2009, ജൂൺ 24, ബുധനാഴ്‌ച

ലാവ്‌ലിന്‍ - അഭയ പുതിയ വഴിത്തിരിവുകള്‍


1. ലാവ്‌ലിന്‍ കേസ്

ലാവ്‌ലിന്‍ കേസില്‍ മുന്‍ മന്ത്രി കാര്‍ത്തികേയനെതിരെ അന്വേഷണം വേണമെന്ന കോടതിയുടെ വിധി വന്നതോടെ അന്വേഷണം ശരിയായ ദിശയിലേക്കു നീങ്ങുന്നു എന്നു തന്നെ വേണം അനുമാനിക്കാന്‍. കരാര്‍ തുടങ്ങി വച്ച കാര്‍ത്തികേയനെ മാറ്റിനിറുത്തി പിണറായി വിജയനെ ബലിയാടാക്കുകയായിരുന്നു എന്ന വാദത്തിന് ഇതോടെ അടിത്തറയില്ലാതാകും.

ഇതായിരുന്നു ആദ്യം മുതല്‍ വേണ്ടിയിരുന്നത്. വൈകിയാണെങ്കിലും നടത്താന്‍ പോകുന്ന ഈ അന്വേഷണം സത്യത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്നതിന് സഹായകമാകും. ഒപ്പം “ഞങ്ങള്‍ക്കിതില്‍ പങ്കൊന്നുമില്ലേ“ എന്ന മട്ടില്‍ ഒന്നുമറിയാത്തവരെപ്പോലെ മാറി നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്തി വന്നിരുന്ന കോണ്‍ഗ്രസ്സിനിത് ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയുമാകും.

2. അഭയ കേസ്

അതേപോലെ തന്നെ അഭയ കേസിനെ സുപ്രധാന വഴിത്തിരിവിലെത്തിച്ച “നാര്‍ക്കോ അനാലിസിസ്” ടേപ്പുകളില്‍പ്പോലും കൃത്രിമം നടന്നു എന്നത് ഈ രാജ്യത്ത് പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാക്കപ്പെട്ടവര്‍ക്ക് ഏതറ്റവും വരെ പോകാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. നിഗൂഢമായ ഈ കൃത്യവും വെളിച്ചത്തു കൊണ്ടു വരുവാനും അതിനു പിറകില്‍ മറഞ്ഞിരിക്കുന്ന മനുഷ്യാധമരെ കണ്ടു പിടിക്കുവാനും ഉത്തരവിട്ട കോടതിയുടെ പ്രവര്‍ത്തി ശ്ലാഘനീയം തന്നെ.

ഏറെത്താമസിയാതെ ഈ രണ്ടു കേസ്സുകളും തെളിയുമെന്നു തന്നെയുള്ള പ്രത്യാശക്ക് ഈ സംഭവങ്ങള്‍ വക നല്‍കുന്നു. എന്നിരുന്നാലും ഈ കേസ്സുകള്‍ വിജയിച്ചാല്‍ “ഐസ്ക്രീം പാര്‍ലര്‍ പീഢനം” പോലെ ശവപ്പെട്ടികളില്‍ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു പാടു കേസുകളുടെ പ്രേതങ്ങള്‍ പുറത്തേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഭരണ പ്രതിപക്ഷ വേദികളലങ്കരിച്ചു രസിക്കുന്ന കുറേയേറെ നേതാക്കളുടെ ചാണക്യ തന്ത്രങ്ങളെക്കൂടി കടന്നിട്ടു വേണം ഇവയ്ക്ക് ലക്ഷ്യത്തിലെത്താന്‍ എന്നത് ആശങ്കക്കിട നല്‍കുന്നുമുണ്ട്.

സത്യമേവ ജയതേ - എന്ന് മാത്രമേ സാധാരണക്കാരായ നമുക്ക് ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനാകൂ.

