒരെഴുത്തുകാരന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിയാത്തവരും, കൂമന്‍ കാവെന്ന സ്മൃതിമവനത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ വിറളി പിടിക്കുന്നവരും ഇന്ത്യന്‍ മതേതരത്വത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്.  എഴുത്തുകാരന്റെ കൈകളില്‍ വിലങ്ങുകളണിയിക്കാന്‍ തത്രപ്പെടുന്നവരും, വിരലുകളറുക്കാന്‍ വാളോങ്ങി നില്‍ക്കുന്നവരും, പ്രതിമകളെ വികൃതപ്പെടുത്തുന്നവരും സമാധാനത്തിന്റെ ആരാച്ചാര്‍മാരാണ്.

ഖസാക്കിന്റെ ഇതിഹാസം അവസാനിക്കുന്നിടത്ത് രവിക്കു സര്‍പ്പദംശമേല്‍ക്കുന്ന ഒരു രംഗമുണ്ട്. പാമ്പിന്റെ വരവ് വിജയന്‍ വര്‍ണ്ണിക്കുന്നതിങ്ങനെ -

“നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്പോട്ടു നോക്കി. ഇണര്‍പ്പു പൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നതു രവിയും കൌതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു.“

ഖസാ‍ക്കിലെ ഗന്ധങ്ങളറിഞ്ഞ തന്റെ മൂക്കിന്റെ നേര്‍ക്ക്, ജീവിതങ്ങളുടെ പൊരുളുകളെ സുക്ഷമതയോടെ ദര്‍ശിക്കാനുപകരിച്ച കണ്ണുടയുടെ നേര്‍ക്ക്, വാക്കുകളുടെ തീരാമഴ പൊഴിച്ച ചുണ്ടുകളുടെ നേര്‍ക്ക് - കോട്ടക്കല്‍ രാജാ ഹൈസ്കൂളിലെ അഭിശപ്തമായ ഒരു രാത്രിയിലെ കൂരിരുട്ടിലൂടെ നീണ്ടു വന്ന മതഭ്രാന്തന്മാരുടെ കരങ്ങളില്‍ അവര്‍ തകര്‍ത്ത ചുണ്ടുകളുരസ്സി ഒരു പക്ഷേ വിജയനെന്ന മനുഷ്യസ്നേഹി പറയുമായിരിക്കും  - “വികൃതിയാണ്, സാരമില്ല“.

വിജയനങ്ങനെയാണ്. ദ്രോഹിച്ചവരെയെല്ലാം സ്നേഹിച്ചിട്ടേയുള്ളു. പക്ഷേ ഇത്തരം ദ്രോഹങ്ങള്‍ മലയാളക്കരയ്ക്കു താങ്ങാനാവുമോ അല്ലെങ്കില്‍ താങ്ങേണ്ടതുണ്ടോ എന്നതാണ് കാതലായ പ്രശ്നം.


(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)


2013, ജനുവരി 28, തിങ്കളാഴ്‌ച

വിശ്വരൂപം - ആരുടെ?




 മുസ്ലീംങ്ങളെല്ലാം ഭീകരവാദികളാണോ? അല്ല. അപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഭീകരവാദി കഥാപാത്രങ്ങള്‍ക്കെല്ലാം മുസ്ലീം പേരുകള്‍ നല്‍കുന്നത് ശരിയാണോ? തീര്‍ച്ചയായും അല്ല. ഇതൊരു തെറ്റായ പ്രവണത തന്നെയാണ്. ഇത്തരം ഒട്ടനവധി തെറ്റായ പ്രവണതകളുടെ ആകെത്തുകയാണ് ഇന്ത്യയിലെ കച്ചവട സിനിമ. നായകന്മാരെല്ലാം വെളുത്ത് ഭംഗിയുള്ളവര്‍. വില്ലന്മാരാകട്ടെ കറുത്തവരോ, ഇരു നിറത്തിലുള്ളവരോ. ഹിന്ദി ഫിലിമുകളില്‍ തെക്കേ ഇന്ത്യക്കാര്‍ കോമാളികളോ വില്ലന്മാരോ ആയി ചിത്രീകരിക്കാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉത്തരേന്ത്യക്കാരും വില്ലന്‍ കഥാപാത്രങ്ങളായിട്ടുണ്ട്. 

