2008 ഓഗസ്റ്റ് 31, ഞായറാഴ്‌ച

ദൈവം തിരിച്ചു മേടിച്ച കണ്ണ്


കണ്ണുകളില്ലാത്ത ഒരു ലോകത്തെപ്പറ്റി നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയും. അതു കാഴ്ചയെന്തെന്ന് അറിവുള്ളതിനാലാണ്. അന്ധനായ ഒരാളോട് വര്‍ണ്ണശബളമായ ഈ ലോകത്തെപ്പറ്റി ചോദിച്ചാലോ? കുരുടന്‍ ആനയെ വിവരിക്കുന്ന കഥ നമുക്കെല്ലാവര്‍ക്കുമറിയാം.


മനുഷ്യസൃഷ്ടിയില്‍ കാഴ്ച എന്ന പ്രതിഭാസത്തെ ഉള്‍പ്പെടുത്തിയത് ദൈവം തന്നെ എന്നു കരുതുന്നവരാണ് എല്ലാ വിശ്വാസികളും. ഈ വിധത്തില്‍ എന്തിനെന്നെ ജനിപ്പിച്ചു എന്ന് പരിതപിക്കാത്തവനും എനിക്കു കാഴ്ച തരണേ എന്ന് ഈശ്വരനോട് നൊന്തു പ്രാര്‍ത്ഥിക്കാത്തവനും ആയ ഒരന്ധനും ഈ ലോകത്ത് ഉണ്ടാകില്ല. അപ്പോള്‍പ്പിന്നെ കണ്ണു തന്ന ദൈവം തന്നെ കണ്ണ് തിരിച്ചു ചോദിച്ചാലോ? അങ്ങിനെ സംഭവിച്ചാല്‍ പാവപ്പെട്ട ഒരു ഭക്തന്‍ എന്തു ചെയ്യും? കൊടുക്കാതിരിക്കാന്‍ പറ്റുമോ? അങ്ങിനെയാണ് കര്‍ണ്ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലുള്ള അദ്ഗല്‍ ഗ്രാമ നിവാസിയായ മുതുകപ്പ യെല്ലപ്പാ എന്ന 41 കാരനു തോന്നിയതും വിശ്വസിച്ചതും. സ്വപ്നത്തിലൂടെ വന്നാണ് ദൈവം മുതുകപ്പയോട് കണ്ണുകള്‍ ആവശ്യപ്പെട്ടത്. ഭക്തനായ മുതുകപ്പയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ‘ജയ് വീരഭദ്രാ’ എന്നുറക്കെ പ്രാര്‍ത്ഥിച്ച് ഞൊടിയിടയിലാണ് കണ്ടു നില്‍ക്കുന്നവരെ സ്ത്ബ്ധരാക്കിക്കൊണ്ട് കത്തിയെടുത്ത് സ്വന്തം വലതുകണ്ണു ചൂഴ്ന്നെടുത്ത് വിഗ്രഹത്തിനു മുമ്പിലയാള്‍ അര്‍പ്പിച്ചത്. രണ്ടാമത്തെ കണ്ണു കൂടി ചൂഴ്ന്നെടുക്കാനുള്ള ശ്രമം ബന്ധുക്കളെത്തി പരാജയപ്പെടുത്തി എന്നും വിഗ്രഹത്തിനു മുന്നിലര്‍പ്പിച്ച കണ്ണിലേക്ക് ഉച്ചയായപ്പോഴേക്കും എറുമ്പുകള്‍ കയറാന്‍ തുടങ്ങിയെന്നും പത്രറിപ്പോര്‍ട്ടുകള്‍. (അവലംബം: മാതൃഭൂമി, ഡെക്കാന്‍ ഹെറാള്‍ഡ്,ദീപിക)


വാര്‍ത്തകേട്ട് ഓടിക്കൂടിയ ഭക്തര്‍ മുതുകപ്പയുടെ പ്രവര്‍ത്തിയെ വാഴ്ത്തുവാനും ദൈവത്തെയെന്ന പോലെ അയാളെ ഭക്തിപൂര്‍വ്വം തൊഴുവാനും, നമസ്കരിക്കുവാനും ശ്രമിക്കുകയാണുണ്ടായതെന്ന് പറയുന്നു. ചികിത്സക്കായ് വിസമ്മതിച്ച ഇയാളെ പോലീസ്സെത്തിയാണ് ആശുപത്രിയിലെത്തിച്ചതത്രെ. വരും നാളുകളില്‍ ഇയാള്‍ വലിയൊരു ദിവ്യനോ മനുഷ്യദൈവമോ ആയിത്തീര്‍ന്നാല്‍ അത്ഭുതപ്പെടാനില്ല. വിവരമറിഞ്ഞ മുതുകപ്പയുടെ ഭാര്യയും ഭര്‍ത്താവിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നു. “ദൈവം ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യാനാവുമെന്നും, അതിലെന്താണ് തെറ്റ് എന്നും അവര്‍ ചോദിക്കുന്നു.” ഇയാളെ ആരാധിക്കുവാന്‍ അവിടെ തടിച്ചു കൂടിയ ഗ്രാമവാസികളില്‍ മിക്കവര്‍ക്കും ഇതു തന്നെയായിരുന്നിരിക്കണം അഭിപ്രായം.

