ശബരിമല ദുരന്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശബരിമല ദുരന്തം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 15, ശനിയാഴ്‌ച

ശബരിമല എന്ന ദുരന്തമല

ഭക്തിവ്യവസായത്തിന്റെ കുതിപ്പില്‍ ദു:ഖകരമായ ഒരേടു കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു ഇന്നലെ രാത്രി ശബരിമല വണ്ടിപ്പെരിയാറിലുണ്ടായ ദുരന്തം.

മകരജ്യോതി നന്നായി കാ‍ണുവാനായി വണ്ടിപ്പെരിയാറിലെ ‘പുല്‍മേട്’ എന്ന സ്ഥലത്ത് തടിച്ചു കൂടിയിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരിലധികവും എന്ന് അറിയുന്നു. കേടു വന്ന ഒരു ജീപ്പ് തള്ളിമാറ്റുന്നതിനിടയില്‍ അതു മറിയുകയും മകരജ്യോതി കണ്ട് മടങ്ങുകയായിരുന്ന ഭക്തന്മാര്‍ അതിനടിയില്‍പ്പെടുകയുമാണുണ്ടായിരുന്നത് എന്നും, റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറില്‍പ്പരം ഭക്തന്മാരുടെ ജീവന്‍ അപകടത്തിലാവുകയും ചെയ്തു.

ശബരിമലയില്‍ ഇതിനു മുമ്പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതൊന്നും സര്‍ക്കാരിനേയോ, ദേവസ്വം ബോര്‍ഡിനേയോ, ഭക്തന്മാരേയോ ബാധിക്കുന്നില്ല.

ഭക്തി ഒരു തരം ലഹരി തന്നെയാണ്. ഈ ലഹരിയിലാണ് ആളുകള്‍ ഉറഞ്ഞു തുള്ളുന്നതും, കൂട്ടത്തോടെ ശരണം വിളിക്കുകയോ, പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നതും. ഭക്തി കയറുന്ന സമയത്ത് സ്ഥലകാലങ്ങളെപ്പറ്റി മറക്കുന്നവരാണധികവും. ആ സമയത്ത് അപകടത്തേക്കാളേറെ അവരെ നയിക്കുന്നത് എത്രമാത്രം പുണ്യം നേടിയെടുക്കാനാകും എന്ന ചിന്തയാണ്. പുണ്യം നേടി സ്വന്തം വീടുകളില്‍ കാത്തിരിക്കുന്നവരുടെ അടുത്തെത്താനാവാതെ പാവം ഭക്തര്‍ ദയനീയമായി ചവിട്ടിയരക്കപ്പെടുകയോ, കൊക്കകളിലേക്ക് വീണ് ജീവന്‍ വെടിയുകയോ ചെയ്യുന്നു എന്നത് ഈ വ്യവസായത്തെ തീരെ ബാധിക്കുന്നില്ല എന്നു കാണാം.  

മകരജ്യോതിയുടെ വിശ്വാസ്യതയെപ്പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും, വ്യക്തവും കൃത്യവുമായ ഒരു മറുപടി തരാന്‍ ഗവര്‍മ്മെന്റിനോ മറ്റു ബന്ധപ്പെട്ട ആളുകള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന കാര്യം ബാക്കി നില്‍ക്കുന്നു.  

ബിവറേജ് കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നെന്ന പോലെ ശബരിമലയിലെ വരുമാനത്തില്‍ നിന്നും പങ്കു പറ്റുന്ന ഗവര്‍മ്മെന്റിനും ശബരി മലയില്‍ നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കാതെ ഇതു വരെ നില നിന്നു പോന്ന ദുരൂഹത അതേ പടി നിലനിര്‍ത്തുവാനാണ് ആഗ്രഹം. അതേ സമയം, കൊല്ലം തോറും വര്‍ദ്ധിച്ചു വരുന്ന ഭക്തജന പ്രവാഹത്തിന് വേണ്ടത്ര സൌകര്യങ്ങളൊരുക്കുക എന്ന സാമാന്യ മര്യാദ പോലും കാണിക്കാത്ത ഗവര്‍മ്മെന്റു നയങ്ങളും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു കാരണമാകുന്നു.

ദുരന്തങ്ങളുയര്‍ത്തിയ കോലാഹലങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു പോകും. ഈ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല എന്ന മട്ടില്‍ നിസ്സംഗരായിരിക്കുന്ന ദൈവങ്ങളെപ്പോലെ ഗവര്‍മ്മെന്റുകളും നിശ്ശബ്ദരാകും.