നായികമാരാണെങ്കിലോ വെളുത്ത സുന്ദരിമാര്‍. കറുത്ത ഒരു നായിക (തകഴിയുടെ ചെമ്മീനിലെ ‘കറുത്തമ്മ’ പോലും വെളുത്തതായിരുന്നു എന്ന വിവാദം ഓര്‍ക്കുക) പേരിനു പോലും കാണാന്‍ വഴിയില്ല. കറുത്തവരൊന്നും നായികമാരാവാന്‍ ജനിച്ചവരല്ല എന്നു തോന്നും ഇത്തരം സിനിമകള്‍ കണ്ടാല്‍. പ്രേമിക്കാനും, സെക്സിയായിരിക്കാനും, ബലാത്സംഗം ചെയ്യപ്പെടാനും, കരയാനും വേണ്ടി സൃഷ്ടിക്കപ്പെട്ട വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങള്‍. 

ഭീകരവാദത്തെ കേന്ദ്ര ബിന്ദുവാക്കി ഒരു പാട് ചിത്രങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങിയിട്ടുണ്ട്.  പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ പശ്ചാത്തലത്തില്‍ ‘ഗുല്‍‌സാര്‍‘ സംവിധാനം ചെയ്ത് ‘മാച്ചീസ്’‘ എന്ന ഹിന്ദി ചിത്രം (1996) ഇത്തരുണത്തില്‍ വളരെ സ്മരണീയമാണ്. ഈ ചിത്രത്തില്‍ ഒരു വില്ലന്‍ എന്നു പറയാന്‍ ഒരാളില്ല. ഭീകര വാദവും ഭരണ കൂടവും കൂടി സാധാരണ ജീ‍വിതത്തെ എത്ര മാത്രം പിച്ചിക്കീറുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചയാണീ ചിത്രം. ഭീകരവാദത്തോടൊപ്പം ഭരണ കൂടവും ഇവിടെ പ്രതിനായക സ്ഥാനത്തു വരുന്നു.  

ഗോവിന്ദ് നിഹലാനിയുടെ ‘ദ്രോഹ് കാല്‍’ (1994) എന്ന ഹിന്ദി ചിത്രവും ഭീകരവാദത്തിനെതിരേ പൊരുതുവാന്‍ ജീവിതം ഹോമിക്കേണ്ടി വരുന്ന ഒരു പറ്റം പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. ഇവിടെ ഭീകരവാദിയായി വരുന്ന കഥാപാത്രത്തിന്റെ പേര്‍ - കമാന്റര്‍ ഭദ്ര എന്നാണ്. കമാന്റര്‍ ഭദ്ര ഒരു മതത്തിന്റേയും വക്താവല്ല. പോലീസ് ഫോഴ്സിന്റെ ഭാഗമായി അണി നിരക്കുന്ന തുല്യ പ്രധാനമുള്ള കഥാ പാത്രങ്ങളില്‍ ഒരാള്‍ അബ്ബാസ് ലോധി എന്ന മുസ്ലീമാണ്,  മറ്റെയാള്‍ അഭയ് സിംഗ് എന്ന ഹിന്ദുവും.

മണി രത്നത്തിന്റെ തമിള്‍ / ഹിന്ദി ചിത്രം ‘റോജാ’ (1992)യിലാകട്ടെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് ലിയാഖത്ത് . അതിര്‍ത്തി പ്രദേശമായ കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നയാള്‍ മുസ്ലീമാവാതെ തരമില്ല‍. അയാള്‍ക്കയാളുടേതായ വിശ്വാസങ്ങളും ലക്ഷ്യവുമുണ്ട്. ഇവിടെയും ഭീകരവാദം സാധാരണ ജനജീവിതത്തെ എത്ര മാത്രം താറുമാറാക്കുന്നു എന്നു നാം കാണുന്നു.  

