2008, നവംബർ 29, ശനിയാഴ്‌ച

16 മിനിറ്റില്‍ പുറത്തു വരേണ്ടിയിരുന്ന സത്യം

അഭയ കേസ്സ് പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള സഭയുടെ എല്ലാ വാദങ്ങളും പൊള്ളയെന്നു കാണിക്കുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കോടതി തന്നെ നടത്തിയത് എല്ലാവരും ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞതാണെങ്കിലും മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഒന്നു കൂടി താഴെ കൊടുക്കുന്നു.


http://www.mathrubhumi.com/php/newsFrm.php?news_id=1267429&n_type=NE&category_id=3&Farc=

സഭ സഹകരിച്ചാല്‍ 16 മിനുട്ടില്‍ സത്യം പുറത്തുവരും

കൊച്ചി: ''സിബിഐയും സഭയും ഒന്നിച്ചുനീങ്ങിയാല്‍ അഭയ കേസിലെ സത്യം പുറത്തുവരും. 16 കൊല്ലം കൊണ്ട്‌ സാധിക്കാതിരുന്നത്‌ 16 മിനുട്ടുകൊണ്ട്‌ സാധിക്കും'' - ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ 16 വര്‍ഷം കഴിഞ്ഞു. ക്‌നാനായ കത്തോലിക്ക സഭാംഗമായിരുന്നു സിസ്റ്റര്‍ അഭയ. സംന്യാസിനിയോ സാധാരണക്കാരനോ വൈദികനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന ആപ്‌തവാക്യം പൊള്ളയായ സ്വപ്‌നം മാത്രമാവും. ന്യായാധിപനെന്ന നിലയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഭരണഘടനയനുസരിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ബസന്ത്‌ തുടര്‍ന്നു പറഞ്ഞു. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനംപാലിച്ചാല്‍ അവര്‍ക്കു കിട്ടുന്നത്‌ കൂരിരുട്ടിന്റെയും പൊള്ളുന്ന ചൂടിന്റെയും ഇടങ്ങളാണ്‌. സത്യം പുറത്തുകൊണ്ടുവരാന്‍ സഭയുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണം കാണുന്നില്ലെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍വെന്റ്‌അധികൃതരുടെ ഭാഗത്തുനിന്ന്‌ തുടക്കത്തിലെങ്കിലും നീതിക്കുവേണ്ടിയുള്ള നീക്കം നടന്നു. സിസ്റ്റര്‍ അഭയയ്‌ക്ക്‌ യഥാവിധിയുള്ള സംസ്‌കാരച്ചടങ്ങാണ്‌ ലഭിച്ചത്‌. അവരുടേത്‌ ആത്മഹത്യയാണെന്ന്‌ അന്ന്‌ കോണ്‍വെന്റ്‌ അധികൃതര്‍ കരുതിയിരുന്നില്ല എന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌. എന്നാല്‍ അതിനുശേഷം സത്യം കണ്ടെത്താന്‍ എന്തു ശ്രമമാണ്‌ സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന്‌ കോടതി ആരായുന്നു. കേസന്വേഷണത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാന്‍ സിബിഐക്ക്‌ സാധിക്കണം. ആത്മീയാധികൃതരില്‍നിന്ന്‌ സഹകരണം ഉണ്ടാവുകയും വേണം - കോടതി പറഞ്ഞു.

--------------------

സി.ബി.ഐ മാത്രമല്ല കോടതിയും പറയുന്നത് തെറ്റാണെന്നു അണികളെ വിശ്വസിപ്പിക്കുവാന്‍ എന്തെല്ലാം കുതന്ത്രങ്ങളുമായായിരിക്കും പ്രതികളെ സംരക്ഷിക്കുവാന്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തുന്നവര്‍ ഇനി വരിക? കാത്തിരുന്നു കാണുക തന്നെ അല്ലേ? അത്യന്തം വികലവും, പരിഹാസ്യവുമായ നിലപാടുകള്‍ എടുക്കുക മൂലം സഭയുടെ പ്രതിഛായ വിശ്വാസിക്കള്‍ക്കിടയില്‍ അനുദിനം തകരുന്നതില്‍ ഇവര്‍ക്കു പ്രയാസമില്ലായിരിക്കുമെന്നു കരുതാം. എന്തു വില കൊടുത്തും പ്രതികളെ രക്ഷിക്കുക എന്നതാണല്ലോ ലക്ഷ്യം.

2008, നവംബർ 23, ഞായറാഴ്‌ച

കുരിശ്ശിലേറ്റേണ്ടത് ആരെ?

വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുമണ്ണടിഞ്ഞ കന്യാസ്ത്രീയായ അല്‍‌ഫോണ്‍സാമ്മയെ ദിവ്യയാക്കി ഉയര്‍ത്തുകയും, അതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ഭരണാധികാരികള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലൂടെ തെന്നി നടക്കുമ്പോഴാണ് കുറച്ചു നാളത്തെ മൌനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഉണര്‍ന്ന് സി.ബി.ഐ. ഒരു സ്ഫോടനം നടത്തിയത് - “അഭയകേസില്‍ പ്രതികളെ കണ്ടെത്തി. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റില്‍“.

അനുബന്ധ സ്ഫോടനങ്ങളുടെ ഒരു പരമ്പര പുറകേ -
“പയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്ക് വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സാക്ഷിയായ സഞ്ജു
കേസൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നുവെന്ന് കെ. എം. മാണിയുടെ പേരെടുത്തു പറഞ്ഞു കൊണ്ട് ജോമോന്‍
അഭയ കേസുമായി ബന്ധപ്പെട്ട് വൈദികരേയും കന്യാസ്ത്രീയേയും അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്നെ ക്നാനായ കത്തോലിക്കാ സഭാ കോട്ടയം അതിരൂപത ജാഗ്രതാസമിതി“

ദുരൂഹതകളുടെ മറകള്‍ നീക്കി ഒടുവില്‍ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ സംഭവ വികാസങ്ങള്‍. അതിനിടയില്‍ ഇത് സി.ബി.ഐയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന പ്രത്യാരോപണങ്ങള്‍. പ്രതികളെ എത്രയും വേഗം പിടി കൂടണമെന്നും, എല്ലാ അന്വേഷണവുമായും സഹകരിക്കുന്നുണ്ടെന്നും പറയുന്ന സഭ അന്വേഷണം ശരിയായ വിധത്തിലല്ല മുന്നേറുന്നതെന്നും, പിടിക്കപ്പെട്ടവരല്ല യഥാര്‍ത്ഥ പ്രതികളെന്നും വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം പാടുപെടുന്നതായാണ് വ്യക്തമാ‍യിക്കൊണ്ടിരിക്കുന്നത്.

അതേ സമയം സി.ബി.ഐ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിങ്ങെന്ന ‘നിര്‍ബ്ബന്ധ
കുമ്പസാരത്തിലൂടെ‘ അച്ചനില്‍ നിന്നും ചോര്‍ത്തിയെടുത്തതെന്നു പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ കറങ്ങുന്നുണ്ട്. പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ തന്നെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും ലൈംഗികവേഴ്ചകള്‍ക്കു ദൃക്‌‌സാക്ഷിയാകേണ്ടി വന്നതിനാലാണ് സിസ്റ്റര്‍ അഭയയ്ക്ക് ഈ ദുര്‍വ്വിധി സംഭവിച്ചതെന്നാണ് ഭാഷ്യം. (http://kungikka.blogspot.com/2008/11/blog-post.html)

പരിപാവനമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ ദൈവത്തിനും പച്ചമനുഷ്യര്‍ക്കും നടുവില്‍ വഴികാട്ടികളായി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴി വിട്ട ബന്ധങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? വഴിവിട്ട ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന നാണക്കേടില്‍ നിന്നും, വിശ്വാസരാഹിത്യത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുന്നതിലും നല്ലത് തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക് അങ്ങോട്ട് വേണ്ടെന്നു വയ്ക്കുകയല്ലേ? ദൈവം ശരീരത്തിനു കനിഞ്ഞു നല്‍കിയത് ധര്‍മ്മങ്ങള്‍
അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് എന്തു മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്തു കൊണ്ട് സഭ ഇനിയും തിരിച്ചറിയുന്നില്ല?

പ്രായപൂര്‍ത്തിയെത്തിയ ഒരാണും പെണ്ണും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഒരു ദൈവമോ, ഒരു ദൈവ പുത്രനോ വിലക്കിയിട്ടില്ല. അതു വിലക്കിയത് മനുഷ്യപുത്രന്മാര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സഭയാണ്. മനുഷ്യപുത്രന്മാരെഴുതിയ സഭാ നിയമങ്ങളാണ്. അതു പരമ കാരുണികനായ ദൈവത്തിന്റെ ഇച്ഛയായിരുന്നില്ല. ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛ മാത്രമായിരുന്നു.