പുറം ലോകം ഇത്തരം വാര്‍ത്തകള്‍ കേട്ട് ചിരിച്ചേക്കാം. അന്ധവിശ്വാസമെന്നു പുച്ഛിച്ചു തള്ളിയേക്കാം. പക്ഷേ എട്ടു മക്കളുടെ പിതാവായ മുതുകപ്പ എന്ന ഗ്രാമീണകര്‍ഷകന് ഇത് തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കിനാവില്‍ വന്ന ദൈവം അയാളെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമാണ്. വിശ്വാസത്തിന്റെ പേരില്‍ സ്വയം ബലിയാകുന്നതിനെ അയാള്‍ തന്റെ കര്‍ത്തവ്യമായി കാണുന്നു, വിശ്വസിക്കുന്നു, തന്റെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നു, അതേല്‍പ്പിച്ച ശാരീരിക വേദനയില്‍ സന്തോഷിക്കുന്നു. ഇതയാളുടെ മാത്രം കാര്യമല്ലേ എന്തിനതില്‍ തലയിടുന്നു എന്ന് നമ്മള്‍ സ്വാഭാവികമായും ചോദിച്ചേക്കാം. വിശ്വാസത്തിന്റെ പേരില്‍ സ്വയം പീഢനങ്ങള്‍ ഏറ്റുവാങ്ങി എളുപ്പം സ്വര്‍ഗ്ഗത്തിലെത്താം എന്നു വിശ്വസിക്കുന്നവരുടെ ലോകം വളരെ വലുതാണ്. ഇത്തരക്കാര്‍ ദൈവപ്രീതിക്കായി മറ്റുള്ളവരെക്കൂടി കുരുതി കൊടുക്കാന്‍ മടിക്കില്ലെന്നു നമുക്കു വിശ്വസിക്കാമോ.
കണ്ണിനു പകരം സ്വന്തം മക്കളിലൊരാളെയായിരുന്നു ബലിയായി ദൈവം മുതുകപ്പയോട്ആവശ്യപ്പെട്ടിരുന്നതെങ്കിലോ ? (അബ്രഹാമിന്റെ കഥ നമ്മുടെ മനസ്സിലേക്ക് പൊടുന്നനെ കയറി വരുന്നുവോ?) അല്ലെങ്കില്‍ ഒരു ശിശുവിനേയോ, കന്യകയേയോ, ബാലനെയോ ആയിരുന്നെങ്കിലോ? കുറച്ചുകൂടി മുന്നോട്ടു കടന്നു ചിന്തിച്ചാല്‍ ഒരു ഗ്രാമത്തേയോ, ഒരു പ്രത്യേക മതവിഭാഗക്കാരെയോ ആയിരുന്നുവെങ്കിലോ? അതിനുള്ള പ്രാപ്തിയോ പണമോ ഒന്നും പാവപ്പെട്ട ഒരു കര്‍ഷകനുണ്ടാവില്ല എന്നു നമുക്കു സമാധാനിക്കാമെന്നു വയ്ക്കാം. പക്ഷേ ചെയ്യാന്‍ മനസ്സും ധൈര്യവുമുള്ള ആള്‍ക്കാരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാനും പടക്കോപ്പുകളണിയിക്കാനും സന്നദ്ധരായി നില്‍ക്കുന്നവരുടെ നിരകള്‍ ശക്തമായിത്തന്നെ നമുക്കു
ചുറ്റും വളര്‍ന്നു നില്‍ക്കുന്നുണ്ടല്ലോ. വിശ്വാസമാണല്ലോ മനുഷ്യനെ ശക്തനാക്കുന്നതും നമ്മള്‍ക്കു ചിന്തിക്കാന്‍ പോലും സാധിക്കാത്ത പ്രവര്‍ത്തികള്‍ ചെയ്യിക്കുന്നതും.

2008 ജൂലൈ 20, ഞായറാഴ്‌ച

പ്രതിഷേധിക്കുന്നു.

പുസ്തകം കത്തിക്കലിലൂടെ അരങ്ങേറിയ മതരാഷ്ട്രീയത്തിന്റെ ഭീകരത ഇതാ
ഇപ്പോള്‍‍ ഒരു ഗുരുനാഥന്റെ പൈശാചികമായ കൊലപാതകത്തിലെത്തി നില്‍ക്കുന്നു എന്നത് ഒരു നടുക്കത്തോടെയല്ലാതെ നമുക്ക് കാണുവാന്‍ വയ്യ.

ഈ ഭീകര സത്വത്തിനെ അഴിച്ചു വിട്ട എല്ലാ മതനേതാക്കള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും ഈ സാധുവായ അധ്യാപകന്റെ രക്തത്തില്‍ പങ്കുണ്ട്. ഇതാണോ നിങ്ങളുടെ മതങ്ങള്‍ മനുഷ്യനെ നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ?

ഒരു കുടുംബത്തിന്റെ എല്ലാമായ ഒരു പാവം മനുഷ്യനെയാണ് നിങ്ങള്‍ ക്രൂരമായി ചവിട്ടിക്കൊന്നത്. ആ കുടുംബത്തിന്റെ കണ്ണീരിനോട് നിങ്ങളെന്താണ് പറയുക?

ജയിംസ് അഗസ്റ്റിനെന്ന ആ സാധു അധ്യാപകന്റെ ചേതനയറ്റ ശരീരം പള്ളിപ്പറമ്പിലെത്തുമ്പോള്‍ പുരോഹിതന്മാരെ നിങ്ങളാരെയാണ് പഴി പറയുക?

മരിച്ചത് ചവിട്ടുകിട്ടിയിട്ടല്ല എന്നും, ഹൃദയാഘാതം മൂലമായിരുന്നെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരും പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നവരുമായ നേതാക്കള്‍ നമ്മുടെ നാടിന്റെ ശാപമാണ്.

കിരാതത്തം നിറഞ്ഞ ഇത്തരം പ്രവര്‍ത്തികള്‍ ഒരു സംഘടനയ്ക്കും ഭൂഷണമല്ല. അക്രമ സമരത്തിനു പ്രേരിപ്പിച്ചവരുള്‍പ്പെടെ ഈ ഹീനകൃത്യത്തിനു പിറകിലുള്ള എല്ലാവര്‍ക്കും തക്കതായ ശിക്ഷ തന്നെ കിട്ടണം.

ദൈവത്തിനു നിരക്കാത്ത ഈ നീചപ്രവര്‍ത്തിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

2008 ജൂൺ 27, വെള്ളിയാഴ്‌ച

കന്യാസ്ത്രീ വിവാദവും അനുബന്ധ പ്രശ്നങ്ങളും.