‘ദില്‍ സേ’ (1998) എന്ന മണി രത്നം ചിത്രത്തിലെ നായിക മേഘ്ന ഭീകരവാദിഗ്രുപ്പിലെ അംഗമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരത മൂലം ഭീകരവാദത്തിന്റെ പാത തിരഞ്ഞെടുത്തവള്‍. അവളെ തീവ്രവാദത്തില്‍ നിന്നും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന നായകനോടൊപ്പം ശരീരത്തിലണിഞ്ഞിരുന്ന ബോംബു പൊട്ടി രണ്ടു പേരും മരിക്കുന്നതാണ്  ചിത്രത്തിന്റെ അന്ത്യം. ഭീകരവാദം സ്നേഹത്തെ എങ്ങിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതിലെ കഥയും കഥാ പാത്രങ്ങളും. രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട എല്‍.ടി.ടി.ഇ.യിലെ ചാവേറുകളെ ഓര്‍മ്മിപ്പിക്കുന്നു ഈ സ്ത്രീ കഥാപാത്രം.  

മേജര്‍ രവിയുടെ ‘കീര്‍ത്തിചക്ര‘യാകട്ടെ (2006) കശ്മീരില്‍ നേര്‍ക്കു നേര്‍ ഭീകരവാദികളുമായി പൊരുതുന്ന കമാന്റോകളുടെ കഥയാണ്.  ഭീകരവാദികളുടെ ആക്രമണ ശൈലികളും തങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലീകരിക്കുവാന്‍ ഏതറ്റം വരെ അവര്‍ പോകുമെന്നും ഈ ചിത്രം കാണിച്ചു തരുന്നു. എതിരാളികള്‍ മുസ്ലീം തീവ്രവാദികളാണെന്നത് അസന്നിഗ്‌ദ്ധമായി വ്യകതമാണ്. 

മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നും, ചലച്ചിത്ര കലയെ ഗൌരവമായെടുക്കുന്നവരാരും തന്നെ തങ്ങളുടെ സിനിമകളിലൂടെ  മുസ്ലീം വിരോധത്തില്‍ നിന്നുമുടലെടുത്തതെന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയൊന്നും സൃഷ്ടിച്ചിട്ടില്ല എന്നു കാണാവുന്നതാണ്. 


ഇപ്പറഞ്ഞവയല്ലാതെ നൂറു ശതമാനവും കച്ചവട ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു കൊണ്ടെടുത്ത നിരവധി ചിത്രങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഷകളിലായുണ്ട്. അവയിലൊക്കെ ചിലപ്പോഴായി കള്ളക്കടത്തുകാരനെയും, ഭീകരവാദിയെയുമെല്ലാം മുസ്ലീം മതക്കാരായി ചിത്രീകരിക്കുന്ന പ്രവണത നാം കണ്ടിട്ടുമുണ്ട്. ഇതെല്ലാം കച്ചവട സിനിമയുടെ ചേരുവകള്‍ മാത്രമാണ്. ഇത്തരം ചിത്രങ്ങളുടെയെല്ലാം അണിയറ പ്രവര്‍ത്തകരിലും,  എന്തിന് അഭിനേതാക്കളില്‍ പോലും നല്ലൊരു വിഭാഗം മുസ്ലീം മതത്തില്‍ വിശ്വസിക്കുന്നവരുണ്ട് എന്നതാണ് വസ്തുത.  അധോ ലോക നായകന്മാരായ ഹാജി മസ്താനും, കരീം ലാലയും, ദാവൂദ് ഇബ്രാഹിമുമെല്ലാം തീര്‍ത്ത വലിയൊരു ‘ഹീറോ’ പരിവേഷത്തെ വിറ്റു കാശാക്കാന്‍ ഇത്തരം കഥാപാത്ര സൃഷ്ടിയിലൂടെ ബോധപൂര്‍വ്വം കച്ചവട സിനിമാക്കാര്‍ ശ്രമിക്കുന്നതു കൊണ്ടായിരുന്നിരിക്കാം ഇത്തരം സിനിമകള്‍ നിരവധിയായി വന്നത്.  അധോലോകവും സിനിമാ ലോകവുമായുള്ള  രഹസ്യവും പരസ്യവുമായുള്ള ബാന്ധവങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ? ‘ദാവൂദ് ഇബ്രാഹിമും’, വരദരാജ മുതലിയാരു’മടക്കം പല അധോലോക രാജാക്കന്മാരുടേയും ജീവിതത്തിലെ ഏടുകള്‍ ഇത്തരം കഥാപാത്ര സൃഷ്ടികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. 



