2009 ഫെബ്രുവരി 23, തിങ്കളാഴ്‌ച

ഓസ്കാര്‍ വിജയികള്‍

ഇന്ത്യയുടെ ഓസ്കാര്‍ സ്വപ്നങ്ങള്‍ അങ്ങിനെ “സ്ലംഡോഗ് മില്ല്യണയര്‍” എന്ന ബ്രിട്ടീഷ് ചിത്രത്തിലൂടെ പൂവണിഞ്ഞു. രണ്ട് ഓസ്കാറുകള്‍ നേടി ഏ.ആര്‍.റഹ്‌മാന്‍ നേടിയത് അഭിമാനകരമായ നേട്ടം. ഏതൊരു സംഗീത സംവിധായകന്റേയും ജീവിതാഭിലാഷമായിരിക്കും ഈ ഒരനര്‍ഘ മുഹൂര്‍ത്തത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുക എന്നത്.

ശബ്ദ മിശ്രണത്തിനുള്ള ഓസ്കാര്‍ നേടിയ റസൂല്‍ പൂക്കുട്ടിയെ നമ്മള്‍ അറിയുന്നതു തന്നെ സ്ലം ഡോഗിലൂടെയാണ്.റസൂലിനും
ഒപ്പം മലയാളികളായ നമ്മള്‍ക്കും അഭിമാനിക്കാം.

നോമിനേറ്റ് ചെയ്യപ്പെട്ട പത്തു കാറ്റഗറികളില്‍ എട്ടും സ്വന്തമാക്കാനായത് “സ്ലംഡോഗിന്റെ” നേട്ടം തന്നെയാണ്.

സ്‌ലംഡോഗ്‌ മില്യണയറിന്‌ ലഭിച്ച അവാര്‍ഡുകള്‍:

1.മികച്ച ചിത്രം
2.സംവിധായകന്‍-ഡാനി ബോയല്‍
3.അവലംബിത തിരക്കഥ-സൈമണ്‍ ബോഫോയി
4.ഛായാഗ്രഹണം-ആന്റണി ഡോഡ്‌ മാന്റലെ
5.സംഗീതം-എ.ആര്‍ റഹ്മാന്‍
6.ഗാനം-ജയ്‌ ഹോ
7.ശബ്‌ദമിശ്രണം-റസൂല്‍ പൂക്കുട്ടി
8.ചിത്രസംയോജനം-ക്രിസ്‌ ഡിക്കന്‍സ്‌

http://www.oscar.com/oscarnight/winners/


ഇതോടൊപ്പം മികച്ച ഡോക്യുമെന്ററിക്കുള്ള ‘പിങ്ക് സ്മൈലി’ എന്ന ചിത്രത്തിന്റെ പശ്ചാത്തലവും ഇന്ത്യയായിരുന്നു എന്നത് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡില്‍ ഈന്ത്യയെ കൂടുതല്‍ ശ്രദ്ധേയയാക്കി. ചിത്രത്തിന്റെ സംവിധായകന്‍ മെഗന്‍ മൈലന്‍ എന്ന അമേരിക്കക്കാരനാണ്.

1957ല്‍ നിര്‍മ്മിച്ച മെഹ്ബൂബ് ഖാന്റെ ‘മദര്‍ ഇന്ത്യ’യായിരുന്നു ഓസ്കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കാനായ ആദ്യ
ചിത്രം. അതിനു ശേഷം, മീരാ നായരുടെ ‘സലാം ബോംബെ’ (1988). കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലഭിച്ച ‘ക്യാമറ ഡീ ഓര്‍‘ അവാര്‍ഡിന്റെ പിന്തുണ വളരെ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ‘സലാം ബോബെയ്ക്ക് ‘ ഓസ്കാറിനോട് സലാം പറയേണ്ടി വന്നു.

അമീര്‍ ഖാന്റെ ‘ലഗാന്‍’ (2001) കടമ്പകള്‍ കടന്ന് നാമനിര്‍ദ്ദേശം നേടിയെങ്കിലും അവാര്‍ഡുകള്‍ ഒന്നും നേടാനാവാതെ മടങ്ങിയ കാഴ്ച നമ്മള്‍ നിരാശയോടെ നോക്കി നിന്നു. ആദ്യമായി ഇന്ത്യയ്ക്ക് ഓസ്കാര്‍ നേടുവാനായത് റിച്ചാര്‍ഡ്
ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഭാനു അത്തയ്യക്കായിരുന്നു. ഗാന്ധി ചിത്രം ഒരു
ഇന്തോ-ബ്രിട്ടീഷ് സംയുക്ത സംരംഭമായിരുന്നു. സലാം ബോംബെയും മറ്റൊരു ഇന്തോ-ബ്രിട്ടീഷ് സംഭവം
തന്നെയായിരുന്നു.

ഓസ്കാര്‍ ജേതാക്കള്‍ക്ക് തങ്ങളുടെ കഴിവിനു കിട്ടിയ അംഗീകാരത്തില്‍ അഭിമാനിക്കാമെങ്കിലും, ഒരു ബ്രിട്ടീഷ്
സംവിധായകന്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ചിത്രത്തിലൂടെ മാത്രമാണ് ഇന്ത്യക്കാര്‍ക്ക് ഓസ്കാര്‍ നേടാനായത് എന്നത് ലോകത്ത്
ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഘ്യാതി നേടിയ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാനാവുമോ ? കലാമുല്യത്തേക്കാളുപരി കച്ചവട താല്പര്യങ്ങളും, വിവിധ ലോബികളുടെ സ്വാധീനവുമാണ് ഓസ്കാറിനു വേണ്ടിയുള്ള
ഇന്ത്യന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുള്ളത് എന്നത് ഒരു സത്യം മാത്രമാണ്. കലാപരമായി മികച്ചു
നില്‍ക്കുന്ന ചിത്രങ്ങളെ തള്ളിപ്പറയുക ഇന്ത്യന്‍ സിനിമാ കുത്തകകളുടെ സ്ഥിരം ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത്. സത്യജിത് റേയ്ക്കെതിരേയും, സലാം ബോംബെയ്ക്കെതിരെയും, ഇപ്പോള്‍ സ്ലം ഡോഗിനെതിരെയും വിവാദങ്ങളുണ്ടാക്കാന്‍ ഇത്തരക്കരില്‍ നിന്നും ശ്രമങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഏതായാലും ‘സ്ലംഡോഗ് മില്ല്യണയറിന്റെ‘ വിജയം ഇത്തരക്കാരുടെ കണ്ണു തുറപ്പിക്കും എന്നു നമുക്കു പ്രതീക്ഷിക്കാം.