ജസ്റ്റീസ് ശ്രീദേവിയുടെ നിര്‍ദ്ദേശങ്ങളുയര്‍ത്തിയ പൊടിപടലങ്ങളടങ്ങും മുമ്പെ 37 കാരിയായ ഒരു കന്യാസ്ത്രീയും, ഡ്രൈവറും മൊബയില്‍ ക്യാമറ എന്ന വില്ലനും രംഗപ്രവേശം ചെയ്തത് ആകസ്മികമാകാം. സഭയുടെ അധികാരദണ്ഡ് അതി ദ്രുതം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിലക്കപ്പെട്ട കനി തിന്ന് പാപം ചെയ്തവളെ നിഷ്ക്കരുണം പിടിച്ചു പുറത്താക്കി തങ്ങളുടെ കൈകള്‍ കഴുകി ശുദ്ധമാക്കി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അതു കൊണ്ടു മാത്രം കാര്യം തീര്‍ന്നുവെന്നു കരുതാമോ? 18 വയസ്സുമുതല്‍ (അച്ചന്മാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാല്‍ തന്നെ) 37 വയസ്സു വരെ സഭ ഒരു പാവം സ്ത്രീയില്‍ അടിച്ചമര്‍ത്താ‍ന്‍ ശ്രമിച്ച വികാരങ്ങളെല്ലാം ഒരു ദിവസം ദൈവം തന്നെ പുറത്തു ചാടിച്ചതല്ലെന്നു പറയാനാവുമോ?

മനുഷ്യനേയും മറ്റു ജീവജാലങ്ങളെയും ആണായും പെണ്ണായും ദൈവം സൃഷ്ടിച്ചു വിട്ടത് ഭൂമിയില്‍ ജീവന്റെ കണ്ണികള്‍ വിട്ടുപോകാതെ നില നിര്‍ത്തുക എന്ന കര്‍മ്മം നിറവേറ്റാനായിട്ടു തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടോ? ദൈവം അര്‍പ്പിച്ച കര്‍മ്മം നിറവേറ്റാതിരിക്കാന്‍ ഒരു മനുഷ്യ ജന്മത്തെ അനുവദിക്കാതിരിക്കുന്നതില്‍പ്പരം ദൈവ നിഷേധം വേറെ എന്താണുള്ളത്? അതല്ല ദൈവത്തിനു വേണ്ടി പണിയെടുക്കാന്‍ ആള്‍ക്കാരെ വേണമെന്ന് ദൈവത്തിനാവശ്യമുണ്ടെങ്കില്‍ അങ്ങനെയൊരു കര്‍മ്മത്തിന് പറ്റിയ മനുഷ്യരെ - തീരെ ആവശ്യമില്ലാത്തതും, വിനാശകാരികളുമായ നികൃഷ്ടവികാരവിചാരങ്ങളെ മുഴുവന്‍ നീക്കം ചെയ്ത് ‘വെറും പ്ലെയിന്‍‘ കന്യാസ്ത്രീയായോ, അച്ചനായോ അതല്ല മറ്റു വല്ല സന്യാസിയുമായോ കുറെ പേരെ - ദൈവത്തിനു സൃഷ്ടിച്ചു വിടാമെന്നത് നിഷ്പ്രയാസമായ കാര്യമല്ലെ?

സന്തോഷ് മാധവനെപ്പൊലെയുള്ള വ്യാജന്മാരായ ഒരു പറ്റം ദൈവദല്ലാള്‍മാരുടെ ഉദയത്തിന് ഇത്തരം സൃഷ്ടികള്‍ വിഘാതമാവുക വഴി ഈ പ്രക്രിയ സമൂഹത്തിനൊന്നടങ്കം സ്വീകാര്യവും ആശ്വാസകരവുമാവും. ദൈവത്തിനതാവില്ലെങ്കിലും, ഭാവിയില്‍ ശാസ്ത്രജ്ഞന്മാരുടെ ലാബുകളിലൂടെ അങ്ങനെയുള്ള സൃഷ്ടികളുടെ ആവിര്‍ഭാവവും സംഭവിച്ചേക്കാം. പൂജാരിയുടെ മിഴിയും മനസ്സും ദൈവസന്നിധിയിങ്കലല്ല ഭക്തകളുടെ മാംസ ചൈതന്യ്യമുണര്‍ത്തുന്ന സംഘര്‍ഷങ്ങളിലാണ് എന്ന അവസ്ഥ ഇതു കൊണ്ട് മാറിക്കിട്ടും. ഭാവി തലമുറ ഇത്തരത്തിലൊരു മാറ്റത്തിനു ചിന്തിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വമോ, ക്രമാനുഗതമായ മസ്തിഷ്കപ്രക്ഷാളണ തന്ത്രങ്ങള്‍ വഴിയൊ ഉപായത്തില്‍ കന്യകമാരെ ദൈവശുശ്രൂഷക്കായി നേര്‍ച്ചക്കോഴികാളാക്കുന്ന വിദ്യ പ്രയോഗിക്കുവാന്‍ സഭകള്‍ക്കും നിര്‍ബ്ബന്ധിതരാവേണ്ടി വരില്ല. വിദേശ രാജ്യങ്ങളില്‍ ദൈവശുശ്രൂഷകര്‍ക്കായുള്ള ക്ഷാമവും ഈ വിധത്തില്‍ പരിഹരിക്കാനാവും.

