2011, ജനുവരി 25, ചൊവ്വാഴ്ച

ഭീംസെന്‍ ജോഷി | BHIMSEN JOSHI

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അതുല്ല്യനായ മറ്റൊരുപാസകന്‍ കൂടി അന്തിമമായ മോക്ഷത്തിലേക്കലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

സാവലേ സുന്ദര് രൂപ് മനോഹര്
രാഹോ നിരന്തര് ഹൃദയീ മാഝേ ..

ഭീംസെന്‍ ജോഷി പാടുമ്പോള്‍, നമ്മള്‍ പാട്ടു കേള്‍ക്കുകയല്ല, പാട്ടായി മാറുകയാണ് ചെയ്യുന്നത്.

പ്രൌഡഗംഭീരമാര്‍ന്ന ശബ്ദസൌകുമാര്യം കൊണ്ടും, തനിക്കു മാത്രം സ്വന്തമായ സവിശേഷതയാര്‍ന്ന ആലാപന ശൈലി കൊണ്ടും കേള്‍വിക്കാരനെ പാ‍ട്ടിന്റെ മാസ്മരികതയിലേക്കാവാഹിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.

‘വന്ദേമാതരം‘ പല കണ്ഠങ്ങളിലൂടെയും പല രൂപ ഭാവ താളക്കൊഴുപ്പുകളോടെ നമ്മുടെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ഭീംസെന്‍ ജോഷി പാടുമ്പോള്‍ അതിലൊളിച്ചിരിക്കുന്ന അമേയമായ ഒരു ശക്തി പുറത്തു വരുന്നതു പോലെ, അതിന്റെ ലയത്തില്‍ സ്വയം വിസ്മൃതരായി നമ്മുടെ ഇന്ദ്രിയങ്ങളും അദ്ദേഹത്തിനൊപ്പം “വ..ന്ദേ .....മാതരം” എന്ന ഉച്ചസ്ഥായിയിലേക്ക് ഉണരുന്നതു പോലെ.

ജന്മനാ തന്നെ സിരകളില്‍ ഉണ്ടായിരുന്ന സിംഗീതത്തിന്റെ കമ്പനം കൊണ്ടാകണം വെറും പതിനൊന്നാം വയസ്സില്‍ സംഗീതപഠനത്തിനായി ഗുരുവിനേയും തേടി വീടു വിട്ടിറങ്ങുവാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. പത്തൊമ്പതാമത്തെ വയസ്സില്‍ അരങ്ങേറ്റം, ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ആദ്യത്തെ ആല്‍ബം, ജീവിതം തന്നെ സംഗീതമാക്കിയ അദ്ദേഹത്തെ തേടിയെത്തിയ ഉപഹാരങ്ങളും, അംഗീകാരങ്ങളും നിരവധി.

“ജയ ദുര്‍ഗ്ഗേ, ദുര്‍ഗതി പരിഹാരിണീ ...
സാംബ വിതാരിണീ മാത ഭവാനി” എന്ന ദ്രുത ഗതിയിലുള്ള ഭജനയും, വളരെ സാവകാശത്തില്‍ മാത്രം പാടാറുള്ള “പിയാ തോ മാനത്ത് നാഹീ...” എന്ന തുമ്രിയും ഭീംസെന്‍ ജോഷിയുടെ അനുഗ്രഹീത ശബ്ദത്തിലൂടെ പാടിക്കേള്‍ക്കുമ്പോള്‍ നമ്മള്‍ ഏതോ പുതിയ ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവമുണ്ടാകുന്നു.

അദ്ദേഹത്തിന്റെ ഓരോ ആലാപനവും ഓരോ പുതിയ അനുഭൂതിയാണ് സമ്മാനിക്കുന്നത്. മിസ്റ്റിക് കവിയായ കബീര്‍ദാസിന്റെ കൃതികള്‍ ഭീംസെന്‍ ജോഷിയുടെ ആലാപനത്തില്‍ നീരാടിയുണരുന്ന അനുഭവം അനിര്‍വചനീയം തന്നെ.

“യേ തന്‍ മുണ്ടനാബെ മുണ്ടനാ... ആഖിര്‍ മട്ടീ മേ മില്‍ ജാനാ ..”
“ബീത് ഗയേ ദിന്‍ ഭജന് ബിനാ ....”