ഇതു വരെ ഓസ്കാര്‍ നാമ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കപ്പെട്ടെ ചിത്രങ്ങളുടെ ലിസ്റ്റ് വിക്കിയിലുണ്ട്.

http://en.wikipedia.org/wiki/List_of_India's_official_entries_to_the_Oscars

2008 ഡിസംബർ 23, ചൊവ്വാഴ്ച

യുദ്ധമേഘങ്ങളോ വാനില്‍?

രാഷ്ട്രം എന്തിനും സന്നദ്ധമെന്ന് വിദേശകാര്യ മന്ത്രി. സേനാ നായകന്മാരുമായി നിരന്തരം മീറ്റിംഗുകള്‍ നടത്തുന്ന പ്രതിരോധമന്ത്രി.ലീവു വെട്ടിക്കുറച്ച് തിരിച്ചു വിളിപ്പിച്ചതിനാല്‍ തിരിച്ചു പോകുന്ന പട്ടാളക്കാര്‍. പോര്‍വിളിക്കു തയ്യാറെടുത്തു നില്‍ക്കുന്ന രാഷ്ടീയക്കാര്‍.വാര്‍ത്തകള്‍ക്കായി ചാനലുകള്‍ക്കു മുമ്പിലും ഇന്റര്‍നെറ്റിനു മുമ്പിലും ആര്‍ത്തിയോടെ കാത്തിരിക്കുന്ന ജനം. യുദ്ധമേഘങ്ങളോ വാനില്‍ എന്ന് സംശയിപ്പിക്കുവാന്‍ പറ്റിയ സാഹചര്യം.

ബോംബെ ആക്രമണം ഏല്പിച്ച ആഘാതത്തില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. പെട്ടെന്നൊന്നും നമുക്കതിനു കഴിയുമെന്നും തോന്നുന്നില്ല. നിത്യേനയെന്നോണം യന്ത്രത്തോക്കുകളേന്തിയ കഥാപാത്രങ്ങളെ സിനിമകളില്‍ കണ്ടു കൈയടിക്കറുള്ള നാം ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നിരിക്കണം നിത്യജീവിതത്തില്‍ മരണവുമായിട്ടിങ്ങനെ ക്രൂരമായൊരു ബലാബലം. വിലപ്പെട്ട കുറേ മനുഷ്യ ജീവനുകളെ അതു നമ്മളില്‍ നിന്നും മുറിച്ചെടുത്തു. ആ മുറിവുകള്‍ ഒരു നെരിപ്പോടായി നമ്മുടെ മനസ്സിലെരിയുന്നുണ്ട്. ആ നെരിപ്പോടില്‍ എണ്ണപകര്‍ന്നു കൊണ്ട് ഒരു പാട് പേര്‍ നമുക്കു ചുറ്റും
അണിനിരന്ന് പടപ്പാട്ടുകള്‍ ആലപിക്കുന്നുണ്ട്. ഒരങ്കത്തിലേക്ക് കൂടി നമ്മളെ തള്ളിവിടുകയാണവരുടെ ലക്ഷ്യം.

അതിര്‍ത്തികളിലേക്ക് ബൂട്ടണിഞ്ഞ കാലുകള്‍ മാര്‍ച്ചു ചെയ്യുന്നു. വെടിക്കോപ്പുകള്‍ നിറച്ച വാഹന വ്യൂഹങ്ങള്‍ നീങ്ങുന്നു. എല്ലാ വിപണികളും തളരുമ്പോള്‍ ആയുധ വിപണികള്‍ ഉണര്‍ന്നു സജീവമാവുന്നു. അന്യ സംസ്ഥാനക്കാരെ മുഴുവന്‍ ബോംബെയില്‍ നിന്നും തുരത്തുവാന്‍ കച്ച കെട്ടിയിറങ്ങിയ ശിവസേനയുടെ വൃദ്ധനായ കടലാസുപുലി അലറുന്നു - ആക്രമണ്‍. ഭീഷണിയല്ല ആക്രമണമാണ് വേണ്ടതെന്നും ഉടന്‍ രാജ്യത്തുടനീളം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്നും പുലി. ആദ്യം ഒപ്പം നില്‍ക്കാന്‍ വിസമ്മതിച്ച ബി.ജെ.പി. പിന്നെ കോണ്‍ഗ്രസിനോടു തോളോടു തോള്‍ ചേര്‍ന്നു. പക്ഷേ ഹേമന്ത് കര്‍ക്കരെയുടെ മരണത്തിലുള്ള ദുരൂഹത അന്വേഷിക്കണെമെന്ന് ആന്തുലെ പറഞ്ഞപ്പോള്‍ തനി നിറം പുറത്തു വന്നു. മാലെഗാവിലെ അലമാരിയില്‍ നിന്നും ബി.ജെ.പി. യുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തു ചാടുമോ എന്ന പേടിയാവാമെന്ന് പൊതുജനത്തിനു തോന്നിപ്പിക്കുവാന്‍ കഴിഞ്ഞതു മിച്ചം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭുമിക കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നിരിക്കെ, അധോലോകവും മുംബൈ പോലീസുമായുള്ള രഹസ്യബന്ധങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നിരിക്കെ, ഒരു പക്ഷെ ബി.ജെ.പി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ ആന്തുലെ പ്രശ്നം ഇത്രമാത്രം ജനശ്രദ്ധ നേടുമായിരുന്നുവോ എന്ന് സംശയമാണ്.