ഇനി സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പാവം സ്ത്രീയുടെ അവസ്ഥയിലേക്കു തിരിച്ചു വന്നാലോ. മൊബയിലുകളിലൂടെയും വെബ് സൈറ്റുകളീലൂടെയും മറ്റു മീഡിയാകളിലൂടെയും ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ട അവരുടെ കുറച്ചു സ്വകാര്യ നിമിഷങ്ങള്‍ കണ്ട് തലക്കു മത്തു പിടിച്ച ഒരു പുരുഷവൃന്ദം അവരെ സ്വൈര്യമായി ജീവിക്കുവാന്‍ വിടുമോ? ഒരു സ്ത്രീയുടെ സ്വകാര്യത ഏറ്റവും ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് ഒരു ബ്ലോഗര്‍ എഴുതിയതിനോട് യോജിക്കാതെ വയ്യ. അതേ സമയം എപ്പോഴായിരുന്നു സ്ത്രീക്ക് സ്വന്തമായി ഒരു സ്വകാര്യതയുണ്ടായിരുന്നത് എന്ന ചോദ്യവും ഉണ്ട്? നടക്കുന്നതിനിടെ ഒന്നു കുനിഞ്ഞാള്‍, സാരിയുടെ തല തോളില്‍ നിന്നൊന്നറിയാതെ ഊര്‍ന്നു പോയാല്‍, ബസ്സില്‍ കയറുന്നതിനിടെ കാലുകളിത്തിരി അനാവൃതമായാല്‍ എവിടെയെല്ലാം ആരുടെയെല്ലാം മോബയില്‍ ക്യാമറകള്‍ കണ്ണുചിമ്മി സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ഒപ്പീടുക്കുന്നില്ലെന്ന് എങ്ങനെ പറയാനാവും? ഇക്കാരണത്താല്‍ തന്നെ സാരിക്കു പകരം ചുരിദാര്‍ ധരിക്കുവാന്‍ഭാര്യയെ നിര്‍ബ്ബന്ധിക്കുന്ന ചില സുഹൃത്തുക്കളെ എനിക്കറിയാം. രക്ഷാകവചമാകേണ്ട വസ്ത്രങ്ങള്‍ തന്നെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്കു കാരണമകുന്നുവെന്നു പറയുമ്പോഴെല്ലാം സ്ത്രീകള്‍ വാളോങ്ങി വരുന്നത് നമ്മള്‍ നിത്യേനെ കാണുന്നതാണ്. അവരിപ്പോഴും മാനസികമായും, ശാരീരികമായും തലമുറകളായി തുടര്‍ന്നു വരുന്ന പുരുഷാധിപത്യത്തിന്റെ ബന്ധുര ബന്ധനത്തില്‍ത്തന്നെയാണ്. ഒരു മധുരനിമിഷത്തിന്റെ ആലസ്യത്തിനിടയില്‍ അവളുടെ നഗ്നത കവര്‍ന്നെടുക്കപ്പെടുന്നത് ഒരു പക്ഷേ ഏറ്റവും വിശ്വസ്ഥനായ ഭര്‍ത്താവിന്റേയോ, അകമഴിഞ്ഞു സ്നേഹിക്കുന്ന കാമുകന്റേയോ മോബയില്‍/ഡിജിറ്റല്‍ ക്യാമറകളാകാം.

ടീ.വി. ചാ‍നലുകളുടെയും, ഇന്റര്‍നെറ്റിന്റേയും വരവോടെ സ്ത്രീ ശരീരത്തിന്റെ അശ്ലീലമായ ക്ലോസപ്പുകളും, രതിവൈകൃതങ്ങളുടെ വന്യാവിഷ്‌ക്കരണങ്ങളും ബെഡ് റൂമുകളുടെ സ്വകാര്യതയില്‍ ആസ്യദിക്കുവാന്‍ തക്ക സൌകര്യങ്ങള്‍ ഇന്നുള്ളപ്പോള്‍ സ്ത്രീ കേവലം ഒരുലൈംഗിക ഉപകരണം മാത്രമാണെന്ന ബോധം ഇളം തലമുറയിലൂടെ ഭീതിദമായി പടരുകയാണ്.ഇന്റര്‍നെറ്റില്‍ കയറി ‘മലയാളി’ യെന്നൊ ഇന്നത്തെ ഫാഷന്‍ വാക്കായ ‘മല്ലു’ വെന്നോഎഴുതി ‘ഇമേജ് സെര്‍ച്ച്’ ചെയ്തു നോക്കൂ. കിട്ടുന്നതില്‍ 80 ശതമാനവും മലയാളി(?)യുടെ സ്ത്രൈണ നഗ്നതയോ ലൈംഗിക ചിത്രീകരണങ്ങളോ മാത്രമായിരിക്കും. യുവതലമുറയുടെ ഹരമായി മാറുന്ന‘യൂ ട്യൂബ്’‘ സൈറ്റില്‍ മലയാള കവിത എന്നെഴുതി തിരക്കിയപ്പോള്‍ വന്നത് കവിത എന്ന ഏതൊ നടിയുടെ നീലച്ചിത്രമായിരുന്നു.

പീഡന കഥകളുടേയും, അക്രമണോത്സുകതയുടേയും നിരന്തരാവര്‍ത്തനങ്ങളും‍, ഷണ്ഡത്വം ബാധിച്ച, ഉപജാപക സംഘങ്ങളായി അധപതിച്ച രാഷ്ട്രീയ സംഘടനകളും, എല്ലാം കണ്ടിട്ടും പ്രതികരിക്കാതെ നീങ്ങുന്ന സമൂഹവും ഈ അപചയത്തിന്റെ ഉത്തമ ദൃഷടാന്തങ്ങളാണ്.

ഈ അവസരത്തില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട പച്ചയായ സ്ത്രീയോട് ഒരു വേട്ടമൃഗത്തോടെന്ന പോലെ പെരുമാറാതെ മാനുഷികമായ അനുകമ്പയും സ്നേഹവും സഹിഷ്ണുതയും പ്രകടിപ്പിക്കുവാന്‍ പൊതുജനം ബാദ്ധ്യസ്തരാണ്. നമ്മുടെ നാട്ടില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനായി ഘോരഘോരം പ്രസംഗിച്ചു നടക്കുന്നവര്‍ ഈയവസരത്തിലെങ്കിലും മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാമോ?

2008 ജൂൺ 12, വ്യാഴാഴ്‌ച

കന്യാസ്ത്രീ വിവാദങ്ങൾ ....

