എന്നിരുന്നാലും 2013 പടിയിറങ്ങുമ്പോള്‍ വീണ്ടും ഒരുണര്‍വ്വിന്റെ നിറവിലാണ് ദില്ലി. ലോക് പാല്‍ ബില്‍ സമരത്തിലൂടെ അണ്ണാ ഹസാരെയ്ക്കൊപ്പം ജനശ്രദ്ധ നേടിയ അരവിന്ദ് കേജരിവാള്‍ എന്ന മനുഷ്യന്‍ നല്‍കുന്ന പ്രതീക്ഷകളുടെ ഊര്‍ജ്ജമാണ് ആ ഉണര്‍വ്വിന്റെ ചാലകമായി വര്‍ത്തിക്കുന്നത്. എന്തൊക്കെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ഹസാരെയുടെ സമരത്തിന് അഴിമതിയില്‍ മുങ്ങിനീരാടുന്ന ദുര്‍ഭരണത്തിനെതിരെ സാധാരണക്കാരുടെ മനസ്സില്‍ വളരെക്കാലമായി അടക്കിനിര്‍ത്തിയിരുന്ന കടുത്ത അമര്‍ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. ഹസാരെയുടെ സമരത്തിനെ തുരങ്കം വയ്ക്കുന്നതിലും ദിശമാറ്റി വിടുന്നതിലും ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്കും മത അരാജകത്ത ഹിജഡകള്‍ക്കും കഴിഞ്ഞുവെങ്കിലും അരവിന്ദ് കേജരിവാളിന്റെ ഇച്ഛാശക്തിയെ തളര്‍ത്തുവാന്‍ അവര്‍ക്കായില്ല എന്നത് വളരെ ആശാവഹമായ കാര്യം തന്നെ.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പാഠം പഠിക്കാനുണ്ടെന്ന് ആദ്യം പ്രതികരിച്ചവരില്‍ പ്രമുഖന്‍ രാഹുല്‍ ഗാന്ധിതന്നെയായിരുന്നു. അത്രയൊന്നും രാഷ്ട്രീയ അനുഭവ സമ്പത്തില്ലാത്ത അമൂല്‍ ബേബിയെ സംബന്ധിച്ചിടത്തോളം അതൊരു നല്ല കാര്യം തന്നെയാണ്. ഇന്ത്യയൊട്ടാകെ അഴുക്കുചാല്‍ പോലെ പടര്‍ന്നു കിടക്കുന്ന അഴിമതി സംസ്കാരത്തില്‍ പുഴുക്കളെപ്പോലെ നുരയ്ക്കുന്ന കൊണ്‍ഗ്രസ്സിന്റെ അനുയായികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ സ്വീകാര്യമാവണമെന്നില്ല. പക്ഷേ അതല്ല കര്‍ശനമായ സ്വയം വിമര്‍ശനങ്ങളും, തെറ്റു തിരുത്തലുകളും പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിട്ടുള്ള കെട്ടുറപ്പുള്ള പാര്‍ട്ടികളെന്നഭിമാനിക്കുന്നവരുടെ കാര്യം. വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടു കൂടി സ്വന്തം തെറ്റുകളില്‍ നിന്നു കാര്യമായൊന്നും പഠിക്കാതെ ധാര്‍ഷ്ഠ്യത്തിനു സിന്ദാബാദ് വിളിച്ച് അനുദിനം ക്ഷയിക്കുകയും, ജനങ്ങളില്‍ നിന്നും ബഹുദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന നേതാക്കളുടെ മാത്രം പാര്‍ട്ടിയായി അധപതിച്ചു കൊണ്ടിരിക്കുന്നൊരു പാര്‍ട്ടിയുണ്ട് നമുക്ക്. അരിവാള്‍ ചുറ്റിക ചിഹ്നമായുള്ള പ്രസ്തുത പാര്‍ട്ടിയുടെ, ലണ്ടനില്‍ നിന്നും വിദ്യാഭ്യാസം നേടി വന്ന നേതാവാകട്ടെ ഇപ്പോഴിതാ പിഞ്ചുശിശുവായ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്ന ബോധോദയവുമായി വന്നിരിക്കുന്നു. ഇതെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തിയെ കൃത്യമായി എടുത്തു കാണിക്കുന്നവയാണ്.