കാര്‍ത്തികേയനെതിരെ അന്വേഷണം വേണം - കോടതി : മാതൃഭൂമിയില്‍ വന്ന വാര്‍ത്ത

അഭയ കേസ്: ഡോ.മലിനിക്ക് എതിരെ നടപടിക്ക് ഹര്‍ജി






2009, ജൂൺ 9, ചൊവ്വാഴ്ച

അഭയ - ലാവ്‌ലിന്‍ സമാനതകള്‍

കുറ്റകൃത്യങ്ങളിലും അഴിമതികളിലും ആരോപണ വിധേയരായവരെ സംരക്ഷിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് കുറച്ചു നാളുകളായി നമ്മള്‍ സക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഭയക്കേസില്‍ നാമിതു കണ്ടു കഴിഞ്ഞു. ഒരു വശത്ത് സത്യം ജയിക്കണമെന്ന് ആഗ്രഹമുള്ളവരുടെ ചെറിയൊരു സംഘം. മറുവശത്താകട്ടെ പ്രതിചേര്‍ക്കപ്പെട്ടവരും അവരെ അമിതമായി പിന്താങ്ങുന്നവരുമടങ്ങിയ, തങ്ങളുടെ ഭാഗം മാത്രം ജയിക്കണമെന്ന പിടിവാശിയുള്ള, ബൃഹത്തായ ജനാവലി. ഇടക്കിടെ ചില ചീറ്റലുകളും പൊട്ടിത്തെറികളും നടത്തിക്കൊണ്ടിരിക്കുന്ന ആ കേസ് ഇപ്പോള്‍ നിശ്ശബ്ദമാണ്. എന്തെങ്കിലും കാര്യമായി നടക്കുന്നുണ്ടോ എന്ന് ഊഹിക്കാന്‍ പോലും പറ്റാത്ത തരത്തില്‍ മന്ദ ഗതിയിലാണ്. പ്രതികള്‍ക്കു ജാമ്യം കിട്ടിയതും, പതുക്കെപ്പതുക്കെ ജാമ്യവ്യവസ്തകള്‍ ഉദാരങ്ങളായതും പത്രമാധ്യമങ്ങളിലെ അപ്രധാന വാര്‍ത്തകളായിത്തീര്‍ന്നിരിക്കുന്നു.


സംഭവങ്ങളോട് വളരെയേറെ സമാനതകള്‍ പുലര്‍ത്തുന്ന ഒരു വിവാദമായി മാറിയിരിക്കുന്നു എസ്.എന്‍.സി. ലാവലിന്‍ അഴിമതിക്കേസിലെ പിണറായി വിജയന്റെ ഭൂമിക. ക്രിസ്തുമത പ്രചാരകരായ വൈദികരെ വിശ്വാസികള്‍ എങ്ങിനെ കാണുന്നു എന്നതു പോലെത്തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയ പ്രചാരകരായ നേതാ‍ക്കന്മാരെ അണികള്‍ കാണുന്നതും. അവരുടെ ജീവിതം സമൂഹത്തിനു മാതൃകയായിരിക്കണം, ഭീരുത്വമാര്‍ന്ന ഉള്‍വലിയലല്ല, ധീരതയോടെയുള്ള മുന്നേറ്റമായിരിക്കണം അവരുടെ പ്രവൃത്തികള്‍ എന്നൊക്കെ നാം ആത്മാര്‍ത്ഥമായി വിശ്വസിച്ചു‍. പക്ഷെ വിവാദങ്ങളെ ധീരതയോടെ നേരിടേണ്ടതിനു പകരം ആരോപിതനായ നേതാവ് അണിയറയിലേക്കു പിന്‍‌വലിയുന്നതും, പൊതുമേഖലയ്ക്കു വേണ്ടി നിരന്തരം വാദിക്കുന്ന നേതാക്കള്‍ അനുയായികളെ ഇളക്കി വിട്ട് പൊതുമുതല്‍ നശിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനകരമായ കാഴ്ചയായി മാറിയിരിക്കുന്നു എന്നത് ഒരു ദു:ഖകരമായ സത്യം മാത്രം.

കുട്ടിക്കുരങ്ങന്മാരായ പാര്‍ട്ടി അണികളെ തെരുവിലേക്കിറക്കി വിട്ടും (ഇത് മുംബെയില്‍ ശിവസേനക്കാര്‍ നടത്തുന്ന ഗുണ്ടാ വിളയാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു), തന്റെ അജ്ഞാനുവര്‍ത്തികളായ നേതാക്കന്മാരെ ജിഹ്വകളാക്കിയും, പാര്‍ട്ടിയിലെ ഭൂരിപക്ഷം കാട്ടി കേന്ദ്ര നേതൃത്വത്തെ വരുതിക്കു നിര്‍ത്തിയും നേതാവിന്റെ അശ്വമേധം അരങ്ങേറിക്കൊണ്ടിരിക്കുന്നു. പള്ളികള്‍ ചെയ്തതു പോലെ പാര്‍ട്ടി പത്രം ഇടയലേഖനങ്ങളിറക്കിക്കൊണ്ടിരിക്കുന്നു. ഒരു വശത്ത് അഴിമതിക്കെതിരേയുള്ള പോരാട്ടങ്ങളിലൂടെ ജനപ്രശംസ നേടാനായെങ്കിലും, മുഖ്യമന്ത്രിയായപ്പോള്‍ ബന്ധനസ്ഥനാകേണ്ടി വന്ന അച്ചുതാനന്ദനും ചുരുക്കം അനുയായികളുമടങ്ങുന്ന ചെറിയൊരു സംഘം. മറുവശത്ത്, മന്ത്രിമാരുടേയും, നേതാക്കളുടേയും, ബുദ്ധിജീവികളുടേയും, കോടീശ്വരന്മാരായ അഭ്യുദയകാംക്ഷികളുടേയും വലിയൊരു നിര.