ഒരു ഉൾവിളി. സക്ഷാൽ ദൈവത്തിൽ നിന്ന്. കർത്താവിന്റെ മണവാട്ടിയാവാനാണ് നിന്നെ ഭൂമിയിലേക്കു പറഞ്ഞു വിട്ടത്. നിന്റെ ജീവിതം എനിക്കുള്ളതാണ്. നീയൊരുങ്ങി വരിക. ..

മേരിക്കുട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എരിയുന്ന മെഴുകു തിരികളിലൂടെ വരുന്നത് ദൈവത്തിന്റെ കണ്ണിലെ പ്രകാശമാണ്, സ്നേഹമാണ്. അൾത്താരയിൽ ദൈവത്തിന്റെ ചുണ്ടുകൾ.. മേഘപാളികളിലൂടെ കർത്താവിന്റെ കരങ്ങൾ നീണ്ടു നീണ്ടു വരുന്നു ... ആ വിരൽത്തുമ്പുകൾ സ്പർശിക്കുന്നത് നേരെ ആത്മാവിന്റെ അത്യഗാധതയിലാണ്... ഒരു കോരിത്തരിപ്പ്, കുളിര്. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിയുന്നുണ്ട്. ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രർത്ഥനകൾ ഒരു കോറസ്സായി ശ്രവണപുടങ്ങളിൽ മുഴങ്ങുന്നുണ്ട്. .. . അടുത്തു നിന്നും കേൾക്കുന്നത് അപ്പന്റെ ദുർബലമായ ശബ്ദമാണൊ? അമ്മയുടെ ശബ്ദത്തിന് എന്താണിത്ര വിറയൽ ? പക്ഷെ ചുറ്റും കൂടി നിൽക്കുന്ന മറ്റുള്ളവരുടെ ശബ്ദങ്ങൾ അവയെ അമർത്തിക്കളയുന്നുണ്ട്. പ്രത്യേകിച്ചും സൈമണച്ചന്റെ മുഴങ്ങുന്ന ശബ്ദം. ദൈവത്തിന്റെ ശബ്ദമാണച്ചനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് വശീകരണ ശക്തിയുണ്ടതിന്.

ദൈവത്തിന്റെ പിറകിൽ തലകുനിച്ചു നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നും പൊഴിയുന്നത് കണ്ണുനീരാണോ ? ജോയിച്ചാ ക്ഷമിച്ച് മാപ്പു തരണേ. കോളേജിന്റെ വെളിച്ചം കുറഞ്ഞ ഇടനാഴികളിലും, ഇടവഴിയിലെ വിജനതയിലും വച്ച് അറിയാൻ കഴിഞ്ഞ ആ മുഖത്തിന്റെ ആസ്വാദ്യകരമായ സാമീപ്യം ഈ നിമിഷത്തിലെന്തിനാണ് മനസ്സിലേക്കു തിക്കിത്തിരക്കി കടന്നു വരുന്നത്? ഈശോയെ... ശരീരം തളരുകയാണോ? ഇത് പരീക്ഷണമാണോ?

ഏതായാലും അധികനേരം പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നില്ല മേരിക്കുട്ടിക്ക്. ഒരു ബോധക്ഷയമായി വന്ന് കർത്താവവളെ തുണച്ചു. ...

----------

മുകളിലഴുതിയത് വെറും ഭാവനയിൽ നിന്ന്. ജസ്റ്റിസ് ശ്രീദേവി കുടത്തിൽ നിന്നും പുറത്തുവിട്ടതും, പിണറായിയടക്കം എല്ലാവരും കൈ വിട്ടതുമായ ഒരു ഭൂതത്തിനോട് കടപ്പാട്.


പ്രാരാബ്ധങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷ നേടാൻ കന്യാസ്ത്രീകളാകാൻ സന്നദ്ധകളായവരുടെ കഥകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. പൊൻ‌കുന്നം വർക്കിയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ ഒരു വിസ്മയത്തോടു കൂടിയല്ലാതെ ഈ പാവങ്ങളെ നോക്കിക്കാണാനാവില്ല.

പിന്നെ ‘ഉൾവിളി’ ‘ദൈവവിളി’ എന്നതൊക്കെ ഒരു ‘ബ്രെയിൻ വാഷിങ്ങ്’ എന്നതിനപ്പുറം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. വെറും ഒരു ‘റിക്രൂട്ടിങ്ങ് ‘ സ്റ്റണ്ട്. ലോകത്താകമാനം ഡിമാ‍ന്റുള്ള ഒരു തസ്തികയാണ് കന്യാസ്ത്രീകളുടേത്. ശമ്പളം കൊടുക്കേണ്ട. ഓജസ്സറ്റു പോകാതിരിക്കാൻ ‘സ്പിരിച്വലിസം‘ മാത്രം പകർന്നു കൊടുത്താൽ മതി. സത്യത്തിൽ ജസ്റ്റിസ് ശ്രീദേവി പറഞ്ഞ പതിനെട്ട് എന്ന പ്രായം തീരെ കുറവാണ് . ചുരുങ്ങിയത് അത് ഇരുപത്തൊന്ന് എങ്കിലും ആക്കണമായിരുന്നു. അപ്പോഴേക്കുമല്ലെ ശരിക്കും പക്വത വന്നുവെന്ന് പറയാൻ പറ്റൂ. പതിനെട്ടിനും ഇരുപത്തൊന്നിനുമിടയിൽ കുറേ പേർക്കെങ്കിലും കല്യാണം കഴിച്ച് സാധാരണ ജീവിതത്തിലേക്കു് രക്ഷപ്പെടാം.

ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും ലോകത്തുള്ള എല്ലാവരേയും ഒരു മതത്തിൽ കീഴിൽ കൊണ്ടുവരാ‍മെന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. ഒരുപാട് നീരാളിക്കൈകളുള്ള മത സ്ഥാപനങ്ങളുടെ നിലനിൽ‌പ്പിനു വേണ്ടി ജീവിതം ബലി കൊടുക്കേണ്ടി വരുന്ന പാവങ്ങളാണ് വൈദികരും, കന്യാസ്ത്രീകളും. നമുക്കവരുടെ വിധിയിൽ സഹതപിക്കുക.