ബോംബെ ആക്രമണത്തിനു പ്രതികാരം വീട്ടാന്‍ പാകിസ്ഥാന്‍ ആക്രമണം. ഇതാരുടെ പ്രത്യയശാസ്ത്രമാണ്? ബോംബെ
തെരുവുകളില്‍ ഇടക്കിടക്ക് അരങ്ങേറുന്ന അധോലോക യുദ്ധങ്ങളുടെ പ്രത്യയശാസ്ത്രവും ഇതും തമ്മിലുള്ള സാദൃശ്യം എത്ര പ്രകടം. ബാല്‍ ഠാക്കറെ പോലുള്ളൊരു നേതാവിന് ഇതിനപ്പുറം ചിന്തിക്കാനാവില്ലല്ലോ.

ഒരു യുദ്ധം. അത് രാജ്യങ്ങളുടെ മേള്‍ അടിച്ചേല്‍പ്പിക്കുന്ന ഭീമമായ കഷ്ട നഷ്ടങ്ങള്‍. രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍
അതേല്‍പ്പിക്കുന്ന താങ്ങാ‍നാകാത്ത ഭാരം. വികാരം കത്തി നില്‍ക്കുമ്പോള്‍ ഭൂരിപക്ഷ ജനത ഈ വിപത്തുകളെക്കുറിച്ച്
ബോധവാന്മാരാകണമെന്നില്ല. ഭരണകൂടങ്ങള്‍ ജനതകളുടെ മേല്‍ യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. കുറേയേറെ മനുഷ്യ ജീവിതങ്ങളെക്കൂടി കുരുതി കൊടുക്കാമെന്നല്ലാതെ അതു കൊണ്ട് ഭീകരവാദത്തെ ഇല്ല്ലായ്മ ചെയ്യാനാവുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവൊ? ഇനി പാകിസ്ഥാനുമായി യുദ്ധം ചെയ്യുന്നു എന്നു തന്നെ വയ്ക്കുക, അതു കൊണ്ട് ബൊംബെ ആക്രമണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുവാനും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനും കഴിയുമോ? വളരെയധികം ഹേമന്ത് കര്‍ക്കരെമാരെയും, സലാസ്‌ക്കര്‍മാരെയും, സന്ദീപ് ഉണ്ണിക്കൃഷ്ണന്മാരെയും നമ്മള്‍ നഷ്ടപ്പെടുത്തും. ഒരു പക്ഷേ യുദ്ധത്തില്‍ മരിക്കുന്നാവരുടെ പേരുകള്‍ പോലും അധികമാര്‍ക്കും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇത്ര ഭടന്മാരെ കൊന്നു കളഞ്ഞുവെന്നോ തടവുകാരായി പിടിച്ചുവെന്നോ പാകിസ്ഥാനും, ഇന്ത്യയും വീമ്പു പറയും. രണ്ടു ഗവര്‍മ്മെന്റുകളും ‘വീരമൃത്യു’ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച്, സ്മാരകങ്ങള്‍ പണിത് സായൂജ്യമടയും.

യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുവാന്‍ ഭരണകൂടങ്ങളും,രാഷ്ടീയ കക്ഷികളും കാണിക്കുന്ന ഗിമ്മിക്കുകളാണ് ഈ യുദ്ധ
വികാരത്തെ ഊതി വീര്‍പ്പിക്കല്‍. മുഹമ്മദ് അജ്‌മല്‍ കസബ് എന്ന പാക് ഭീകരവാദി വീടു വിട്ടോടിപ്പോയ ഒരു പാവപ്പെട്ട
കുടുംബാംഗമാണെന്ന് മാധ്യമങ്ങള്‍. അങ്ങിനെയുള്ളവരെ ചൂണ്ടയിടാന്‍ മതത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ ബിന്‍ലാദന്മാരും മസൂദുമാരും കാത്തു നില്‍ക്കുന്നു. ഭീകരവാദ ഗ്രൂപ്പുകളിലും, കക്ഷിരാഷ്ട്രീയ വഴക്കുകളിലും, മത വൈരങ്ങളിലും പെട്ട് ബലിയാടുകളാകുന്നവര്‍ എപ്പോഴും ദരിദ്രര്‍ക്കിടയില്‍ നിന്നാണ് വരുന്നത് എന്നത് കസ്മികമാണോ? അപ്പോള്‍ ദാരിദ്ര്യമാകുന്നു, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളും, അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥകളുമാകുന്നു ഇത്തരം പ്രശ്നങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആര്‍ക്കും അറിയാത്തതാണോ‍. ഇത്തരമൊരു അസന്തുലിതത്വം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ടീയമോ, നേതാവോ, മതമോ, ആത്മീയ ഗുരുവോ, ദൈവമോ നമുക്കിന്ന് ഇല്ല എന്നതല്ലെ നാം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്ത്.

War does not determine who is right, only who is left.
– Bertrand Russell

2008 ഡിസംബർ 3, ബുധനാഴ്‌ച

ശ്വാനപര്‍വ്വം

ഹാവൂ..

അങ്ങനെ അതും കഴിഞ്ഞു.

സഖാവ് അച്ചുമ്മാവനും, സന്ദീപിന്റെ അച്ഛനും വിവാദങ്ങളവസാനിപ്പിച്ച് വാതിലടച്ചു.

ഇതു വരെ നായയുടെ വാലില്‍ത്തൂങ്ങി നടന്നവരും,പട്ടിയുടെ കഴുത്തില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ കെട്ടിത്തൂക്കി എഴുന്നള്ളിപ്പൂ
നടത്തിയവരും നിരാശരായി, ഇനിയും വല്ല എല്ലിന്‍ കഷണവും ബാക്കിയുണ്ടോ എന്നറിയാന്‍ മണത്തു മണത്ത് ഒന്നു കൂടി മോങ്ങി നോക്കുകയാണ്.

ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും കഴിയും മീഡിയകള്‍ക്ക് എന്നത് ഒരു പുതിയ കാര്യമല്ല. തങ്ങളുദ്ദേശിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച്, അതിനനുയോജ്യമായ രീതിയില്‍ ദൃശ്യങ്ങളെ മുറിച്ചു ചേര്‍ത്ത് വീണ്ടും വീണ്ടും സം‌പ്രേക്ഷണം ചെയ്ത്, ഒരു കള്ളം സത്യമായി വിശ്വസിപ്പിക്കുന്ന വിദ്യയില്‍ ചില ചാനലുകള്‍ ആറാടുന്നത് അടുത്ത കാലത്തായി കൂടിക്കൊണ്ടിരിക്കുന്നു. അതിനു പിറകേ വെള്ളം കലങ്ങുമ്പോള്‍ മീന്‍ പിടിക്കാന്‍ രാഷ്ട്രീയക്കാരിറങ്ങുന്നു.പ്രകടനങ്ങള്‍, കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍. എല്ലാം കൂടി ആകെ ബഹളമയം.

മത, രാഷ്ട്രീയ , മീഡിയ കൂട്ടുകെട്ടിന്റേതായ ഒരു സിന്റിക്കേറ്റ് നേരറിയാനുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരേ കടന്നു കയറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നാം കണ്ടില്ലെന്നു നടിച്ചു കൂടാ. മുംബൈ ഭീകരാക്രമണത്തിനു ശേഷം കൂടുതല്‍ ശക്തി പ്രാപിച്ച ചാനലുകള്‍ തങ്ങള്‍ക്കു കൈ വന്ന ജനപിന്തുണ ദുരുപയോഗം ചെയ്യുന്ന പ്രവര്‍ത്തികളില്‍‍ നിന്നും പിന്തിരിഞ്ഞ് ക്രെഡിബിലിറ്റി യുള്ള പ്രശ്നങ്ങള്‍ മാ‍ന്യമാ‍യ രീ‍തിയില്‍ അവതരിപ്പിക്കുവാന്‍ ചങ്കൂറ്റം കാ‍ണിക്കുകയാണ് വേണ്ടത്.

മുഖ്യമന്ത്രിയും, ഉണ്ണിക്കൃഷ്ണനും ഉയര്‍ത്തിയ വിവാദം അവസാനിച്ചെങ്കിലും, ശ്വാനന്മാര്‍ ഇനിയും കാത്തിരിപ്പുണ്ട്. ചാനലുകളിലേക്കു കണ്ണുകള്‍ നട്ട്, എല്ലിന്‍ കഷണങ്ങള്‍ക്കായി വിശന്ന് വലഞ്ഞ് ...

2008 ഡിസംബർ 1, തിങ്കളാഴ്‌ച

മതമാണോ ചന്ദ്രാ എല്ലാ യാതനകള്‍ക്കും കാരണം?

പനാജി: മനുഷ്യന്‍ ഇന്ന്‌ അനുഭവിക്കുന്ന എല്ലാ യാതനകള്‍ക്കും മൂലകാരണം മതമാണെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മതവും മതാചാരങ്ങളും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്‌ നാം നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോള്‍ മുംബൈയിലും നാം അത്‌ അനുഭവിച്ചു.

രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം പ്രദര്‍ശിപ്പിച്ച ശേഷം വാര്‍ത്താ
സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയില്‍ കണ്ട വാര്‍ത്ത
http://www.mathrubhumi.com/php/newsFrm.php?news_id=1267665&n_type=HO&category_id=10&Farc=&previous=Y

ടി.വി. ചന്ദ്രന് വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ടീയവുമുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ സാക്ഷി.സ്വാഭാവികമായും നമ്മള്‍ ചോദിച്ചു പോകുന്നു, മതമാണോ എല്ലാ യാതനകള്‍ക്കും കാരണം?. ശരിയാണ്, എല്ലാ യാതനകള്‍ക്കും കാരണം മതമാവണമെന്നില്ല. പക്ഷേ മതം മനുഷ്യനു നല്‍കുന്ന യാതനകള്‍ അളവറ്റതാണെന്ന് ഒന്നു പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകാവുന്നതേയുള്ളൂ. ഇത് മത വിശ്വാസികള്‍ അംഗീകരിക്കുകയില്ലെന്നറിയാം. അവരുടെ കണ്ണടകള്‍ അവരെ അതിനനുവദിക്കുകയില്ല.

മുംബായ് നഗരം ശാന്തമായിട്ടില്ല. ഭീതിയും, വേദനയും, വെറുപ്പും എല്ലാറ്റിനുപരി നിസ്സാഹായാവസ്ഥയും മുംബായ് വാസികളെ മാത്രമല്ല ഇന്ത്യക്കാരായ എല്ലാവരെയും വേട്ടയാടുന്നു. വിരലിലെണ്ണാവുന്ന, മത ഭ്രാന്തരായ ആയുധ ധാരികളെ കീഴ്പ്പെടുത്താന്‍ ഒരു മഹാരാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നത് അത്യന്തം നിരാശാജനകമായ, സ്തോഭകരമായ, വസ്തുതയാണ്. എന്തു കൊണ്ടിതു സംഭവിക്കുന്നു എന്ന് രോഷാകുലരായി ഒന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരാളും ഉണ്ടാകില്ല. പക്ഷെ ചോദിച്ചതു കൊണ്ടു മാത്രമായില്ല, ചോദ്യത്തിന്റെ ദിശ അത് ഉത്ഭവിച്ചിടത്തേക്കു തന്നെ തിരിച്ചു വച്ച് ആവര്‍ത്തിക്കേണ്ടതുണ്ട്. പുറം ലോകത്തോടല്ല, നപുംസക സമാനമായ രാഷ്ടീയ നിസ്സംഗത്വത്തോടല്ല, സ്വയം, സ്വന്തം ആത്മാവിലേക്കു തോക്കുകള്‍ ചൂണ്ടി നമ്മള്‍ ഈ ചോദ്യത്തിന്റെ കാഞ്ചിയില്‍ വിരലമര്‍ത്തേണ്ടതുണ്ട്. ആത്മാവിലെ നമ്മള്‍ സ്നേഹിക്കുന്ന തുടലുകളിലൂടെ വെടിയുണ്ടകള്‍ ചീറിപ്പായേണ്ടതുണ്ട്.

