ഒരു ഉൾവിളി. സക്ഷാൽ ദൈവത്തിൽ നിന്ന്. കർത്താവിന്റെ മണവാട്ടിയാവാനാണ് നിന്നെ ഭൂമിയിലേക്കു പറഞ്ഞു വിട്ടത്. നിന്റെ ജീവിതം എനിക്കുള്ളതാണ്. നീയൊരുങ്ങി വരിക. ..
മേരിക്കുട്ടിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എരിയുന്ന മെഴുകു തിരികളിലൂടെ വരുന്നത് ദൈവത്തിന്റെ കണ്ണിലെ പ്രകാശമാണ്, സ്നേഹമാണ്. അൾത്താരയിൽ ദൈവത്തിന്റെ ചുണ്ടുകൾ.. മേഘപാളികളിലൂടെ കർത്താവിന്റെ കരങ്ങൾ നീണ്ടു നീണ്ടു വരുന്നു ... ആ വിരൽത്തുമ്പുകൾ സ്പർശിക്കുന്നത് നേരെ ആത്മാവിന്റെ അത്യഗാധതയിലാണ്... ഒരു കോരിത്തരിപ്പ്, കുളിര്. നെറ്റിയിൽ വിയർപ്പു തുള്ളികൾ പൊടിയുന്നുണ്ട്. ചുറ്റും കൂടിയിരിക്കുന്നവരുടെ പ്രർത്ഥനകൾ ഒരു കോറസ്സായി ശ്രവണപുടങ്ങളിൽ മുഴങ്ങുന്നുണ്ട്. .. . അടുത്തു നിന്നും കേൾക്കുന്നത് അപ്പന്റെ ദുർബലമായ ശബ്ദമാണൊ? അമ്മയുടെ ശബ്ദത്തിന് എന്താണിത്ര വിറയൽ ? പക്ഷെ ചുറ്റും കൂടി നിൽക്കുന്ന മറ്റുള്ളവരുടെ ശബ്ദങ്ങൾ അവയെ അമർത്തിക്കളയുന്നുണ്ട്. പ്രത്യേകിച്ചും സൈമണച്ചന്റെ മുഴങ്ങുന്ന ശബ്ദം. ദൈവത്തിന്റെ ശബ്ദമാണച്ചനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് വശീകരണ ശക്തിയുണ്ടതിന്.
ദൈവത്തിന്റെ പിറകിൽ തലകുനിച്ചു നിൽക്കുന്ന സുമുഖനായ ചെറുപ്പക്കാരന്റെ കണ്ണുകളിൽ നിന്നും പൊഴിയുന്നത് കണ്ണുനീരാണോ ? ജോയിച്ചാ ക്ഷമിച്ച് മാപ്പു തരണേ. കോളേജിന്റെ വെളിച്ചം കുറഞ്ഞ ഇടനാഴികളിലും, ഇടവഴിയിലെ വിജനതയിലും വച്ച് അറിയാൻ കഴിഞ്ഞ ആ മുഖത്തിന്റെ ആസ്വാദ്യകരമായ സാമീപ്യം ഈ നിമിഷത്തിലെന്തിനാണ് മനസ്സിലേക്കു തിക്കിത്തിരക്കി കടന്നു വരുന്നത്? ഈശോയെ... ശരീരം തളരുകയാണോ? ഇത് പരീക്ഷണമാണോ?
ഏതായാലും അധികനേരം പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടി വന്നില്ല മേരിക്കുട്ടിക്ക്. ഒരു ബോധക്ഷയമായി വന്ന് കർത്താവവളെ തുണച്ചു. ...
----------
മുകളിലഴുതിയത് വെറും ഭാവനയിൽ നിന്ന്. ജസ്റ്റിസ് ശ്രീദേവി കുടത്തിൽ നിന്നും പുറത്തുവിട്ടതും, പിണറായിയടക്കം എല്ലാവരും കൈ വിട്ടതുമായ ഒരു ഭൂതത്തിനോട് കടപ്പാട്.
പ്രാരാബ്ധങ്ങളിൽ നിന്നും പട്ടിണിയിൽ നിന്നും രക്ഷ നേടാൻ കന്യാസ്ത്രീകളാകാൻ സന്നദ്ധകളായവരുടെ കഥകൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. പൊൻകുന്നം വർക്കിയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ ഒരു വിസ്മയത്തോടു കൂടിയല്ലാതെ ഈ പാവങ്ങളെ നോക്കിക്കാണാനാവില്ല.
പിന്നെ ‘ഉൾവിളി’ ‘ദൈവവിളി’ എന്നതൊക്കെ ഒരു ‘ബ്രെയിൻ വാഷിങ്ങ്’ എന്നതിനപ്പുറം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. വെറും ഒരു ‘റിക്രൂട്ടിങ്ങ് ‘ സ്റ്റണ്ട്. ലോകത്താകമാനം ഡിമാന്റുള്ള ഒരു തസ്തികയാണ് കന്യാസ്ത്രീകളുടേത്. ശമ്പളം കൊടുക്കേണ്ട. ഓജസ്സറ്റു പോകാതിരിക്കാൻ ‘സ്പിരിച്വലിസം‘ മാത്രം പകർന്നു കൊടുത്താൽ മതി. സത്യത്തിൽ ജസ്റ്റിസ് ശ്രീദേവി പറഞ്ഞ പതിനെട്ട് എന്ന പ്രായം തീരെ കുറവാണ് . ചുരുങ്ങിയത് അത് ഇരുപത്തൊന്ന് എങ്കിലും ആക്കണമായിരുന്നു. അപ്പോഴേക്കുമല്ലെ ശരിക്കും പക്വത വന്നുവെന്ന് പറയാൻ പറ്റൂ. പതിനെട്ടിനും ഇരുപത്തൊന്നിനുമിടയിൽ കുറേ പേർക്കെങ്കിലും കല്യാണം കഴിച്ച് സാധാരണ ജീവിതത്തിലേക്കു് രക്ഷപ്പെടാം.
ആരൊക്കെ എങ്ങിനെയൊക്കെ ശ്രമിച്ചാലും ലോകത്തുള്ള എല്ലാവരേയും ഒരു മതത്തിൽ കീഴിൽ കൊണ്ടുവരാമെന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്. ഒരുപാട് നീരാളിക്കൈകളുള്ള മത സ്ഥാപനങ്ങളുടെ നിലനിൽപ്പിനു വേണ്ടി ജീവിതം ബലി കൊടുക്കേണ്ടി വരുന്ന പാവങ്ങളാണ് വൈദികരും, കന്യാസ്ത്രീകളും. നമുക്കവരുടെ വിധിയിൽ സഹതപിക്കുക.
church എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
church എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 ജൂൺ 12, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)