2008 മാർച്ച് 5, ബുധനാഴ്‌ച

ആനപ്പേടി




ആനയെക്കാണുമ്പോള്‍ എനിക്കെന്നും പേടിയായിരുന്നു. കൂര്‍ത്ത കൊമ്പുകളും, വലിയ ശരീരവും, ചങ്ങലയില്‍ ബന്ധിച്ച തടിച്ച കാലുകളും - എന്തോ വലിയൊരു ആപത്തിനെ മുന്നില്‍ കാണുന്ന പോലെ. എപ്പോഴും ആടിക്കൊണ്ടിരിക്കുന്ന ചെവികള്‍ക്കരുകില്‍ ബ്രൌണ്‍ നിറത്തിലുള്ള ചെറിയ കണ്ണുകള്‍. കൊമ്പുകളില്‍ കോര്‍ത്തുപിടിച്ച പനമ്പട്ടകള്‍ ദൂരെയെറിഞ്ഞ് ‘ഇടത്താനെ, വലത്താനെ” എന്നു പറഞ്ഞു നടക്കുന്ന തോട്ടി പോലുള്ള പാപ്പാനെ എപ്പോഴാണതെടുത്ത് നിലത്തടിക്കുക എന്ന ഭീതിദമായ ചിന്ത എന്നെ പലപ്പോഴും പിടി കൂടിയിട്ടുണ്ട്.

ചെറുപ്രായത്തില്‍ സ്കൂളിലേക്കു റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ എതിരെ ആന വരുന്നതു കാണുമ്പോഴേക്കും വയറു കത്താന്‍ തുടങ്ങും. ആനയില്‍ നിന്നും കഴിയുന്നത്ര അകന്ന്, റോഡിന്റെ ഓരം ചേര്‍ന്ന് കടന്നു പോകുമ്പോള്‍ ശ്രദ്ധ മുഴുവന്‍ ആനയുടെ കണ്ണുകളിലേക്കായിരിക്കും. അതെന്നെയാണാവോ നോക്കുന്നത്? പെട്ടെന്നൊന്നു തിരിഞ്ഞാല്‍ പാപ്പാനെ ധിക്കരിച്ച് പുറകിലൂടെയെങ്ങാനും ഓടി വന്നാല്‍, എവിടെയാ‍ണീശ്വരാ ഓടി ഒളിക്കുക? ഇനി ഓടാന്‍ തുടങ്ങിയാല്‍ തന്നെ പുറകേ കലി കൊണ്ടു വരുന്ന ആനയേക്കാള്‍ വേഗത്തില്‍ എവിടെയെങ്കിലും ഓടിപ്പോയൊളിക്കാനാവുമോ? ഓട്ടത്തിനിടയിലെങ്ങാനും കാല്‍ തെറ്റി വീണു പോയാലത്തെ അവസ്ഥയോ? ആനക്ക് നമ്മളോടൊപ്പം ഓടിയെത്താനാവുമോ?


ഉറക്കത്തില്‍ പലപ്പോഴും ആനയെ സ്വപ്നം കണ്ടു പേടിച്ചിട്ടുണ്ട്.പാപ്പാനേയും കൊന്ന്, മതിലു തകര്‍ത്ത് ദേഷ്യത്തോടെ മുന്നില്‍ കണ്ടതെല്ലാം ചവുട്ടിയരച്ച് വീടു തകര്‍ത്ത് അകത്തേക്കു വരുന്നതായി, ചിലപ്പോള്‍ പുരക്കു പുറത്ത് അരിശം തീര്‍ക്കാന്‍ ഒരാളെക്കാത്ത് പതുങ്ങി നില്‍ക്കുന്നതായി,
ഒളിച്ചിരിക്കുന്നിടത്തേക്കൊരു തുമ്പിക്കൈ നീണ്ടു വരുന്നതായി, രാത്രി മൂത്രമൊഴിക്കാനായി തെങ്ങിന്‍ തടത്തിലേക്കു നീങ്ങവേ ഇരുട്ടിനുള്ളില്‍ മറ്റൊരിരുട്ടായി ... ആനപ്പേടി മൂലം മൂത്രമൊഴിക്കേണ്ടതില്ല എന്നു തീരുമാനിച്ചിട്ടുള്ള രാത്രികള്‍ ഏറെ. എരിതീയില്‍ എണ്ണ പകരാനായി മുത്തശ്ശിയുടെ വക ‘കവിളപ്പാറ’ ആന മദിച്ച് പാപ്പാനെ കുത്തിക്കൊന്ന കഥയും.രാത്രികള്‍ കാളരാത്രികളാകാന്‍ ഇനിയെന്തു വേണം.

വളര്‍ന്നു കഴിഞ്ഞപ്പോള്‍ പേടി കുറഞ്ഞുവെങ്കിലും, ആനെയെക്കാണുമ്പോള്‍ എന്തൊ ഒരു വല്ലായ്മ,ഒരു സംഭ്രമം, അതു പുറത്തു കാണിക്കാറില്ലെങ്കിലും അകത്തതിന്റെ അനുരണങ്ങള്‍ അനുഭവപ്പെടാറുണ്ട് എന്നതായിരുന്നു നേര്.നാടുവിട്ടു കഴിഞ്ഞപ്പോള്‍ ആനകളെക്കാണല്‍ കുറഞ്ഞു. ആനപ്പേടിയും കുറഞ്ഞു.
പക്ഷെ ഈ അടുത്ത കാലങ്ങളിലായുണ്ടാകുന്ന ആനകളുടെ പരാക്രമങ്ങള്‍ കാണുമ്പോള്‍ ആ പഴയ സ്വപ്നങ്ങള്‍ മനസ്സിലേക്കു തികട്ടി വരുന്നു.ഉത്സവങ്ങള്‍ക്കിടയില്‍ ഇടഞ്ഞ ആനയും പ്രാണനും കൊണ്ടോടുന്ന ജനങ്ങളും ചാനലുകള്‍ക്ക് ഒരു റിയാലിറ്റി ത്രില്ലറിനുള്ള അവസരമൊരുക്കുന്നു. തിടമ്പെഴുന്നെള്ളിക്കാന്‍ ആന തന്നെ വേണമെന്ന് ഒരു ദൈവമോ, പള്ളിപ്പെരുന്നാളിന് ആന തന്നെ വേണമെന്ന് ഒരു പുണ്യാളനോ പറഞ്ഞിട്ടുള്ളാതായറിവില്ല. ഉത്സവങ്ങള്‍ക്കിടയില്‍ നിത്യസംഭവമാകുന്ന ആനയിടച്ചിലും, പാപ്പാന്മാരെ നിഷ്കരുണം ചവുട്ടിക്കൊന്ന് രക്താഭിഷിക്തരായി ഭ്രാന്തു പിടിച്ചോടുന്ന ആനകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും മന:പൂര്‍വ്വം കാണാന്‍ കൂട്ടാക്കാതെ,ആനയില്ലാതെ ഇതൊന്നും സാധ്യമല്ല എന്ന മട്ടാണ് ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക്.