പണ്ട് സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ കോണ്‍ഗ്രസ്സ് ജനങ്ങളുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച ഒരു ചിഹ്നമുണ്ടായിരുന്നു. സ്വന്തം നഗ്നത മറയ്ക്കുവാന്‍, സ്വയം നൂല്‍ നൂറ്റ്, സ്വയം വസ്ത്രമുണ്ടാക്കി ധരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഒരു ജനതയ്ക്ക് ആവേശവും കരുത്തും പകര്‍ന്ന ആ ചിഹ്നം ലളിതമായ ചര്‍ക്കയായിരുന്നു. ഗാന്ധി വധത്തിനു ശേഷമുണ്ടായ ശൂന്യതയില്‍ രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ച കോണ്‍ഗ്രസ്സ് ചര്‍ക്കയില്‍ നിന്നും അകന്നു. നുകം പൂട്ടിയ കാളയായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പു ചിഹ്നം. വിദേശിയരുടെ നുകത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ജനതയുടെ പ്രതീക്ഷകള്‍ക്കും ആവേശങ്ങള്‍ക്കും മീതെ മറ്റൊരു നുകമായിത്തീരാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചതു മുഴുവന്‍. പിന്നെക്കിട്ടിയ പശുവിനേയും കിടാവിനേയും തൊഴുത്തില്‍ കെട്ടേണ്ടതായും വന്നു. ഒടുവില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തു കണ്ടു പിടിച്ച ആശീര്‍വദിക്കുന്ന കൈപ്പത്തിയാകട്ടെ ഫലത്തില്‍, എന്തിലും ഏതിലും ഇട്ടു വാരാവുന്ന ഒരു ഭീകര യന്ത്രമായി പരിണമിക്കുകയായിരുന്നു.
സ്വയം പര്യാപ്തതയുടെ പ്രതീകമായിരുന്ന ചര്‍ക്കയുടെ സ്ഥാനം കയ്യാളാന്‍ തൊഴിലാളിപ്പാര്‍ട്ടികളെന്ന ലേബലില്‍ വന്നവര്‍ക്കാര്‍ക്കും സാധ്യമായില്ലെന്ന ദയനീയത ചരിത്രമായി നമുക്ക് മുന്നിലുണ്ട്. കതിരു കൊയ്യുന്ന തൊഴിലാളികളുടെ അരിവാള്‍ ഉയിരു കൊയ്യുന്ന ഗുണ്ടകളുടെ ആയുധമായപ്പോള്‍ വിപ്ലവം കൈവിട്ട പാര്‍ട്ടിയുടെ പോക്കു കണ്ട് നാം അമ്പരന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുവാന്‍ കെല്പുള്ള ഒരു രാഷ്ട്രീയ ചിഹ്നത്തിന്റെ ആവശ്യകത ഇന്നുണ്ട്. ആ സ്ഥാനം ആം ആദ്മിയുടെ ചൂല്‍ ഏറ്റെടുക്കുമോ? ചര്‍ക്കയേക്കാള്‍ പ്രാധാന്യമുണ്ട് അഴുക്കു വൃത്തിയാക്കുന്നതിനു വേണ്ടി നമ്മുടെ ദൈനം ദിന ജീവിതത്തിലെ അത്യാവശ്യ ഉപകരണങ്ങളിലൊന്നായി നാം കയ്യാളുന്ന ചൂലിന്. ചര്‍ക്കയുടെ അത്ര കുലീനത്വമില്ലെങ്കിലും കാര്യങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ ‘ചൂലെടുത്തടിക്കുക‘ എന്ന കൃത്യം വളരെ പ്രയോജനം ചെയ്യാറുണ്ട്. ഇപ്പോള്‍ ചൂലിനാണു പ്രസക്തി. ചൂലാണ് വേണ്ടത്. അജീര്‍ണ്ണം ബാധിച്ചവരുടെ പൂരീഷം കൊണ്ട് അത്രമേല്‍ വൃത്തിഹീനമായിരിക്കുന്നു നമ്മുടെ രാഷ്ട്രീയ പരിസരം.