കുരിശ്ശിലേറ്റപ്പെട്ടവന്‍ എന്ന പ്രതിഛായ നേതാവിനു വേണ്ടി മന:പൂര്‍വ്വം ഉണ്ടാക്കിയെടുക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന പരിചാരകവൃന്ദം. അനുയായികളില്‍ നിന്നു പരിചാരകര്‍ എന്ന നിലയിലേക്ക് തരം താണ സഖാക്കള്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? സത്യം എന്തായിരുന്നാലും, നേതാവിന്റെ ഇമേജ് നഷ്ടപ്പെടാതെയിരിക്കണം. SALUTE THE LEGEND .

ഭയക്കേസില്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ അതേ നയങ്ങള്‍ തന്നെ നേതാവിനു വേണ്ടി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ തന്റേതായ ഒരു അജണ്ട നടപ്പിലാക്കാന്‍ നേതാവ് പാര്‍ട്ടി സംവിധാനത്തെ വിദഗ്‌ധമായി ദുരുപയോഗം ചെയ്യുന്നു. "രാഷ്ടീയമായും, നിയമപരമായുമുള്ള നേരിടല്‍” ഇപ്പോള്‍ മാന്യതയുടെ എല്ലാ സീമകളേയും ലംഘിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ജനകീയ അടിത്തറയുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു വന്നു ഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ രോഗാവസ്ഥയുടെ ബാഹ്യലക്ഷണങ്ങളാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു

രസ്പരം പോരാടിക്കൊണ്ടിരുന്ന മതസ്ഥാപനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും പൊടുന്നനെ ഒരേ സ്വരത്തില്‍, ഒരേ രാഗത്തില്‍, ഒരേ താളത്തില്‍ പാടാന്‍ തുടങ്ങുന്ന ആസുരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നു എന്നത് തികച്ചും ഭീതിജനകമാണ്. ഈ അപചയം തിരിച്ചറിയാനോ, തിരുത്താനോ ഔദ്യോഗിക പക്ഷത്തിനു കഴിയുന്നില്ലെന്നു മാത്രമല്ല, തങ്ങളുടെ നിലപാടാണു ശരി എന്ന് സമര്‍ത്ഥിക്കുവാന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ തയ്യാറാണെന്ന് അവര്‍ അനുദിനം തെളിയിച്ചു കൊണ്ടുമിരിക്കുന്നു. അതുകൊണ്ടു തന്നെ മറുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളുന്നതു കാണുമ്പോഴുള്ള അച്യുതാനന്ദന്റെ ചിരിക്ക് വളരെയേറെ മാനങ്ങളുണ്ട്. അഴീക്കോടിനെപ്പോലുള്ളവര്‍ക്ക് അത് വഞ്ചകന്റെ ചിരിയാകുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം സാംസ്കാരിക മേഖലയിലേക്കു കൂടി പടര്‍ന്നു പിടിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവാണ്. എന്തു ത്യാഗം സഹിച്ചും മുഖ്യനെ പുകച്ചു പുറത്തു ചാടിക്കണം എന്നതു മാത്രമാണ് ലക്ഷ്യം. മറ്റു മന്ത്രിമാരെയൊക്കെ രാജിവെപ്പിച്ചാണെങ്കില്‍പ്പോലും.

പാണ്ഡവരുടെ എണ്ണം എന്നത്തേയും പോലെ ശുഷ്കം, കൌരവരോ കളം നിറച്ചും. ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കയണ് സത്യത്തിനും നീതിക്കും വേണ്ടി പോരാടാനിറങ്ങിത്തിരിച്ചവര്‍. ഒരു പക്ഷേ അവരുടെ ഹൃദയമിടിപ്പുകളെ രണാശ്വങ്ങളുടെ കുളമ്പടികള്‍ ചവിട്ടിയമര്‍ത്തിയേക്കാം. അക്ഷൌഹിണികളുടെ പെരുങ്കാലുകള്‍ക്കു കീഴെ ഒരു കവിള്‍ രക്തമായി അവരുടെ ആത്മവീര്യം പുറത്തേക്കു വീണ് തണുത്തുപോയേക്കാം. അല്ലെങ്കില്‍ മറ്റൊരഭയ കേസ്സു പോലെ ഇഴഞ്ഞു നീങ്ങുന്ന അന്വേഷണമായി ഇതും മാറിയേക്കാം. അങ്ങിനെയൊന്നും സംഭവിക്കാതെയിരിക്കട്ടെ എന്ന് നമുക്കാശിക്കാം.