കാട്ടുജീവിയായി സ്വൈരവിഹാരം ചെയ്തു നടക്കുന്ന ആനകളെ ക്രൂരമായ ചതിയിലൂടെ കെണിവച്ചു പിടിക്കുന്നിടത്തു തുടങ്ങുന്നു മനുഷ്യന്‍ സാധുവായൊരു ജീവിയോടു കാട്ടുന്ന നെറികേടിന്റെ ചരിത്രം.അതിനെ പീഡിപ്പിച്ചും പ്രീണിപ്പിച്ചും മെരുക്കി,യാതൊരു മയവുമില്ലാതെ പണിയെടുപ്പിച്ച് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന മുതലാളിമാര്‍ ഒരു വശത്തും, ആനപ്രേമികളും, പൊങ്ങച്ചക്കാരും, സാധാരണക്കാരുമടങ്ങുന്ന വലിയൊരു ജനാവലി മറുവശത്തും. ഇതിനിടയില്‍ ആനകള്‍ക്കു മാത്രമല്ല ആനച്ചങ്ങലകള്‍ക്കും ഭ്രാന്തു വന്നില്ലെങ്കിലേയുള്ളു അത്ഭുതം.

വലിയൊരു ഉടലും കാണാന്‍ ചന്തവും തലയെടുപ്പും സര്‍വ്വോപരി അനുസരണയുമുള്ള ഒരു സാധു ജീവിയായതുമായിരുന്നു ആനയുടെ ദുര്യോഗം.പുലിവാഹനനായ സാക്ഷാല്‍ അയ്യപ്പന്റെ ഉത്സവങ്ങള്‍ക്ക് ഒരു പുലിയെയിറക്കി പരീക്ഷിക്കാമെന്നാരും വ്യാമോഹിക്കാത്തതെന്തേ? സ്വാമി വാഹനമായാലും, സാദാ പുലിയായാലും, പുലി പുലി തന്നെ. വിവരമറിയും. അതിനാല്‍ ഒരു മൃഗത്തിന്റേയും പുറത്തേറാതെ തന്നെ അയ്യപ്പസ്വാമിയെ എഴുന്നെള്ളിക്കുമ്പോള്‍ സ്വാമിക്കുമില്ല പ്രശ്നം, ഉത്സവക്കാര്‍ക്കുമില്ല, നാട്ടുകാര്‍ക്കുമില്ല.

അറിയാതെയാണെങ്കിലും,ചെറുപ്പനാളില്‍ പേടി സ്വപ്നങ്ങളായി മനസ്സില്‍ തറഞ്ഞു നിന്ന “ആന“ക്കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി ടീ.വി.സ്ക്രീനിനിലൂടെ ഇന്നു മുന്നിലെത്തുമ്പോള്‍ മനസ്സറിയാതെ ചോദിച്ചു പോകുന്നു - ഇതെവിടെച്ചെന്നാണവസാനിക്കുക? ഇതിനൊരു പരിഹാരമില്ലെ? ഇതെല്ലാം കണ്ടു കൈയ്യും കെട്ടി നില്‍ക്കാന്‍ അധികാരികള്‍ക്കെങ്ങിനെ കഴിയുന്നു.ഇനിയെങ്കിലും നമുക്കീ പാവം ജീവികളെ അതിന്റെ പാട്ടിനു വിട്ടുകൂടെ?

2008 ഫെബ്രുവരി 26, ചൊവ്വാഴ്ച

ശബരിമലയും പെണ്ണുങ്ങളും

‘വിവേകം‘ എന്ന ബ്ലോഗറുടെ ‘ശ്രീനാരായണ ഗുരു ഒന്നാം പ്രതി’ എന്ന പോസ്റ്റിനിട്ട പ്രതികരണമാണിത്. ചെറിയ മിനിക്കുപണികളോടെ ഇവിടെ എടുത്തെഴുതുന്നു ....

പെണ്ണു പെറുന്നതും, തീണ്ടാരിയാകുന്നതും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. ആ പെണ്ണുണ്ടായിരുന്നതു കൊണ്ടു കൂടിയാണ് അയ്യപ്പസ്വാമിക്ക് അമ്പലം പണിയാനും ആരാധന നടത്താ‍നും ആണുങ്ങളുണ്ടായത്.

പിന്നെ പണ്ടത്തെപ്പോലെ തറ്റുടുത്തും തുണിവച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ ആര്‍ത്തവരക്തം താഴെവീണു അശുദ്ധമാകുമെന്ന പേടി വേണ്ട ... വിസ്‌പ്പറും, കോട്ടക്കും, ആള്‍വേയ്സും പോലെ എന്തെല്ലാം സന്നാഹങ്ങളാ ഇന്ന്. ഇതൊന്നുമില്ലാതിരുന്ന പുരാ‍തന കാലത്ത് എഴുതി വച്ചിരുന്ന ചട്ടങ്ങളാണിതൊക്കെ. അന്നതിന് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ടായിരുന്നിരിക്കാം. ഇന്നതില്‍ കടിച്ചു തൂങ്ങുന്നത് വിവരമില്ലായ്മയാണ്. എന്നു വച്ച് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാതിരിക്കുന്നതുപോലെ ആ സമയത്ത് വേണമെങ്കില്‍ സ്ത്രീകള്‍ക്കു പോകാതിരിക്കുകയുമാവാം.