ബോംബെയില്‍ നടത്തിയ ആക്രമണങ്ങളിലൂടെ, മതം തലക്കു പിടിച്ചാല്‍ മനുഷ്യന് എത്ര മാത്രം ക്രൂരനാകാമെന്നും ഏതറ്റം വരെ പോകാം എന്നും നമുക്ക് കാണിച്ചു തന്നു ഭീകരരെന്നു വിളിക്കുന്ന വിരലിലെണ്ണാവുന്നവര്‍. അവരുടെ മെഷീന്‍ ഗണ്ണിനു മതമുണ്ടായിരുന്നില്ല. മുസ്ലീമെന്നൊ, ക്രിസ്ത്യാനിയെന്നൊ, ഹിന്ദുവെന്നൊ, യഹൂദനെന്നൊ വേര്‍ തിരിവുകളില്ലാത ജനാധിപത്യപരമായിത്തന്നെ സത്യസന്ധതയോടെ അതു പെരുമാറി തന്റെ കഴിവു തെളിയിച്ചു. തീരാദു:ഖത്തിന്റെ ഗണ്‍പോയിന്റിലൂടെ ജീവിതം ജീവിച്ചു തീര്‍ക്കേണ്ടത് ഇനി രക്ത ബന്ധങ്ങള്‍ നഷ്ടപ്പെട്ടവര്‍. മതമുള്ളവര്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെയെല്ലാം ഭാരം പേറാന്‍ തല കുനിക്കേണ്ടി വന്നത് നമ്മുടെ ഗവര്‍മ്മെന്റിന്, എന്നു പറഞ്ഞാല്‍ നിരവധി നികുതികളിലൂടെ നമ്മളെ പിഴിഞ്ഞ് നമ്മളുടെ ചിലവില്‍ നിലനില്‍ക്കുന്ന ഒരു സ്ഥാപനത്തിന്. അപ്പോള്‍ ചോരുന്നത് നമ്മുടെ മടിശീല തന്നെ.

എന്നുമില്ലാത്ത വിധം മത വികലതകളും, രാഷ്ട്രീയ മുതലെടുപ്പുകാരും, ഗുണ്ടാ മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ട് ഇന്ന് ലോകത്ത് ഉയര്‍ന്നു വരുന്നുണ്ട്. അതിനു കിട്ടുന്ന ‘വിപണി’ ജനജീവിതത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നതിനു പകരം ‘എന്റെ മതത്തില്‍പ്പെട്ടവര്‍ മാത്രം മതി ഈ ഭൂമുഖത്ത് ‘ എന്ന സങ്കുചിതത്വത്തിലേക്ക് നാം കുതിക്കാന്‍ തുടങ്ങിയിട്ട് ഏറെയായി നാളുകള്‍. എല്ലാ മതങ്ങളും തങ്ങളുടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ഹീനമാര്‍ഗ്ഗങ്ങള്‍ തേടുന്നിടത്താണ് എല്ലാം തുടങ്ങുന്നത്. വിശ്വസിപ്പിച്ച്, മനസ്സു മാറ്റി മതത്തില്‍ ചേര്‍ക്കപ്പെടുന്നവന് തനിക്ക് അനുചിതമായത് തിരഞ്ഞെടുക്കുവാനുള്ള അവസരങ്ങളോ, മാര്‍ഗ്ഗങ്ങളോ ലഭിക്കുന്നില്ല. ജന്മനാ ഒരു മതത്തില്‍ പെട്ടുപോകുന്നവന് ചിന്തിക്കാന്‍ പോലും അവസരം കിട്ടുന്നില്ല. ജന്മങ്ങളുടെ ബന്ധനങ്ങള്‍ അവനെ അത്രമാത്രം അടിമയാക്കുന്നു. ഒരു ത്വക്കു പോലെ അതവന്റെ മേല്‍ ഒട്ടിപ്പോകുന്നു. ബന്ധനത്തെ സ്നേഹിക്കുന്ന, മനസ്സാ വരിക്കുന്ന അവസ്ഥ. ബന്ധനങ്ങള്‍ തിരിച്ചറിഞ്ഞ് പുറത്തു പോകാന്‍ വെമ്പുന്നവരെക്കൂടി വരിഞ്ഞു മുറുക്കി നിര്‍ത്തുവാന്‍ ഇത്തരം ശക്തികള്‍ക്കു കഴിയുന്നു.പുരോഗമനം എന്നത് ആശയറ്റ ഒരു രോദനമായി തളര്‍ന്നിരിക്കുന്നു. അധിനിവേശത്തിന്റെ ഭീതിദമായ വിവിധ മുഖങ്ങള്‍ തന്നെയാണിവയെല്ലാം. ആത്മാവുകളെ കീഴ്പ്പെടുത്തുന്ന ഇത്തരം ശക്തികള്‍ ശരീരത്തിലേക്കു കൂടി കടക്കുമ്പോള്‍
അര്‍ബുദം പോലെ ചികിത്സകളില്ലാത്ത മാറാവ്യാധികളായി വളര്‍ന്നു സമൂഹ ശരീരത്തെ ഗ്രസിക്കുന്നു. അതിന്റെ പരിണിത ഫലങ്ങള്‍ മുംബെയായും,മാറാടായും, ഗുജറാത്തായും, ഒറീസ്സയായും, മാലെഗാവായും നമ്മുടെ മുന്നില്‍ കുരുതിയണിഞ്ഞു നില്‍ക്കുന്നു. മാലെഗാവ് സ്ഫോടനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നത് അഴുകിക്കൊണ്ടിരിക്കുന്ന ഇത്തരം അര്‍ബുദങ്ങളുടെ സാന്നിധ്യമാണ്. അതിനു പടര്‍ന്നു കയറാന്‍ അധികം സമയം വേണ്ട.