ളോഹ ധരിച്ചതു കൊണ്ടോ, സഭാ വസ്ത്രം അണിഞ്ഞതു കൊണ്ടോ ദൈവം നല്‍കിയ വിശപ്പും ദാഹവും മനുഷ്യനില്‍ ഇല്ലാതാകുന്നില്ല എന്നതു പോലെ സ്വാഭാവികമായുണ്ടാകുന്ന ലൈംഗിക ചോദനകളും ഇല്ലാതാകുന്നില്ല. പകരം അതിനെ ക്രൂരമായി അടിച്ചമര്‍ത്തി ഇല്ല എന്നു ഭാവിക്കുകയാണ് ചെയ്യുന്നത്. ഓരോ അടിച്ചമര്‍ത്തലുകളിലും, അകത്തു കിടന്ന് ശ്വാസം മുട്ടുന്ന, പുറത്തു വരാന്‍
നിഗൂഢമായ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഒരു അസ്വസ്ഥതയായി അത് വളരും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വീണു കിട്ടുന്ന അപൂര്‍വ്വാവസരങ്ങളില്‍ ചിലതെല്ലാം അതുപയോഗപ്പെടുത്തുകയും ചെയ്യും എന്നതിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേറെ.

സ്വന്തം പാപം മനസ്സിലൊളിപ്പിച്ചു വച്ച് അച്ചന്മാര്‍ക്ക് മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ കുമ്പസാരം കേള്‍ക്കാം. അവരെ പാപമോചിതരാക്കാന്‍ ദൈവത്തോടപേക്ഷിക്കാം. കൈകളില്‍ നിന്നും രക്തക്കറകള്‍ വീഞ്ഞൊഴിച്ചു കഴുകിക്കളയാം.

ക്രിസ്തീയ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും, ബാല പീഠനങ്ങളെ ക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. ആദ്യമെല്ലാം സഭ അത് കണ്ടില്ലെന്നു നടിക്കുകയോ, പൂഴ്ത്തി വയ്ക്കുകയോ ചെയ്യാറാണ് പതിവ്. അടുത്തയിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ദത്തെടുത്ത കേസ്സില്‍ അകപ്പെട്ട വൈദികന്റെ കാര്യത്തിലും ഇതു തന്നെ ചെയ്തു സഭ. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോളായിരുന്നു അച്ചനെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞത്.

ഈ കേസ് ഒരു പക്ഷേ ഇനിയും തെളിയിക്കപ്പെടാതെ തേച്ചു മാച്ചു കളയാന്‍ ഇതിനുപിന്നിലെ ശക്തികള്‍ക്കു കഴിഞ്ഞെന്നു വരാം. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നും ഉയര്‍ന്നു കൊണ്ടിരിക്കും. എന്തു കൊണ്ടിതെല്ലാം സംഭവിക്കുന്നു എന്നത്. തങ്ങളെപ്പോലെ തങ്ങളുടെ മാതാപിതാക്കളും, പൌരോഹിത്യം തിരഞ്ഞെടുത്തിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായി
സഭാവസ്ത്രമണിയാന്‍ നിങ്ങളുണ്ടാകുമായിരുന്നില്ല എന്ന സത്യം അച്ചന്മാരും കന്യാസ്ത്രീകളും എന്തേ മറക്കുന്നു. പച്ച മനുഷ്യരായി, കല്യാണം കഴിച്ച്, തങ്ങളുടെ ഇഷ്ടാനുസരണം ഇരുട്ടത്തും വെളിച്ചത്തും ആരെയും പേടിക്കാതെ ഇണചേര്‍ന്ന് (അടുക്കളയാണ് ഇനി പത്ഥ്യമെങ്കില്‍ അവിടെയും), സന്തതി പരമ്പരകളെ സൃഷ്ടിച്ച് ജീവന്റെ ലക്ഷ്യം നിറവേറ്റേണ്ട ദൈവമക്കള്‍ എന്തിനാണ് ഈ അരമനകളുടെയും, മഠങ്ങളുടേയും തടവറകളില്‍ സ്വയം തളച്ചിടപ്പെടുന്നത്?

വീടും കുടുംബവുമായി ജീവിക്കുന്ന എത്രയോ പേര്‍ നല്ല രീതിയില്‍ മതപ്രചരണങ്ങള്‍ നടത്തി ജീവിക്കുന്നു. മനുഷ്യത്തപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതാക്കുന്ന സഭ തന്നെയല്ലേ സത്യത്തില്‍ തെറ്റുകളുടെ പ്രതിരൂപമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്? ആരെയാണ് നാം കുരിശ്ശിലേറ്റേണ്ടത്?