ഇങ്ങനെ പോയിക്കൊണ്ടിരുന്ന സിനിമാ രംഗത്തേക്ക് സെപ്തംബര്‍ 11-ലെ അമേരിക്കന്‍ ആക്രമണത്തിനു ശേഷമാണ് അധോലോക നായകന്മാര്‍ക്കു പകരം ഭീകര വാദികളായ കൂടുതല്‍ കഥാപാത്രങ്ങള്‍ കടന്നു വരാനും രംഗം കയ്യടക്കാനും തുടങ്ങിയതെന്നു കാണാം.   അമേരിക്കന്‍ ആക്രമണം അതിനു മുമ്പെങ്ങുമുണ്ടാകാത്ത വിധത്തിലുള്ള ഒരു ഭീതി ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളല്ലാത്ത ജനതയുടെ മനസ്സില്‍ വിതച്ചു എന്നതിന്റെ പ്രാധാന്യം ആര്‍ക്കും കുറച്ചു കാണാനാകില്ല. മുസ്ലീം പേരിനെപ്പോലും സംശയത്തോടെയല്ലാതെ വീക്ഷിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമാണ് പ്രസ്തുത സംഭവം സൃഷ്ടിച്ചത്. അഫ്ഘാനിസ്ഥാനിലെ താലിബാന്‍ അതിക്രമങ്ങളും, മുംബൈ ഭീകരാക്രമണവും, എഴുത്തുകാര്‍ക്കും പുരോഗമനാശയക്കാര്‍ക്കും എതിരേ മുസ്ലീം മത നേതൃത്വങ്ങള്‍ നിരന്തരം പുറപ്പെടുവിച്ചു കൊണ്ടിരുന്ന ഫട്‌വകളും ഈ സാഹചര്യത്തെ രൂക്ഷമാക്കി എന്നു പറയാതെ വയ്യ.  കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രം,  ഇതിലൊന്നും പങ്കില്ലാത്ത ഒരു മുസ്ലീമിനെ ഇത്തരം ഒരു സാഹചര്യം എങ്ങിനെ വേട്ടയാടുന്നു എന്നു കാട്ടിത്തരുന്നു.  

പ്രേതത്തെ ഭയപ്പെടുന്ന മനുഷ്യന് പ്രേത കഥാപാത്രങ്ങളെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്നതു പോലെ, ഭീകരവാദത്തെ പേടിക്കുന്ന മനുഷ്യര്‍ക്ക് ഭീകരവാദികളായ കഥാപാത്രങ്ങളുമായി എളുപ്പം ഒത്തു പോകാനാകുന്നു എന്നതൊരു വസ്തുതയാണ്. വില്ലന്‍ ഭീകര വാദിയാകുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഭീകര സംഭവങ്ങളുമായി അതിനെ പെട്ടെന്ന് ഇഴ ചേര്‍ക്കുവാന്‍ സാധിക്കുമെന്നതായിരിക്കാം ഇതിനു പറയാവുന്ന ഒരു കാരണം. തന്നെയുമല്ല ആക്‍ഷന്‍ സീനുകള്‍ കൂടുതല്‍ വിപുലമായിത്തന്നെ ചിത്രീകരിക്കുകയുമാവാം എന്ന ലക്ഷ്യം കൂടി ഇത്തരം സിനിമകള്‍ നിറവേറ്റിയിരിക്കാം. സ്ത്രീകളുടെ മേനിക്കൊഴുപ്പു കാണിച്ചും, അമിത ലൈംഗികത ചിത്രീകരിച്ചും, അതി വൈകാരികത കാഴ്ച വച്ചും, എളുപ്പത്തില്‍ കാണികളെ സതൃപ്തരാക്കി ലാഭം കൊയ്യുക എന്നതിന്റെ ഭാഗമായി നടക്കുന്ന ഒരു പ്രക്രിയ എന്നതില്‍ക്കവിഞ്ഞ് ബോധ പൂര്‍വ്വം ഒരു മതത്തെ ഇകഴ്ത്തുവാന്‍ വേണ്ടി ഇത്തരം കഥകള്‍ ആരെങ്കിലും മിനഞ്ഞെടുക്കുന്നു എന്ന് പറയാന്‍ കഴിയില്ല. ഇതാകട്ടെ കാലാകാലം നില നില്‍ക്കാന്‍ പോകുന്ന ഒരു ട്രെന്റാണെന്നും തോന്നുന്നില്ല. 