ടി.വി. ചന്ദ്രന്‍ മാത്രമല്ല ഒട്ടനവധി പേര്‍ മതം അഴിച്ചു വിടുന്ന അക്രമങ്ങളെക്കുറിച്ചു പറഞ്ഞിട്ടും എഴുതിയിട്ടും ഉണ്ട്. എന്നിട്ടും നാമ്പു നീട്ടിത്തുടങ്ങിയ മാറ്റങ്ങളെയെല്ലാം വാട്ടിക്കളയാന്‍ നമുക്കായിട്ടുണ്ട്. നാളെ വേറൊരു മതത്തിന്റെ പേരില്‍ കുറച്ചു പേര്‍ ഇവിടെ വന്ന് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ ആരേറ്റെടുക്കും ഉത്തരവാദിത്വം? ഏറ്റവും ആധുനിക ഉപകരണങ്ങളുമായി ഇപ്പോള്‍ വന്നവര്‍ അടുത്ത തവണ ആണവായുധങ്ങളുമായായിരിക്കും വരിക. അതിനുള്ള എല്ലാ സാധ്യതകളും ഇന്നു നില നില്‍ക്കുന്നു എന്നത് നമ്മള്‍മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ ഇതു പോലൊരു കുറിപ്പെഴുതാനോ അതു വായിക്കാനോ ആരും ബാക്കിയുണ്ടായെന്നു വരില്ല. അങ്ങിനെയുണ്ടാവാതിരിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പരുവപ്പെടുത്തേണ്ടതുണ്ട്. മതമെന്ന അടിമത്വത്തില്‍ നിന്നും നാം തന്നെ നമ്മളെ മുക്തരാക്കേണ്ടതുണ്ട്. (മലര്‍ന്നു തുപ്പിയാല്‍ മാറത്ത് എന്ന് ഇതെഴുതിക്കഴിയുമ്പോള്‍ തോന്നുന്നുണ്ട്)

2008 നവംബർ 29, ശനിയാഴ്‌ച

16 മിനിറ്റില്‍ പുറത്തു വരേണ്ടിയിരുന്ന സത്യം

അഭയ കേസ്സ് പ്രതികളെ സംരക്ഷിക്കുന്നതിനായുള്ള സഭയുടെ എല്ലാ വാദങ്ങളും പൊള്ളയെന്നു കാണിക്കുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കോടതി തന്നെ നടത്തിയത് എല്ലാവരും ടി.വി.യിലൂടെയും പത്രങ്ങളിലൂടെയും അറിഞ്ഞതാണെങ്കിലും മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഒന്നു കൂടി താഴെ കൊടുക്കുന്നു.


http://www.mathrubhumi.com/php/newsFrm.php?news_id=1267429&n_type=NE&category_id=3&Farc=

സഭ സഹകരിച്ചാല്‍ 16 മിനുട്ടില്‍ സത്യം പുറത്തുവരും

കൊച്ചി: ''സിബിഐയും സഭയും ഒന്നിച്ചുനീങ്ങിയാല്‍ അഭയ കേസിലെ സത്യം പുറത്തുവരും. 16 കൊല്ലം കൊണ്ട്‌ സാധിക്കാതിരുന്നത്‌ 16 മിനുട്ടുകൊണ്ട്‌ സാധിക്കും'' - ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ 16 വര്‍ഷം കഴിഞ്ഞു. ക്‌നാനായ കത്തോലിക്ക സഭാംഗമായിരുന്നു സിസ്റ്റര്‍ അഭയ. സംന്യാസിനിയോ സാധാരണക്കാരനോ വൈദികനോ ഉദ്യോഗസ്ഥനോ ആരുമാകട്ടെ കേസുമായി ബന്ധപ്പെട്ടവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന ആപ്‌തവാക്യം പൊള്ളയായ സ്വപ്‌നം മാത്രമാവും. ന്യായാധിപനെന്ന നിലയില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെല്ലാം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഭരണഘടനയനുസരിച്ച്‌ ചുമതലകള്‍ നിര്‍വഹിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന്‌ ജസ്റ്റിസ്‌ ബസന്ത്‌ തുടര്‍ന്നു പറഞ്ഞു. സത്യം തുറന്നുപറയാന്‍ ബാധ്യതപ്പെട്ടവര്‍ മൗനംപാലിച്ചാല്‍ അവര്‍ക്കു കിട്ടുന്നത്‌ കൂരിരുട്ടിന്റെയും പൊള്ളുന്ന ചൂടിന്റെയും ഇടങ്ങളാണ്‌. സത്യം പുറത്തുകൊണ്ടുവരാന്‍ സഭയുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര സഹകരണം കാണുന്നില്ലെന്ന്‌ വിലയിരുത്തിക്കൊണ്ടാണ്‌ കോടതിയുടെ സുപ്രധാന പരാമര്‍ശം. കോണ്‍വെന്റ്‌അധികൃതരുടെ ഭാഗത്തുനിന്ന്‌ തുടക്കത്തിലെങ്കിലും നീതിക്കുവേണ്ടിയുള്ള നീക്കം നടന്നു. സിസ്റ്റര്‍ അഭയയ്‌ക്ക്‌ യഥാവിധിയുള്ള സംസ്‌കാരച്ചടങ്ങാണ്‌ ലഭിച്ചത്‌. അവരുടേത്‌ ആത്മഹത്യയാണെന്ന്‌ അന്ന്‌ കോണ്‍വെന്റ്‌ അധികൃതര്‍ കരുതിയിരുന്നില്ല എന്ന്‌ ഇതില്‍ നിന്നു വ്യക്തമാണ്‌. എന്നാല്‍ അതിനുശേഷം സത്യം കണ്ടെത്താന്‍ എന്തു ശ്രമമാണ്‌ സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന്‌ കോടതി ആരായുന്നു. കേസന്വേഷണത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാന്‍ സിബിഐക്ക്‌ സാധിക്കണം. ആത്മീയാധികൃതരില്‍നിന്ന്‌ സഹകരണം ഉണ്ടാവുകയും വേണം - കോടതി പറഞ്ഞു.