(ചിത്രങ്ങള്‍ക്ക് ‘ഇന്റര്‍നെറ്റിനോട് കടപ്പാട്)
6 അഭിപ്രായങ്ങൾ:
നിരവധി രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അരങ്ങൊരുക്കിയ കേരളത്തില്‍ വര്‍ഷങ്ങളായി മാറി മാറി ഭരിച്ച് ജനങ്ങളെയൊട്ടാകെ പമ്പര വിഡ്ഡികളാക്കിത്തീര്‍ത്ത കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് കക്ഷികളും അവരുടെ മൂടു താങ്ങിപ്പാര്‍ട്ടികളും അവരറിയാതെ തന്നെ അങ്ങിനെയൊരു സാധ്യതയ്ക്കുള്ള വളം ഇട്ടു വച്ചിട്ടുണ്ട് - താങ്കൾ അത് കൃത്യമായി പറഞ്ഞു - കേരളത്തിന്റെ രക്ഷക്ക് ഒരു മാറ്റം ആവശ്യമാണ്
നന്ദി പ്രദീപ് വായനയ്ക്കും അഭിപ്രായത്തിനും. തീര്‍ച്ചയായും ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റൂകാര്‍ ഇപ്പോഴും ജനങ്ങളുടെ മനസ്സിനു പുറത്താണ്. ആം ആദ്മി ഒരു മാറ്റും കൊണ്ടു വരുമെങ്കില്‍ വളരെ ആശ്വാസമാകും.
ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുക വഴി ദില്ലി വീണ്ടും ഒരു പരീക്ഷണശാലയാവുകയാണ്
അധികാരങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ആഡംബരാസക്തിയെ സ്വാധീനിക്കുമ്പോള്‍ ലഭിച്ചത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കാന്‍ വന്ന വഴി മറക്കുന്നതാണ് പല പരീക്ഷണങ്ങളും പൊളിയാന്‍ കാരണമാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ....
റാംജി - വളരെ ശരിയാണ്. പരീക്ഷണങ്ങള്‍ പൊളിയുന്നത് ജനതാ പാര്‍ട്ടി ഭരണകാലത്ത് നാം കണ്ടതാണ്. അത്തരം ദുര്‍വിധി വീണ്ടും ഉണ്ടാവുകയില്ലെന്ന് പ്രത്യാശിക്കാനേ വഴിയുള്ളു. വായനയ്ക്കും കമന്റിനും വളരെ നന്ദി.
റാംജി - വളരെ ശരിയാണ്. പരീക്ഷണങ്ങള്‍ പൊളിയുന്നത് ജനതാ പാര്‍ട്ടി ഭരണകാലത്ത് നാം കണ്ടതാണ്. അത്തരം ദുര്‍വിധി വീണ്ടും ഉണ്ടാവുകയില്ലെന്ന് പ്രത്യാശിക്കാനേ വഴിയുള്ളു. വായനയ്ക്കും കമന്റിനും വളരെ നന്ദി.
അങ്ങ് ചക്രവാളത്തിൽ ഒരു പുതിയ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന് പറയാനാണ് എനിക്കിഷ്ടം. ഒരു പുതിയ സൂര്യനെ നമുക്കാവശ്യമുണ്ട്.
അതിൽ നിന്നും പുതിയ വെളിച്ചവും...
ആശംസകൾ......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