'ദീവാറി'ലൂടെ അമിതാഭ് ബച്ചന്റെ രൂപത്തില്‍ അവതരിച്ച ആന്റി ഹീറോ പരിവേഷം പ്രചുരപ്രചാരം നേടിയതു പോലെ, ഷോലെയിലെ ഗബ്ബര്‍ സിംഗിനു നിരവധി പതിപ്പുകള്‍ ഉണ്ടായതു പോലെ, കിന്നാരത്തുമ്പികള്‍ക്ക് പുറകേ നിരവധി ഇക്കിളിത്തുമ്പികള്‍ പാറിക്കളിച്ചതു പോലെ അനുകരണകല കൈമുതലാക്കിയ കച്ചവടക്കാരുടെ വികലഭാവനയുടെ ജാരസന്തതികള്‍ മാത്രമാണ്  ഇത്തരം കഥാപാത്രങ്ങളെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം എന്നറിയപ്പെട്ട ദീവാറിലാകട്ടെ മസ്താനെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് എന്നായിരുന്നുവെന്നു കൂടി ഓര്‍ക്കുക. ഇന്നാണ് ഈ പടമെടുത്തതെങ്കില്‍ പ്രസ്തുത കഥാപാത്രത്തെ ഒരു പക്ഷേ സിനിമാ മുതലാളിമാര്‍ ഒരു മുസ്ലീമാക്കിയേനെ. 

ഇത്തരം ഘടകങ്ങളായിരിക്കാം, പറഞ്ഞ് കേട്ടിടത്തോളം കമലാഹാസന്റെ ചിത്രമായ ‘വിശ്വരൂപം’ എന്ന സിനിമയുടെ കാര്യത്തിലും സ്വാധീനിച്ചിരിക്കുക എന്നു വിശ്വസിക്കുവാനാണ് സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നത്. മുസ്ലീം സംഘടനയായ അല്‍ ഖായിദയുടെ നടുപ്പിക്കുന്ന ഓര്‍മ്മകള്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന അമേരിക്കന്‍ സാഹചര്യങ്ങളില്‍  ഭീകരവാദത്തിനെതിരേ പൊരുതുന്ന ഒരാളിന്റെ കഥയില്‍ ‘ടെറ-റിസ്റ്റ്‘ ആകുന്ന കഥാപാത്രം മുസ്ലീം വംശജനാകുക എന്നതിനെ വളരെ സ്വാഭാവികമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. ഈ ചിത്രത്തിനെതിരേ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള രോഷം കച്ചവട സിനിമയെപ്പോലെത്തന്നെ നിലവാരം കുറഞ്ഞു പോയതിനും കാരണം മറ്റൊന്നല്ല. മുസ്ലീം കഥാപാത്രങ്ങളെ നെഗറ്റീവ് ഷേഡില്‍ അവതരിപ്പിച്ച നിരവധി സിനിമകള്‍ ഇതിനു മുമ്പുണ്ടായിട്ടും, കമാ എന്നൊരക്ഷരം ഉരിയാടാതിരുന്നവര്‍ ഇപ്പോള്‍ വന്‍ പ്രതിഷേധവുമായി ഇറങ്ങുവാനുണ്ടായ സാഹചര്യം എന്തെന്ന് ആരായേണ്ടതായിട്ടാണിരിക്കുന്നത്.  