--------------------

സി.ബി.ഐ മാത്രമല്ല കോടതിയും പറയുന്നത് തെറ്റാണെന്നു അണികളെ വിശ്വസിപ്പിക്കുവാന്‍ എന്തെല്ലാം കുതന്ത്രങ്ങളുമായായിരിക്കും പ്രതികളെ സംരക്ഷിക്കുവാന്‍ അശ്രാന്തപരിശ്രമങ്ങള്‍ നടത്തുന്നവര്‍ ഇനി വരിക? കാത്തിരുന്നു കാണുക തന്നെ അല്ലേ? അത്യന്തം വികലവും, പരിഹാസ്യവുമായ നിലപാടുകള്‍ എടുക്കുക മൂലം സഭയുടെ പ്രതിഛായ വിശ്വാസിക്കള്‍ക്കിടയില്‍ അനുദിനം തകരുന്നതില്‍ ഇവര്‍ക്കു പ്രയാസമില്ലായിരിക്കുമെന്നു കരുതാം. എന്തു വില കൊടുത്തും പ്രതികളെ രക്ഷിക്കുക എന്നതാണല്ലോ ലക്ഷ്യം.

2008 നവംബർ 23, ഞായറാഴ്‌ച

കുരിശ്ശിലേറ്റേണ്ടത് ആരെ?

വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുമണ്ണടിഞ്ഞ കന്യാസ്ത്രീയായ അല്‍‌ഫോണ്‍സാമ്മയെ ദിവ്യയാക്കി ഉയര്‍ത്തുകയും, അതിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ഭരണാധികാരികള്‍ പോസ്റ്റല്‍ സ്റ്റാമ്പിറക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലൂടെ തെന്നി നടക്കുമ്പോഴാണ് കുറച്ചു നാളത്തെ മൌനത്തില്‍ നിന്നും അപ്രതീക്ഷിതമായി ഉണര്‍ന്ന് സി.ബി.ഐ. ഒരു സ്ഫോടനം നടത്തിയത് - “അഭയകേസില്‍ പ്രതികളെ കണ്ടെത്തി. രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റില്‍“.

അനുബന്ധ സ്ഫോടനങ്ങളുടെ ഒരു പരമ്പര പുറകേ -
“പയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ക്ക് വഴി വിട്ട ബന്ധം ഉണ്ടായിരുന്നതായി സാക്ഷിയായ സഞ്ജു
കേസൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നുവെന്ന് കെ. എം. മാണിയുടെ പേരെടുത്തു പറഞ്ഞു കൊണ്ട് ജോമോന്‍
അഭയ കേസുമായി ബന്ധപ്പെട്ട് വൈദികരേയും കന്യാസ്ത്രീയേയും അറസ്റ്റു ചെയ്തതില്‍ ദുരൂഹതയുണ്ടെന്നെ ക്നാനായ കത്തോലിക്കാ സഭാ കോട്ടയം അതിരൂപത ജാഗ്രതാസമിതി“

ദുരൂഹതകളുടെ മറകള്‍ നീക്കി ഒടുവില്‍ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ സംഭവ വികാസങ്ങള്‍. അതിനിടയില്‍ ഇത് സി.ബി.ഐയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം മാത്രമാണെന്ന പ്രത്യാരോപണങ്ങള്‍. പ്രതികളെ എത്രയും വേഗം പിടി കൂടണമെന്നും, എല്ലാ അന്വേഷണവുമായും സഹകരിക്കുന്നുണ്ടെന്നും പറയുന്ന സഭ അന്വേഷണം ശരിയായ വിധത്തിലല്ല മുന്നേറുന്നതെന്നും, പിടിക്കപ്പെട്ടവരല്ല യഥാര്‍ത്ഥ പ്രതികളെന്നും വരുത്തിത്തീര്‍ക്കുവാന്‍ മന:പൂര്‍വ്വം പാടുപെടുന്നതായാണ് വ്യക്തമാ‍യിക്കൊണ്ടിരിക്കുന്നത്.

അതേ സമയം സി.ബി.ഐ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിങ്ങെന്ന ‘നിര്‍ബ്ബന്ധ
കുമ്പസാരത്തിലൂടെ‘ അച്ചനില്‍ നിന്നും ചോര്‍ത്തിയെടുത്തതെന്നു പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ കറങ്ങുന്നുണ്ട്. പയസ് ടെന്‍‌ത് കോണ്‍‌വെന്റിലെ തന്നെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ സെഫിയുടേയും ഫാദര്‍ കോട്ടൂരിന്റേയും ലൈംഗികവേഴ്ചകള്‍ക്കു ദൃക്‌‌സാക്ഷിയാകേണ്ടി വന്നതിനാലാണ് സിസ്റ്റര്‍ അഭയയ്ക്ക് ഈ ദുര്‍വ്വിധി സംഭവിച്ചതെന്നാണ് ഭാഷ്യം. (http://kungikka.blogspot.com/2008/11/blog-post.html)

പരിപാവനമെന്നു കരുതപ്പെടുന്ന ഇടങ്ങളില്‍ ദൈവത്തിനും പച്ചമനുഷ്യര്‍ക്കും നടുവില്‍ വഴികാട്ടികളായി നില്‍ക്കുന്നവര്‍ക്കിടയില്‍ വഴി വിട്ട ബന്ധങ്ങള്‍ എന്തു കൊണ്ടുണ്ടാകുന്നു? വഴിവിട്ട ബന്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന നാണക്കേടില്‍ നിന്നും, വിശ്വാസരാഹിത്യത്തില്‍ നിന്നും മുഖം രക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രമിക്കുന്നതിലും നല്ലത് തുമ്മിയാല്‍ തെറിക്കുന്ന ഈ മൂക്ക് അങ്ങോട്ട് വേണ്ടെന്നു വയ്ക്കുകയല്ലേ? ദൈവം ശരീരത്തിനു കനിഞ്ഞു നല്‍കിയത് ധര്‍മ്മങ്ങള്‍
അമര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത് എന്തു മാത്രം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് എന്തു കൊണ്ട് സഭ ഇനിയും തിരിച്ചറിയുന്നില്ല?