ഇപ്പോള്‍ കാലം മാറി, കഥ മാറി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടാന്‍ പണ്ടൊരു കവിയുണ്ടായിരുന്നു നമുക്ക്... ഇന്നു പെണ്ണുങ്ങള്‍ക്ക് അയ്യപ്പനെ കാണണമെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സ് പണ്ടത്തേക്കളും ഇടുങ്ങിയതാണെന്നു വരുന്നത് എത്ര ലജ്ജാകരം.

ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കുകയില്ല ... എല്ലാ പെണ്ണുങ്ങളും കെട്ടും നിറച്ച് ശബരിമലയിലേക്ക് ഒരു മാര്‍ച്ച് നടത്തുകയാണ് വേണ്ടത്. ദൈവകോപം എന്നു പറഞ്ഞ് ആണുങ്ങളും, പെണ്ണുങ്ങള്‍ തന്നെയും പേടിപ്പിക്കാന്‍ നോക്കും. അതില്‍ പതറേണ്ടതില്ല. ധൈര്യമുള്ള സ്ത്രീകള്‍ ധാരാളം ഉണ്ട്. പദം പദം ഉറച്ചു നാം ..... മുന്നോട്ടു പോവുക

വിപ്ലവകരമായ മറ്റൊരു ക്ഷേത്രപ്രവേശനത്തിന് കേരളം സാക്ഷിയാകട്ടെ ...

2008 ഫെബ്രുവരി 19, ചൊവ്വാഴ്ച

പൊന്നമ്പലമേടും കന്യാമറിയവും.

പൊന്നമ്പലമേട്

ശബരിമലയിലെ പൊന്നമ്പലമേടില്‍ വിദേശികളടക്കം സന്ദര്‍ശനം നടത്തി, പൂജ നടത്തി എന്നതാണല്ലോ പുതിയ വിവാദം. അരിക്കും, പാലിനും പഞ്ഞമാണെങ്കിലും വിവാദങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു വിധ കുറവും സംഭവിക്കുന്നില്ല എന്നത് എത്ര ആശ്വാസകരം. വിശപ്പും ദാഹവും മറന്ന് വിവാദങ്ങള്‍ക്കു പിറകേ പാഞ്ഞുകൊണ്ടിരിക്കുവാന്‍ നമ്മള്‍ക്കുള്ള കഴിവ് അപാരം തന്നെ.

മകരജ്യോതിയെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇന്നും വ്യക്തമായ ഉത്തരമില്ലാതെ നില നില്‍ക്കുന്നുണ്ട്. ഓരോ മണ്ഡല കാലത്തും അതൊന്നു പുകയും, പിന്നെ കുറേയേറെപ്പേര്‍ ചേര്‍ന്ന് അതിനെ തല്ലിക്കെടുത്തുകയോ, പുകയുയര്‍ത്തിയവര്‍ തന്നെ തീയില്‍ വെള്ളമൊഴിച്ച് പിന്‍‌മടങ്ങുകയോ ചെയ്യുന്ന കാഴ്ചയില്‍ എല്ലാവരും മൌനികളാകും. അതങ്ങനെ തന്നെ ഇനിയും എത്ര കാലം വേണമെങ്കിലും നില നില്‍ക്കുമായിരിക്കും. എന്തു തന്നെയായാലും പൊന്നമ്പലമേട്ടില്‍ എന്തു നടക്കുന്നു എന്ന് അറിയാനുള്ള അധികാരം ജനങ്ങള്‍ക്കും അതറിയിക്കാനുള്ള ബാധ്യത ഭരിക്കുന്നവര്‍ക്കുമുണ്ട്.

കന്യാമറിയം

കന്യാമറിയത്തെ കാണാന്‍ ആകാശത്തേക്കു നോക്കിയവരുടെ കാഴ്ച സൂര്യതാപമേറ്റ് തകരാറിലായെന്നും പലരും ആശുപത്രിയില്‍ ചികിത്സക്കായെത്തിയെന്നും പത്രവാര്‍ത്ത. എരുമേലിക്കടുത്ത് മഞ്ഞളരുവി എന്ന സ്ഥലത്താണ് സംഭവം. കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി എന്ന പ്രചരണവും ജനങ്ങള്‍ വിശ്വസിച്ചുവെന്നും വാര്‍ത്തയിലുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതുന്ന കേരളജനതയില്‍ കുറേപ്പേരെയെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഏതവസരത്തിലും പറ്റിക്കാന്‍ എത്ര എളുപ്പം കഴിയുന്നു എന്നത് ലജ്ജാവഹമാണ്. പാലുകുടിക്കുന്ന ഗണപതികള്‍ക്കും, കരയുന്ന വിഗ്രഹങ്ങള്‍ക്കും ഇനി ഊഴമനുസ്സരിച്ച് തങ്ങളുടെ പ്രകടനങ്ങള്‍ പുറത്തെടുക്കാം. അന്ധവിശ്വാസങ്ങളെപ്പറ്റിപ്പറയുമ്പോള്‍ ജാതിഭേതം നോക്കാതെ വാളെടുക്കുന്ന വിശ്വാസത്തിന്റെ കാവല്‍പ്പോരാളികള്‍ എന്തു പറയുന്നുവോ ആവോ? അന്ധവിശ്വാസം ആളുകളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ അന്ധരാക്കുന്ന കാഴ്ചക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അവരിലെന്തങ്കിലും മാറ്റമുണ്ടാകുമെന്നു കരുതാമോ?