ഇത്തരുണത്തില്‍ പ്രതിഷേധം എന്നതും കച്ചവട സിനിമയിലെ ചേരുവ പോലെ വ്യക്തമായ ഉദ്ദേശ ലക്ഷ്യത്തോടെ അരങ്ങേറ്റപ്പെടുന്ന ഒരു തന്ത്രം മാത്രമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനങ്ങളുടെ വികാരത്തെ എളുപ്പം ഇളക്കി വിട്ട് ലാഭം (ഇത് രാഷ്ട്രീയമോ മതപരമോ ആകാം) കൊയ്യുന്ന ഒരു വില കുറഞ്ഞ പ്രക്രിയ മാത്രമായിട്ടാണ് ഇത് ഉരുത്തിരിഞ്ഞു വരുന്നത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇത്തരം അടിമത്തത്തിലേക്ക് അറിയാതെ തങ്ങളുടെ ബൌദ്ധികത അടിയറ വച്ചുകൊടുക്കുകയും ചെയ്യുന്നു എന്നത് ആ സുമുദായത്തിന്റെ ദുര്യോഗമാണ്. കേവല വൈകാരികതയ്ക്കപ്പുറം ബുദ്ധിയുടെ തലത്തില്‍ ഇത്തരം  ഗിമ്മിക്കുകള്‍ക്ക് നിലനില്‍പ്പില്ല. ഇത്തരം വില കുറഞ്ഞ പ്രകടനങ്ങള്‍ മുസ്ലീം എന്നു കേട്ടാല്‍ ഒരു ഭീകര ജീവിയെപ്പോലെ പേടിക്കേണ്ട ഒരു വര്‍ഗ്ഗമാണ് എന്ന, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു നില നില്‍ക്കുന്ന, ഒരു ഭയപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുവാനേ ഉപകരിക്കൂ. ഈ പ്രവണത നയിക്കുന്നത് അവിശ്വാസത്തിന്റേയും അരക്ഷിതത്വത്തിന്റേയുമായ വളരെ  അപകടകരമായ ഒരു ഭാവിയിലേക്കായിരിക്കും എന്നത് ഇതിന്റെ പ്രയോക്താക്കള്‍ മനസ്സിലാക്കുന്നുവോ ആവോ?

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒരു അംഗീകൃത ഭരണ വ്യവസ്ഥയുണ്ട്. ആ ഭരണ വ്യവസ്ഥ ഒരു പൌരന് ഉറപ്പു നല്‍കുന്ന  ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അത്തരം സ്വാതന്ത്ര്യങ്ങള്‍ അതിരു കടക്കുന്നുവോ എന്നു ശ്രദ്ധിക്കുവാന്‍ പോലും സംവിധാനങ്ങളുണ്ട്. അങ്ങിനെയുള്ളൊരു സംവിധാനത്തിന്റെ മേല്‍ നോട്ടത്തിനു കീഴില്‍ സൃഷ്ടിക്കപ്പെടുന്ന സിനിമയായാലും, പുസ്തകമായാലും, ചിത്രകലയായാലും, നാടകമായാലും അതിനെ സ്വീകരിക്കേണ്ടതും തള്ളേണ്ടതും എല്ലാ വിധ മതവിഭാഗങ്ങളും, മതരഹിത വിഭാഗങ്ങളും അടങ്ങുന്ന പൊതു സമൂഹമാണ്.  

‘വിശ്വരൂപം‘ പോലുള്ള സിനിമകള്‍ ജനങ്ങള്‍ കണ്ടു വിധിയെഴുതട്ടെ. ജനങ്ങളാണല്ലോ ഒരു സിനിമ 'ഹിറ്റ് ' ആക്കുന്നതും 'ഫ്ലോപ്പ് ' ആക്കുന്നതും. ജനങ്ങളുടെ ഈ സ്വാതന്ത്ര്യത്തിനു മുന്നില്‍ തങ്ങളുടെ ‘വിശ്വരൂപം’ കാട്ടുവാന്‍ ഒരു സംഘടനയ്ക്കും അധികാരമില്ല എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കേണ്ടതാണ്. 

 4PM പ്രസ്സ് ഫോം

(ബഹറിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘4PM പ്രസ്സ്ഫോം’ എന്ന പത്രത്തില്‍ 28/02/2013-ല്‍ പ്രസിദ്ധികരിച്ചു.)

ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്.