പ്രായപൂര്‍ത്തിയെത്തിയ ഒരാണും പെണ്ണും ലൈംഗിക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഒരു ദൈവമോ, ഒരു ദൈവ പുത്രനോ വിലക്കിയിട്ടില്ല. അതു വിലക്കിയത് മനുഷ്യപുത്രന്മാര്‍ കെട്ടിപ്പൊക്കിയുണ്ടാക്കിയ സഭയാണ്. മനുഷ്യപുത്രന്മാരെഴുതിയ സഭാ നിയമങ്ങളാണ്. അതു പരമ കാരുണികനായ ദൈവത്തിന്റെ ഇച്ഛയായിരുന്നില്ല. ഒരു കൂട്ടം മനുഷ്യരുടെ ഇച്ഛ മാത്രമായിരുന്നു.

ളോഹ ധരിച്ചതു കൊണ്ടോ, സഭാ വസ്ത്രം അണിഞ്ഞതു കൊണ്ടോ ദൈവം നല്‍കിയ വിശപ്പും ദാഹവും മനുഷ്യനില്‍ ഇല്ലാതാകുന്നില്ല എന്നതു പോലെ സ്വാഭാവികമായുണ്ടാകുന്ന ലൈംഗിക ചോദനകളും ഇല്ലാതാകുന്നില്ല. പകരം അതിനെ ക്രൂരമായി അടിച്ചമര്‍ത്തി ഇല്ല എന്നു ഭാവിക്കുകയാണ് ചെയ്യുന്നത്. ഓരോ അടിച്ചമര്‍ത്തലുകളിലും, അകത്തു കിടന്ന് ശ്വാസം മുട്ടുന്ന, പുറത്തു വരാന്‍
നിഗൂഢമായ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഒരു അസ്വസ്ഥതയായി അത് വളരും. സാഹചര്യങ്ങള്‍ ഒത്തു വരുമ്പോള്‍ വീണു കിട്ടുന്ന അപൂര്‍വ്വാവസരങ്ങളില്‍ ചിലതെല്ലാം അതുപയോഗപ്പെടുത്തുകയും ചെയ്യും എന്നതിന് ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലേറെ.

സ്വന്തം പാപം മനസ്സിലൊളിപ്പിച്ചു വച്ച് അച്ചന്മാര്‍ക്ക് മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ കുമ്പസാരം കേള്‍ക്കാം. അവരെ പാപമോചിതരാക്കാന്‍ ദൈവത്തോടപേക്ഷിക്കാം. കൈകളില്‍ നിന്നും രക്തക്കറകള്‍ വീഞ്ഞൊഴിച്ചു കഴുകിക്കളയാം.

ക്രിസ്തീയ പുരോഹിതന്മാരുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും, ബാല പീഠനങ്ങളെ ക്കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇപ്പോള്‍ നിത്യ സംഭവമായിട്ടുണ്ട്. ആദ്യമെല്ലാം സഭ അത് കണ്ടില്ലെന്നു നടിക്കുകയോ, പൂഴ്ത്തി വയ്ക്കുകയോ ചെയ്യാറാണ് പതിവ്. അടുത്തയിടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ദത്തെടുത്ത കേസ്സില്‍ അകപ്പെട്ട വൈദികന്റെ കാര്യത്തിലും ഇതു തന്നെ ചെയ്തു സഭ. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോളായിരുന്നു അച്ചനെതിരേ നടപടിയെടുക്കാന്‍ തുനിഞ്ഞത്.

ഈ കേസ് ഒരു പക്ഷേ ഇനിയും തെളിയിക്കപ്പെടാതെ തേച്ചു മാച്ചു കളയാന്‍ ഇതിനുപിന്നിലെ ശക്തികള്‍ക്കു കഴിഞ്ഞെന്നു വരാം. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യം എന്നും ഉയര്‍ന്നു കൊണ്ടിരിക്കും. എന്തു കൊണ്ടിതെല്ലാം സംഭവിക്കുന്നു എന്നത്. തങ്ങളെപ്പോലെ തങ്ങളുടെ മാതാപിതാക്കളും, പൌരോഹിത്യം തിരഞ്ഞെടുത്തിരുന്നെങ്കില്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായി
സഭാവസ്ത്രമണിയാന്‍ നിങ്ങളുണ്ടാകുമായിരുന്നില്ല എന്ന സത്യം അച്ചന്മാരും കന്യാസ്ത്രീകളും എന്തേ മറക്കുന്നു. പച്ച മനുഷ്യരായി, കല്യാണം കഴിച്ച്, തങ്ങളുടെ ഇഷ്ടാനുസരണം ഇരുട്ടത്തും വെളിച്ചത്തും ആരെയും പേടിക്കാതെ ഇണചേര്‍ന്ന് (അടുക്കളയാണ് ഇനി പത്ഥ്യമെങ്കില്‍ അവിടെയും), സന്തതി പരമ്പരകളെ സൃഷ്ടിച്ച് ജീവന്റെ ലക്ഷ്യം നിറവേറ്റേണ്ട ദൈവമക്കള്‍ എന്തിനാണ് ഈ അരമനകളുടെയും, മഠങ്ങളുടേയും തടവറകളില്‍ സ്വയം തളച്ചിടപ്പെടുന്നത്?

വീടും കുടുംബവുമായി ജീവിക്കുന്ന എത്രയോ പേര്‍ നല്ല രീതിയില്‍ മതപ്രചരണങ്ങള്‍ നടത്തി ജീവിക്കുന്നു. മനുഷ്യത്തപരമായ സ്വാതന്ത്ര്യങ്ങള്‍ പോലും ഇല്ലാതാക്കുന്ന സഭ തന്നെയല്ലേ സത്യത്തില്‍ തെറ്റുകളുടെ പ്രതിരൂപമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്? ആരെയാണ് നാം കുരിശ്ശിലേറ്റേണ്ടത്?

2008 സെപ്റ്റംബർ 12, വെള്ളിയാഴ്‌ച

ഓണാശംസകള്‍

“മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം”
എന്നെങ്കിലും ഈ ഭൂമിയില്‍
വീണ്ടും വരുമെന്ന
ശുഭ പ്രതീക്ഷകളോടെ
നേരുന്നു, എല്ലാവര്‍ക്കും
നല്ലൊരു പൊന്നോണം
വാമനന്മാര്‍
അന്നു ചിലപ്പോള്‍
പാതാളത്തിലായിരുന്നെന്നു വരാം.