എന്നു തുടങ്ങിയ പാട്ടുകള്‍ എത്ര കേട്ടാലും മതി വരാതെ കേള്‍വിയെ മോഹിപ്പിച്ചു നിറുത്തുന്നു. കബീര്‍ കൃതികളുടെ അന്തര്‍ധാരയായ ആത്മീയതയും തത്വചിന്തയും അവയര്‍ഹിക്കുന്ന ഗരിമയോടെ പ്രകാശിപ്പിക്കുവാന്‍
ഭീസെന്‍ ജോഷിയുടെ കരുത്തുറ്റ ശബ്ദത്തിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമോ എന്ന് സംശയിക്കത്തക്കവിധം ഇഴചേര്‍ന്നു കിടക്കുന്നു സാഹിത്യവും ശബ്ദവും.

“ബാജേ മുരളിയാ ബാ..ജേ...” എന്നു തുടങ്ങുന്ന മനോഹരമായ ഗാനം അദ്ദേഹം ലതാ മങ്കേഷ്ക്കറോടൊത്താണ് പാടിയിരിക്കുന്നത്. ആദ്യത്തെ നാലു വരികളും, ആവര്‍ത്തനങ്ങളും കഴിഞ്ഞിട്ടാണ് “അധര ധരേ മോഹന് മുരളീ പര്, ഓഠ് പേ മായാ .. ബിരാ...ജേ....” എന്ന വരികള്‍ ജോഷിയുടെ ശബ്ദത്തിലേക്കു കൂടു മാറുന്നത്. പിന്നെ അനുപമമായ, രണ്ടു ശബ്ദങ്ങളും ചേര്‍ന്നൊരുക്കുന്നത് പറഞ്ഞറിയിക്കാനാവത്ത ഒരു സംഗീതാനുഭൂതിയുടെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളാണ്.

ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല. തന്റെ അനശ്വരമായ ശബ്ദം മാനവ രാശിക്കായി സമര്‍പ്പിച്ചിട്ട് ഒരു രാഗം പാടിത്തീര്‍ന്നതു പോലെ കാലത്തിലേക്കു മറഞ്ഞ ആ മഹാ പ്രതിഭയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ സാഷ്ടാംഗ പ്രണാമം.

(ചിത്രങ്ങള്‍ക്ക് ഇന്റര്‍നെറ്റിനോട് കടപ്പാട്)

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇത് പോലുള്ള മഹത് വ്യക്തികളെ പരിജയപ്പെടുതുന്നത് വളരെ നല്ല കാര്യം..ഇദ്ദേഹത്തെ പറ്റി മാധ്യമത്തിലും വായിച്ചിരുന്നു.. നല്ലൊരു അറിവ് നല്‍കിയതിനു അഭിനന്ദനങ്ങള്‍...

നാട്ടുവഴി പറഞ്ഞു...

ദൂരദർശനിലൂടെ പ്രശസ്തമായ 'മിലേ സുർ മേരാ തുമാരാ...' എന്ന ദേശഭക്തി ഗാനത്തിലുടെ സംഗിതം അറിയാത്തവര്‍ക്കുകൂടി പരിചിതനായ ഭീംസെന്നിനെ പറ്റി.........
ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായി മാറിയ ഭീംസെന്നിനെ പറ്റി,ശരിയാണ്‌ ജോഷിയെപ്പറ്റി എഴുതിയാല്‍ മതി വരില്ല.
അഭിനന്ദനങ്ങള്‍..........

TPShukooR പറഞ്ഞു...

അനശ്വര സംഗീതജ്ഞനെ ഇവിടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശങ്കരനാരായണന്‍, ഉമ്മുഅമ്മള്‍, നാട്ടുവഴി, ഷുക്കൂര്‍ - നന്ദി വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും

അജ്ഞാതന്‍ പറഞ്ഞു...

ഇത് പോലുള്ള മഹത് വ്യക്തികളെ പരിജയപ്പെടുതുന്നത് വളരെ നല്ല കാര്യം

sudhi puthenvelikara

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രതിഭകള്‍ക്ക്‌ മരണമില്ല
ആദരാഞ്ജലികള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ഓരോ രംഗത്തും അവരുടേതായ കഴിവുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ കൂട്ടത്തില്‍ ദൂരദര്‍ശനിലൂടെ അധികം മനസ്സിലാക്കാന്‍ കഴിഞ്ഞ സംഗീതോപാസകന്റെ മരണമില്ലാത്ത സ്വരമാധുര്യത്തിനു മുന്നില്‍ നമിക്കുന്നു.